
പൂനെ:എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്നു നുണ പറഞ്ഞ പോലീസ് ദമ്പതികളെ പിരിച്ചുവിട്ടു.പൂനെയിലെ പോലീസ് കോൺസ്റ്റബിൾമാരായ ദിനേശ് റാത്തോഡിനെയും ഭാര്യ താരകേശ്വരിയെയുമാണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് സർവീസിൽ നിന്നും പുറത്താക്കിയത്.കഴിഞ്ഞ വർഷം മെയ് ആദ്യമാണ് തങ്ങൾ എവറസ്റ്റ് കീഴടക്കി എന്ന അവകാശവാദവുമായി ദമ്പതികൾ രംഗത്തെത്തിയത്.എവറസ്റ്റിന്റെ ഏറ്റവും മുകളിൽ നിൽക്കുന്ന ചിത്രം സഹിതമാണ് ഇവർ രംഗത്തെത്തിയത്.ഇതുമായി ഇവർ നേപ്പാൾ ടൂറിസം മന്ത്രാലയത്തെ സമീപിക്കുകയും മന്ത്രാലയത്തെ തെറ്റിധരിപ്പിച്ചു സർട്ടിഫിക്കറ്റ് വാങ്ങിയെടുക്കുകയും ചെയ്തു.തുടർന്ന് ഇവർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചു.ചിത്രം ശ്രദ്ധയിൽപെട്ട ചിലർ ഇത് മോർഫ് ചെയ്ത ചിത്രമാണെന്ന് പറഞ്ഞു രംഗത്തെത്തി.സംഭവം വിവാദമായതിനെ തുടന്ന് പോലീസ് അന്വേഷണം നടത്തുകയും തുടർന്ന് ചിത്രം മോർഫുചെയ്തതാണെന്നു കണ്ടെത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.സത്യം പുറത്തു വന്നതോടെ നേപ്പാൾ സർക്കാർ ദമ്പതികളെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും 10 വർഷത്തേക്ക് വിലക്കി.