
തിരുവനന്തപുരം:തലസ്ഥാനത്ത് ബിജെപി-സിപിഎം സംഘർഷം തുടരുന്നു.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനും സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനും സിപിഐഎം കൗൺസിലർമാരുടെ വീടിനു നേരെയും ആക്രമണങ്ങളുണ്ടായി. വെള്ളിയാഴ്ച പുലർച്ചയോടെ ആയിരുന്നു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ആക്രമണമുണ്ടായത്.സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതുൾപ്പെടെ ആറ് കാറുകൾ അക്രമി സംഘം അടിച്ചു തകർത്തു.ആക്രമണത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐ.പി ബിനു,എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് ബിജെപി ആരോപിച്ചു.ഇവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഈ സംഭവത്തിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനു നേരെ കല്ലേറുണ്ടായത്.വീടിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിനു നേരെയും കല്ലേറുണ്ടായി.സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.ഇതേ തുടർന്ന് തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണു സൂചനകൾ.