
ഇരിട്ടി:കേരള-കർണാടക ദേശീയ പാതയിൽ കച്ചേരിക്കടവിൽ ശനിയാഴ്ച പുലർച്ചെ ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യാത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 4200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി.സംശയം തോന്നാതിരിക്കാൻ വിവിധ തരത്തിലുള്ള സുഗന്ധമുള്ള അത്തറുകൾ പൂശി ലോക്ക് ചെയ്ത്, വ്യാജ മേൽവിലാസം രേഖപ്പെടുത്തിയ ബാഗുകളിലാണ് ഇവ കടത്താൻ ശ്രമിച്ചത്.കൂട്ടുപുഴ പേരട്ട ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ റനീസ്, റസാക്ക് എന്നിവരെ കഴിഞ്ഞ ദിവസം കഞ്ചാവ് സഹിതം പിടികൂടിയിരുന്നു.സ്കൂൾ , കോളേജ് വിദ്യാർഥികൾക്ക് ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ലഹരിക്കടത്ത് തടയുന്നതിനായി പരിശോധന ശക്തമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.മേഖലയിൽ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യാത്ത് അറിയിച്ചു. പ്രിവന്റിവ് ഓഫീസർ പി സി വാസുദേവൻ , സിവിൽ എക്സൈസ് ഓഫീസർമാരായ കെ എൻ ദീപക്, ബാബു ഫ്രാൻസിസ്, കെ കെ ബിജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷിംന സി എച്,ഡ്രൈവർ ഉത്തമൻ മൂലയിൽ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.