
കാസർകോഡ്:ഫിസിയോതെറാപ്പിക്കിടെ എൻഡോസൾഫാൻ ഇരയായ കുഞ്ഞിന്റെ കൈയും കാലും ഒടിഞ്ഞു.കാസർകോഡ് ജില്ലയിലെ ജനറൽ ആശുപത്രിയിലാണ് സംഭവം.ആദൂർ സ്വദേശി അബ്ദുൽ റസാക്കിനാണ്(12) ഈ ദുരവസ്ഥ ഉണ്ടായത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സന്ധി വേദനയെ തുടർന്ന് അബ്ദുൽ റസാക്കിനെ ആശുപത്രിയിൽ എത്തിച്ചത്.തുടർന്ന് കുട്ടിയെ ഫിസിയോതെറാപ്പിക്ക് വിധേയനാക്കി.ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയ കുട്ടി കൈക്കും കാലിനും വേദനയുണ്ടെന്നു വീട്ടുകാരെ അറിയിച്ചു.ഇതേതുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തി എക്സ്റേ എടുത്തു.അപ്പോഴാണ് കൈക്കും കാലിനും പൊട്ടലുണ്ടെന്നു തെളിഞ്ഞത്.നീർക്കെട്ട് ഉണ്ടായതിനെ തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ബുധനാഴ്ചയാണ് പ്ലാസ്റ്റർ ഇട്ടത്.അശ്രദ്ധമായ ഫിസിയോതെറാപ്പിയാണ് കുട്ടിയുടെ കൈയും കാലും ഒടിയാൻ കാരണമെന്നു രക്ഷിതാക്കൾ ആരോപിക്കുന്നു.എന്നാൽ ചികിത്സയ്ക്കിടെയല്ല അസ്ഥി ഒടിഞ്ഞതെന്നും നേരത്തെ തന്നെ ആസ്തി ഒടിഞ്ഞിരിക്കാം എന്നും ആശുപത്രി അധികൃതർ പറയുന്നു.എൻഡോസൾഫാൻ ബാധിതരുടെ അസ്ഥിക്ക് ബലക്ഷയം ഉണ്ടാകാമെന്നും അതിനാൽ വളരെ ശ്രദ്ധയോടെയാണ് ഫിസിയോതെറാപ്പി ചെയ്തതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.