കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തി. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് സംഘമെത്തിയതെന്നാണ് സൂചന. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് വീട്ടിലെത്തിയത്. പോലീസും ഇവിടെ എത്തിയിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ ഭാര്യ മാത്രമാണുള്ളത്. ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭാര്യ അറിയിച്ചു.ഇപ്പോഴും സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ ചികില്‍സ തേടി പോയതെന്നാണ് സൂചന.നേരത്തെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നുതവണ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6620 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4985 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 734, കൊല്ലം 674, തൃശൂര്‍ 650, കോഴിക്കോട് 603, എറണാകുളം 451, കോട്ടയം 427, തിരുവനന്തപുരം 286, പാലക്കാട് 177, ആലപ്പുഴ 345, കണ്ണൂര്‍ 248, പത്തനംതിട്ട 130, ഇടുക്കി 86, വയനാട് 82, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, കോഴിക്കോട് 11, പത്തനംതിട്ട, കണ്ണൂര്‍ 9 വീതം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം 4 വീതം, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 561, കൊല്ലം 622, പത്തനംതിട്ട 154, ആലപ്പുഴ 397, കോട്ടയം 501, ഇടുക്കി 54, എറണാകുളം 588, തൃശൂര്‍ 723, പാലക്കാട് 820, മലപ്പുറം 497, കോഴിക്കോട് 831, വയനാട് 117, കണ്ണൂര്‍ 625, കാസര്‍ഗോഡ് 130 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 599 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ബിനീഷ് കോടിയേരി എന്‍സിബി കസ്റ്റഡിയില്‍
ബംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനൊരുങ്ങി നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ബിനീഷിനെ കസ്റ്റഡിയിലെടുത്ത എന്‍സിബി ബിനീഷിനെ എന്‍സിബി ഓഫീസിലേക്ക് കൊണ്ടു പോയി. മയക്കുമരുന്ന് കേസില്‍ ആദ്യം നടപടികള്‍ ആരംഭിച്ചത് എന്‍സിബി ആയിരുന്നു. അനൂപ് മുഹമ്മദ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വെളിച്ചത്ത് കൊണ്ടു വന്നതും തുടര്‍ന്ന് ബിനീഷ് അടക്കമുള്ള പ്രതികളുടെ അറസ്റ്റിലേക്ക് നടപടികള്‍ എത്തിയതും എന്‍സിബിയുടെ കണ്ടെത്തലുകളെ തുടര്‍ന്നായിരുന്നു.എന്നാല്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ബിനാമി ഇടപാടുകളും അന്വേഷിക്കുന്നതിനായി ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മയക്കുമരുന്ന് കേസിലെ ബിനാമി ഇടപാടുകളും ഇഡി പരിശോധിച്ചിരുന്നു. കേസില്‍ ബിനീഷിനെതിരെ തെളിവുകള്‍ ബലപ്പെട്ടതോടെയാണ് ഇഡി നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസ്;ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി:തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇഡിയുടെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വിധി പ്രഖ്യാപിക്കാനിരിക്കെ രാവിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് സത്യാവങ്മൂലം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റിയത്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ ഡി തനിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ശിവശങ്കര്‍. എന്നാല്‍ ശിവശങ്കറിനോട് രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ പറഞ്ഞെന്ന വാദം തെറ്റാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. എം.ശിവശങ്കറിന്‍റെ ആരോപണം ദുരുദ്ദേശ്യപരമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞു.കൂടാതെ എം ശിവശങ്കറിനെ ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഹര്‍ജി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആണ് വിജിലന്‍സ് സംഘം ഹര്‍ജി നല്‍കിയത്. ഈ കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.
കാണ്‍പൂരില്‍ ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി;ദുർമന്ത്രവാദത്തിനായി ശാസകോശം പുറത്തെടുത്തു
കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി.വനമേഖലയില്‍ വെച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശാസകോശം കൊലപാതകികള്‍ പുറത്തെടുത്തു. മന്ത്രവാദത്തിനുവേണ്ടിയാണ് കുട്ടിയുടെ ശ്വാസകോശം എടുത്തുമാറ്റിയത്.പൂജ ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകികള്‍ ഇത്തരത്തിലൊരു കടും കൈചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അങ്കുല്‍ കുറില്‍(20), ബീരാന്‍(31) എന്നിവര്‍ അറസ്റ്റിലായി. ദീപാവലിയുടെ തലേദിവസമാണ് കുഞ്ഞിനെ കാണാതായത്. പ്രതികള്‍ കുഞ്ഞിന്റെ ശ്വാസകോശം പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. 1999 ല്‍ വിവാഹിതനായ ഇയാള്‍ക്ക് കുട്ടികളില്ല.കുട്ടികളുണ്ടാവാന്‍ വേണ്ടിയാണ് മന്ത്രവാദം നടത്തിയത്. ദീപാവലിയുടെ തലേ ദിവസം പടക്കം വാങ്ങാനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി. കൊലപ്പെടുത്തുന്നതിനു മുൻപ് ബലാത്സംഗം ചെയ്യുകയും ചെയ്‌തു.പെണ്‍കുട്ടിയെ കാണാതായയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിലടക്കം തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
സിപിഎം നേതാവ് എം. ബി രാജേഷിന് കോവിഡ്
തിരുവനന്തപുരം:സിപിഎം നേതാവും പാലക്കാട് ജില്ല മുന്‍ എംപിയുമായ എം.ബി രാജേഷിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പനിയെ തുടർന്ന് നടത്തിയ ആന്റിജന് പരിശോധനയിലാണ് പോസിറ്റീവായത്. വീട്ടില്‍ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവര്‍ മുന്‍ കരുതല്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എംബി രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാന്‍ കോവിഡ് പോസിറ്റീവായി .പനിയെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റിജന് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ നിരവധി പേരുണ്ട്.അവരോടെല്ലാം മുന്‍കരുതല്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണ്. കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തതു കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും ഇന്നലെ ശിവശങ്കര്‍ രേഖാമൂലം നല്‍കിയ വാദത്തില്‍ പറയുന്നു.കള്ളക്കടത്തില്‍ ഒരു ബന്ധവുമില്ല. നയതന്ത്ര ബാഗ് വിട്ടു കൊടുക്കാന്‍ ഒരു കസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടില്ല. കസ്റ്റംസ് ഓഫീസറുടെ പേര് എന്‍ഫോഴ്സ്മെന്റെ പുറത്ത് വിടാത്തതും ഇത് കൊണ്ട് തന്നെയെന്ന് ശിവശങ്കര്‍ ആരോപിക്കുന്നു. സ്വപ്നയുമായും കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ല. സംസ്ഥാനത്തെ ഭരണത്തലവനുമായി അടുപ്പമുള്ള പദവിയിലിരുന്നതിനാല്‍ കേസിലേക്ക് വലിച്ചിഴച്ചെന്നും,രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുടുക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ ആരോപണം.ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ 26 വരെ ശിവശങ്കറിന് ജയിലില്‍ കഴിയേണ്ടിവരും.ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് സംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും.കോഴപ്പണം നല്‍കാന്‍ സന്തോഷ് ഈപ്പന്‍ അനധികൃതമായി ഡോളര്‍ വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട്,ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെ ഇന്ന് വിജിലന്‍സ് ചെയ്യും.അതേസമയം, ഇന്നലെ കാക്കനാട് ജയിലിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് എന്നീ കേസുകളില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായായിരുന്നു ചോദ്യം ചെയ്യൽ. രണ്ടുകേസിലും പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന.ശിവശങ്കറിനെ ചോദ്യം ചെയ്യാനായി ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ എത്തി നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു.നയതന്ത്ര ബാഗ് വിട്ടുനല്‍കാനായി ശിവശങ്കര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചത് സംബന്ധിച്ചും കസ്റ്റംസ് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ്; രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇ.ഡി സമ്മർദം ചെലുത്തുന്നതായി എം.ശിവശങ്കര്‍
കൊച്ചി:സ്വര്‍ണക്കടത്ത് കേസ്; രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇ.ഡി സമ്മർദം ചെലുത്തുന്നതായി എം.ശിവശങ്കര്‍ കോടതിയിൽ.രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി നാളെ വിധി പറയാനിരിക്കെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയിലാണ് ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.സ്വപ്നയും വേണുഗോപാലും ശിവശങ്കറുമായി നടത്തിയ വാട്ട്സ്‌ആപ് സന്ദേശങ്ങളുടെ പൂര്‍ണ്ണരൂപം സഹിതമാണ് ശിവശങ്കര്‍ കോടതിയില്‍ വിശദീകരണം കൊടുക്കുകയുണ്ടായത്. തന്റെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു വിധത്തിലും ബന്ധമില്ലെന്ന് ശിവശങ്കര്‍ അറിയിച്ചു.നിലവില്‍ ശിവശങ്കറിനെ കസ്റ്റംസ് കാക്കനാട് ജില്ലാ ജയിലില്‍ ചോദ്യം ചെയ്യുകയാണ്. ഉച്ചയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജില്ലാ ജയിലിലെത്തിയ ത്. വൈകുന്നേരം അഞ്ചുമണി വരെയാണ് കസ്റ്റംസിന് ചോദ്യം ചെയ്യാ൯ അനുമതി നല്‍കിയിട്ടുള്ളത് .
രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 30,548 പേര്‍ക്ക്; നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്
ന്യൂഡൽഹി: രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,548 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലു മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 88,45,127 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം മരണ സംഖ്യയും കുറഞ്ഞു വരികയാണ്. 24 മണിക്കൂറിനിടെ 435 പേരാണ് മരിച്ചത്.ഇന്നലെ 8,61,706 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 12,56,98,525 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. കൊറോണയെ തുടർന്ന് 1,30,070 പേർക്കാണ് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്.4,65,478 പേർ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 82,49,579 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 12,56,98,525 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി.
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ആരംഭം. സന്നിധാനത്തും മാളികപുറത്തും പുതുതായി ചുമതലയേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചു. രാവിലെ മുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് ദര്‍ശനത്തിനെത്തിയത്.ഇന്നലെ വൈകുന്നേരമാണ് ശബരിമല ക്ഷേത്ര നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചത്. ഇന്നലെ പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല.കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഓരോ അയ്യപ്പഭക്തനെയും കടത്തി വിടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് ആദ്യം ശബരിമലയില്‍ എത്തിച്ചേര്‍ന്നത്.തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും വിശേഷദിവസങ്ങളില്‍ അയ്യായിരം പേര്‍ക്കുമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര നട 30 ന് തുറക്കും. 2021 ജനുവരി 14 നാണ് മകരവിളക്ക്. 19 ന് വൈകിട്ട് വരെ ദര്‍ശനമുണ്ട്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി 20 ന് നട അടയ്ക്കും.സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും.കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.