
മൂന്നാർ:തൊടുപുഴ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ ശേഷവും മൂന്നാറിൽ കയ്യേറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്ക് നേതൃത്വം നൽകിയ സർവ്വേ സൂപ്രണ്ട് ഉൾപ്പെടെയുള്ള നാലുപേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.ശ്രീറാം വെങ്കിട്ടരാമൻ ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് സ്‌ക്വാഡിലെ മറ്റു നാലുപേരെയും സ്ഥലം മാറ്റിയിരിക്കുന്നത്. ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി മാറ്റിയ ദിവസം തന്നെ ദേവികുളം സബ് കളക്ടറുടെ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ നീക്കം ആരംഭിച്ചു.സബ്‌കളക്ടറുടെ ഓഫീസിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ റെവന്യൂ വകുപ്പ് ശേഖരിച്ചിരുന്നു.പന്ത്രണ്ട് ഉദ്യോഗസ്ഥരാണ് ഓഫീസിലുള്ളത്.ഇവരെ കൂട്ടത്തോടെ സ്ഥലം മാറ്റി പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് റവന്യൂ വകുപ്പിലെ ഉന്നതങ്ങളിലെ നീക്കമെന്നാണ് സൂചന.