
തിരുവനന്തപുരം:വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നഴ്‌സുമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു.സെക്രെട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരത്തിൽ ഇന്നും നൂറു കണക്കിന് നഴ്‌സുമാർ അണി നിരന്നു.സർക്കാർ നടപ്പാക്കിയ ശമ്പള വർദ്ധനവ് പര്യാപ്തമല്ലെന്നും 20,000 രൂപ അടിസ്ഥാന ശമ്പളം നല്കാൻ തയ്യാറാകുന്നില്ലെങ്കിൽ തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാനുമാണ് യു.എൻ.എ,ഐ.എൻ.എ എന്നീ സംഘടനകളുടെ തീരുമാനം.തിങ്കളാഴ്ച മുതൽ സമരം ശക്തമായാൽ സംസ്ഥാനത്തെ 360 ഓളം സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം താറുമാറാകും.അത്യാഹിത വിഭാഗത്തിലെ ജോലിയിൽ നിന്ന് പോലും മാറിനിന്നു പ്രതിഷേധം ശക്തമാക്കാനാണ് നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.അങ്ങനെ വന്നാൽ സംസ്ഥാനത്തെ ആരോഗ്യ മേഖല സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് മാറും.ആരോഗ്യ മേഖലയിലെ സ്തംഭനം ഒഴിവാക്കാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ സേവനം നല്കാൻ തയ്യാറാണെന്നും തുച്ഛമായ ശമ്പളത്തിൽ ഇനി സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യില്ല എന്നും നഴ്‌സുമാർ പ്രഖ്യാപിച്ചു കഴിഞ്ഞു.