
ന്യൂഡൽഹി:മരണം രജിസ്റ്റർ ചെയ്യാനും ഇനി മുതൽ ആധാർ നിർബന്ധമെന്ന് കേന്ദ്രം.ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.ജമ്മു കശ്മീർ,ആസാം,മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയെല്ലയിടത്തുംഒക്ടോബർ ഒന്ന് മുതൽ മരിച്ചയാളുടെ ആധാർ കൈവശമുണ്ടെങ്കിൽ മാത്രമേ അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കൂ.ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.മരണപ്പെട്ട വ്യക്തിക്ക് ആധാർ ഇല്ലെങ്കിൽ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയ്ക്കൊപ്പം മരണപ്പെട്ടയാൾക്കു തന്റെ അറിവിലും വിശ്വാസത്തിലും ആധാർ ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സാക്ഷ്യപത്രവും സമർപ്പിക്കേണ്ടതാണ്.അപേക്ഷകന്റെ ആധാർ നമ്പറും മരണപ്പെട്ടയാളുടെ പങ്കാളിയുടെയോ മാതാപിതാക്കളുടെയോ ആധാർ നമ്പറും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതാണ്.ആൾമാറാട്ടം ഉൾപ്പെടയുള്ള തട്ടിപ്പ് തടയാനും മരണപ്പെട്ടയാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.