തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി.അതിക്രമങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ പാളിച്ചകള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഡിജിപി വീണ്ടും മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി ഉത്തരവിറക്കിയത്.സ്ത്രീകള്‍ക്കെതിരെ ശിക്ഷാര്‍ഹമായ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കി. ജില്ലാ പൊലീസ് മേധാവികള്‍ക്കും എസ്‌എച്ച്‌ഒമാര്‍ക്കുമടക്കം കൈമാറിയ സുപ്രധാന നിര്‍ദേശങ്ങള്‍ പ്രകാരം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ തങ്ങളുടെ അധികാര പരിധിയിലല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാതിരിക്കരുത്. ലൈംഗീകാതിക്രമത്തെ കുറിച്ചുള്‍പ്പെടെ വിവരം ലഭിച്ചാല്‍ ആദ്യം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറണം. മാനഭംഗക്കേസുകളില്‍ അന്വേഷണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ശിക്ഷാ നിയമം അനുശാസിക്കുന്നതിനാല്‍ ഇത് പാലിക്കണം. ഇക്കാര്യം നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഫോര്‍ സെക്ഷ്വല്‍ ഒഫന്‍സസ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്. ലൈംഗീകാതിക്രമ കേസുകളില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അംഗീകൃത ഡോക്ടറെ കൊണ്ട് വൈദ്യ പരിശോധന നടത്തണം. ഇര മരിച്ചുപോകുന്ന സാഹചര്യമുണ്ടായാല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലല്ലായെന്ന കാരണം പറഞ്ഞ് മൊഴിയെടുക്കാതിരിക്കരുത്. ലൈംഗീകാതിക്രമ കേസുകളില്‍ ഉള്‍പ്പടെ സ്ത്രീകളുടെ മൊഴിയെടുക്കുമ്പോൾ വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യമുണ്ടായിരിക്കണം. ലൈംഗീകാതിക്രമ തെളിവ് ശേഖരണ കിറ്റ് ഉപയോഗിച്ച് മാത്രമേ സാമ്പിൾ പരിശോധന നടത്താവൂ.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ഗുരുതര കുറ്റമായി കണ്ട് തുടര്‍ നടപടി ഉണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയ സംഭവം; ഗണേഷ് കുമാറിന്‍റെ സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ ഇയാള്‍ വിപിന്‍ലാലിനെ ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.ദിലീപിനെതിരെ മൊഴികൊടുത്താല്‍ ജീവഹാനി ഉണ്ടാകുമെന്ന് ഭീഷണിക്കത്തുകള്‍ വന്നതോടെ വിപിന്‍ലാല്‍ കാസര്‍ഗോഡ് ബേക്കല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.ദിലീപിന് അനുകൂലമായി മൊഴി നല്‍കിയാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും എതിരായാല്‍ ജീവന്‍ വരെ അപപകടത്തിലാകാമെന്നുമായിരുന്നു ഭീഷണി.പ്രദീപ്, വിപിന്‍ ലാലിന്‍റെ നാടായ ബേക്കലിലെത്തി അമ്മയേയും അമ്മാവനേയും കണ്ട് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അമ്മാവന്‍റെ ജ്വല്ലറിയിലെത്തി അദ്ദേഹം മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്‍റെ പരാതിയിലുണ്ട്. ബന്ധുവിന്‍റെ ജ്വല്ലറിയിലെത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഭീഷണിപ്പെടുത്തിയ വ്യക്തി കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയാണെന്ന് കണ്ടെത്തിയത്.
‘മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം’, സ്വപ്നയുടെ പേരിലുള്ള ശബ്ദസന്ദേശം പുറത്ത്;അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെതെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തിലെ ചിലര്‍ നിര്‍ബന്ധിക്കുന്നതായും സമ്മര്‍ദം ചെലുത്തുന്നതായും സന്ദേശത്തില്‍ സ്വപ്‌ന സുരേഷ് പറയുന്നു. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഒരു വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തിലുള്ളത്. തന്‍റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെ അന്വേഷണ സംഘം ഒപ്പിടുവിക്കുകയായിരുന്നുവെന്നും ശബ്ദസന്ദേശത്തില്‍ സ്വപ്ന ആരോപിക്കുന്നു. ശിവശങ്കറിനൊപ്പം യു.എ.ഇയില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി സാമ്പത്തിക ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലുള്ളത്.മൊഴിയിലെ വിവരങ്ങള്‍ അഭിഭാഷകനാണ് തന്നെ അറിയിച്ചത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. താന്‍ ഒരിക്കലും മൊഴി നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ ഇനിയും അവര്‍ ജയിലില്‍ വരുമെന്നും സമ്മര്‍ദം ചെലുത്തുമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്നതിനിടെയാണ് ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് ബുധാനാഴ്ച രാത്രി ഒരു വെബ് പോര്‍ട്ടല്‍ പുറത്തുവിട്ടത്. എന്നാല്‍, സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല.അതേസമയം, സ്വപ്നയുടേതെന്ന േപരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ വിശദമായ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഉത്തരവിട്ടു. ദക്ഷിണമേഖല ഡി.ഐ.ജി അജയകുമാറിനാണ് അന്വേഷണ ചുമതല. വനിതാ ജയിലില്‍ എത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
സംസ്ഥാനത്ത് 6419 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;7066 പേര്‍ക്ക് രോഗമുക്തി
കണ്ണൂർ:സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 658, കോഴിക്കോട് 721, തൃശൂര്‍ 680, കൊല്ലം 686, ആലപ്പുഴ 624, മലപ്പുറം 474, തിരുവനന്തപുരം 346, പാലക്കാട് 235, കോട്ടയം 372, ഇടുക്കി 209, പത്തനംതിട്ട 169, കണ്ണൂര്‍ 153, വയനാട് 148, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം 19, കോഴിക്കോട്, കണ്ണൂര്‍ 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, തൃശൂര്‍, പാലക്കാട് 4 വീതം, ഇടുക്കി 3, കൊല്ലം, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 579, കൊല്ലം 577, പത്തനംതിട്ട 226, ആലപ്പുഴ 368, കോട്ടയം 776, ഇടുക്കി 185, എറണാകുളം 720, തൃശൂര്‍ 793, പാലക്കാട് 624, മലപ്പുറം 661, കോഴിക്കോട് 920, വയനാട് 76, കണ്ണൂര്‍ 376, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇൻസ്റാഗ്രാമിലും മെസ്സഞ്ചറിലും വാനിഷ് മോഡ് അവതരിപ്പിച്ച ഫേസ്ബുക്
ഇൻസ്റാഗ്രാമിലും മെസ്സഞ്ചറിലും വാനിഷ് മോഡ് അവതരിപ്പിച്ച ഫേസ്ബുക്.നിലവിൽ യു എസ് അടക്കമുള്ള കുറച്ച് രാജ്യങ്ങളിൽ മെസഞ്ചറിൽ ഈ സവിശേഷത ലഭ്യമാണ്, ഇൻസ്റ്റാഗ്രാമിലും ഈ സവിശേഷത ഉടൻ എത്തും.സന്ദേശങ്ങള്‍ തനിയെ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ആണ് വാനിഷ്. ഈ സംവിധാനം ഓണ്‍ ആക്കുന്നതോടെ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ ഓപ്പണ്‍ ചെയ്ത കണ്ടാല്‍ പിന്നീട് തനിയെ അപ്രത്യക്ഷമാകും. വാനിഷ് മോഡ് ഓപ്പണ്‍ ചെയ്ത താല്‍ക്കാലിക ചാറ്റുകള്‍ നടത്താനാകും എന്ന് സാരം.മെസഞ്ചറില്‍ ഡിസ്സപ്പിയറിങ് മോഡ് ഓണാണെങ്കില്‍, ഒരാള്‍ അയക്കുന്ന സന്ദേശം മറ്റേയാള്‍ കണ്ടുകഴിഞ്ഞാല്‍ അല്ലെങ്കില്‍ ചാറ്റ് ക്ലോസ് ചെയ്യുമ്ബോള്‍ ആ സന്ദേശം അപ്രത്യക്ഷമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.ചാറ്റ് നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലായെങ്കില്‍ സ്വീകര്‍ത്താവിന് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാം. പക്ഷേ സന്ദേശം അയച്ചയാള്‍ക്ക് ഇതിനെക്കുറിച്ച് ഒരു അറിയിപ്പ് ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ മോഡില്‍ ചാറ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ ചാറ്റ് ഹിസ്റ്ററിയില്‍ ഉണ്ടാകില്ല. മെമുകള്‍, ഗിഫുകള്‍ ഉള്‍പ്പടെയുള്ള ഫയലുകളും ഈ ഫീച്ചറില്‍ നീക്കം ചെയ്യപ്പെടും. അത്യാവശ്യഘട്ടങ്ങളില്‍ എനേബിള്‍ ചെയ്ത് ആവശ്യമില്ലാത്തപ്പോള്‍ ഡിസേബിള്‍ ചെയ്യാവുന്ന തരത്തിലാണ് ഫീച്ചര്‍ ഒരുക്കിയിരിയ്ക്കുന്നത്.ചാറ്റ് ത്രെഡില്‍ നിന്നും മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ വാനിഷ് മോഡ് ഓണാകും. നിങ്ങള്‍ കണക്റ്റു ചെയ്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ നിങ്ങളുമായി ചാറ്റില്‍ ഡിസ്സപ്പിയറിങ് മോഡ് ഉപയോഗിക്കാന്‍ കഴിയൂ. ഒരു പ്രത്യേക കോണ്‍ടാക്റ്റ് ഉപയോഗിച്ച് വാനിഷ് മോഡില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും നിങ്ങള്‍ക്ക് തീരുമാനിക്കാം. ഈ സവിശേഷത ആദ്യം മെസഞ്ചറിലും തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലും എത്തും.
ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി;സുരക്ഷ ശക്തമാക്കി
കണ്ണൂർ:ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി. സിഖ് ടിബറ്റന്‍സ് ആന്‍ഡ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണെന്ന് ഭീഷണി എത്തിയതെന്നാണ് വിവരം. നാഷണല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം നാവിക അക്കാദമി അധികൃതര്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് ബോംബ് ഭീഷണി സന്ദേശം കൈമാറി.പയ്യന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ് പരാതിയില്‍ കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടി.പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പോലിസ് കോടതിയെ സമീപിച്ച ശേഷമായിരിക്കും കേസെടുത്ത് അന്വേഷിക്കുക.ഇന്നലെ രാത്രി മുതല്‍ നാവിക അക്കാദമിക്ക് കൂടുതല്‍ സുരക്ഷ ഒരുക്കി പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കി. വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.ഇന്ത്യന്‍ നാവിക സേനയുടെ കീഴിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമാണ് ഏഴിമല നാവിക അക്കാദമി.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എം സി കമറുദ്ദീനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കാസര്‍കോട്:ജുവലറി നിക്ഷേപ തട്ടിപ്പില്‍ റിമാന്‍ഡിലായ എം സി കമറുദ്ദീന്‍ എം എല്‍ എയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇ സി ജി വ്യതിയാനമടക്കമുളള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും ചൂണ്ടിക്കാട്ടി എം എല്‍ എ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൊസദുര്‍ഗ് മജിസ്ട്രേറ്റ് കോടതി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിച്ചത്.ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ എം എല്‍ എയുടെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചിരുന്നു. അതേസമയം, ലുക്ക് ഔട്ട് നോട്ടീസിറക്കി 11 ദിവസമായിട്ടും ജുവലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കമറുദ്ദീന്‍ എം എല്‍ എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളില്‍ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങള്‍. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
പാലാരിവട്ടം പാലം അഴിമതി കേസ്;വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മുൻ മന്ത്രിയെ ആശുപത്രിയിൽ എത്തിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ടിഒ സൂരജിനെതിരെ ചുമത്തിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം.ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്.ചോദ്യം ചെയ്യുന്നതിനായി രാവിലെയോടെ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഇന്നു രാവിലെ കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വീട്ടുകാര്‍ അറിയിച്ചു. പിന്നാലെ പ്രാദേശിക പോലീസിന്റെ സഹായത്തോടെ വിജിലൻസ് വീട്ടിൽ പരിശോധനയും നടത്തി.ആശുപത്രിയിൽ ഇബ്രാഹിം കുഞ്ഞുണ്ടെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷമാണ് വിജിലൻസ് സംഘം ആശുപത്രിയിലേക്ക് തിരിച്ചത്. പിന്നീട് ഇബ്രാഹിം കുഞ്ഞുമായി സംസാരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കേരളത്തിലെ ഏറ്റവും വലിയ പാലം അഴിമതി കേസായ പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. അതേ സമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.പാലാരിവട്ടം മേല്‍പ്പാലം നിമാനക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.
ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനവുമായി നരേന്ദ്രമോദി; അമേരിക്കയുമായുള്ള സഹകരണം തുടരുമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി:നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ടെലഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് വിജയത്തില്‍ ബൈഡനെയും കമല ഹാരിസിനെയും അനുമോദിച്ചു. അമേരിക്കയുമായുള്ള സഹകരണം തുടരുമെന്നും മോദി അറിയിച്ചു. കൂടാതെ കോവിഡ് അടക്കം നിരവധി വിഷയങ്ങള്‍ ബൈഡനുമായി മോദി സംസാരിച്ചു.ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായതായും പ്രധാനമന്ത്രി അറിയിച്ചു.കോവിഡ് പ്രതിരോധം, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം തുടങ്ങിയവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ബൈഡനെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം തുടരുമെന്ന് ഇരുനേതാക്കളും അറിയിച്ചു. കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാണ്. കമലയുടെ വിജയം ഇന്തോ-അമേരിക്കന്‍ ബന്ധത്തിന് കരുത്തുപകരുമെന്നും നരേന്ദ്രമോദി പറഞ്ഞു.നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ -അമേരിക്കന്‍ ജനതയ്ക്കിടയില്‍ കമലാ ഹാരിസിന്റെ വിജയം അഭിമാനകരവും വലിയ പ്രചോദനമാണ്. ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ് കമലാ ഹാരിസിനുള്ളതെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
വഡോദരയില്‍ വാഹനാപകടത്തിൽ പത്ത് മരണം;പതിനേഴ് പേര്‍ക്ക് പരിക്ക്
സൂറത്ത് :വഡോദരയില്‍ വാഹനാപകടത്തില്‍ പത്ത് മരണം.അപകടത്തില്‍ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ വഡോദരയിലെ എസ്‌എസ്ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.