
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഈടാക്കാമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകും. ഇക്കാര്യം സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. അഞ്ച് ലക്ഷം രൂപ ഫീസ് നിശ്ചയിച്ചത് എല്ലാ വശങ്ങളും പരിശോധിച്ചാണെന്നും കോടതിയിൽ അറിയിക്കും.കഴിഞ്ഞ ദിവസമാണ് കോളജുകൾക്ക് ഫീസ് 11 ലക്ഷം വരെ വാങ്ങാമെന്നു സുപ്രീം കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ സ്വാശ്രയ മെഡിക്കൽ കോളജ് അധികൃതർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. അഞ്ച് ലക്ഷം രൂപ പണമായും ബാക്കി പണമോ ബാങ്ക് ഗ്യാരണ്ടിയായോ ഈടാക്കാം. അധികം വരുന്ന തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു.