
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു.പുതിയ തീരുമാന പ്രകാരം നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ വേതനം 17,200 രൂപയാണ്.അലവൻസുകളും ഉൾപ്പെടെ മാസം 20806 രൂപ ഇവർക്ക് ശമ്പളമായി ലഭിക്കും.എന്നാൽ പുതിയ തീരുമാനം അംഗീകരിക്കാൻ നഴ്‌സുമാരുടെ സംഘടന തയ്യാറായിട്ടില്ല.സുപ്രീംകോടതി ശുപാർശ ചെയ്ത 27,800 രൂപ മിനിമം വേതനമായി നിശ്ചയിക്കാത്തതിലും ട്രെയിനി നഴ്‌സുമാരുടെ ശമ്പള കാര്യത്തിൽ തീരുമാനമെടുക്കാത്തതിലും പ്രതിഷേധിച്ച് സമരം ശക്തമാക്കാനാണ് നഴ്‌സുമാരുടെ തീരുമാനം.ശമ്പളം വർധിപ്പിക്കാത്ത എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാർ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്.അതേസമയം ആശുപത്രികളിലെ സ്വീപ്പർമാരുടെ ശമ്പളവും പുതുക്കി നിശ്ചയിച്ചു.നിലവിൽ 7775 രൂപ മിനിമം ശമ്പളമുള്ള സ്വീപ്പർമാർക്ക് ഇനി മുതൽ 15,600 രൂപ മാസം ശമ്പളമായി ലഭിക്കും.ഡോക്ടർമാർ മിനിമം വേതന പരിധിയിൽ വരില്ല.