
കൊല്ലം:കൊല്ലത്ത് മൽസ്യബന്ധന ബോട്ടിലിടിച്ച കപ്പൽ തീരസംരക്ഷണസേന കണ്ടെത്തി. സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയുടെ അനിയാങ് എന്ന കപ്പലാണ് വിഴിഞ്ഞം തീരത്തിന് 60 കിലോമീറ്റർ അകലെ കണ്ടെത്തിയത്.വിഴിഞ്ഞത്തു നിന്നുള്ള c427 എന്ന കപ്പലും കൊച്ചിയിൽ നിന്നുമെത്തിയ ഡോർണിയർ വിമാനവുമാണ് കപ്പലിനെ കണ്ടെത്തിയത്. തീരസേന നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കപ്പൽ നിർത്താതെ യാത്ര തുടരുകയാണെന്ന് സേന അധികൃതർ പറഞ്ഞു.അപകട സമയവും മീൻപിടിത്തക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ കപ്പലാണ് വള്ളത്തിലിടിച്ചതെന്നു മനസിലാക്കാൻ കഴിഞ്ഞത്. തീരസംരക്ഷണ സേനയുടെ കമാണ്ടർ കപ്പലിന്റെ ക്യാപ്റ്റനുമായി സംസാരിച്ചിരുന്നു. എന്നാൽ കപ്പൽ നിർത്താൻ ക്യാപ്റ്റൻ തയ്യാറായില്ല.യാത്ര തുടരാൻ തങ്ങളുടെ ഏജൻസി തലവൻ നിർദേശിച്ചതായി ക്യാപ്റ്റൻ തീരസംരക്ഷണ സേനയെ അറിയിച്ചു. ആൻഡമാൻ, തൂത്തുക്കുടി, ചെന്നൈ,കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള തീരസേനയുടെ കപ്പൽ അപകടമുണ്ടാക്കിയ കപ്പലിനെ പിന്തുടരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.