തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്.വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഈ മാസം ആദ്യം നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രവീന്ദ്രന്‍ ഹാജരായിരുന്നില്ല. കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി സി.എം. രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. വീണ്ടും നോട്ടീസ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്‍.എം ശിവശങ്കറിനെപ്പോലെ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനാണ് സിഎം രവീന്ദ്രന്‍. ശിവശങ്കറിന്റെ ചോദ്യം ചെയ്യലില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇഡി വിളിപ്പിക്കുന്നത്.ഐടി വകുപ്പിലെ പല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഈ നടപടി. നേരത്തെ സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ അഴിമതിയുമായും ബന്ധപ്പെട്ട് ശിവശങ്കര്‍ കുടുങ്ങിയപ്പോള്‍ തന്നെ വിവാദങ്ങളില്‍ സിഎം രവീന്ദ്രന്റെ പേരും ഉയര്‍ന്നിരുന്നു.സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി ഇഡി ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്;തമിഴ്‌നാട്ടില്‍ ജാഗ്രത നിർദേശം; 7 ജില്ലകളിലെ പൊതു ഗതാഗതം താത്കാലികമായി നിര്‍ത്തി
ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടിലും അടുത്ത പ്രദേശങ്ങളിലും അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് ജാഗ്രതാ നിര്‍ദ്ദേശം.പുതുച്ചേരി,ആന്ധ്ര തീരങ്ങളിലും അതീവ ജാഗ്രത തുടരുന്നു. തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി നല്‍കിയിരിക്കുയാണ്. നിരവധി ട്രെയിന്‍ – വിമാന സര്‍വീസുകള്‍ റദ്ദാക്കി. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു കഴിഞ്ഞു.ജനങ്ങളില്‍ ആശങ്ക വേണ്ടെന്നും സുരക്ഷാ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ ക്യാമ്പുകൾ തുറന്നു. തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. ഭക്ഷണവും കുടിവെള്ളവും ഉറപ്പ് വരുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.ചെന്നൈയില്‍ നിന്നുള്ള സബ്ബര്‍ബന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെ 24 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ തല്‍ക്കാലത്തേക്ക് റദ്ദാക്കി. ചെന്നൈ ചെങ്കല്‍ പ്പേട്ട് ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ പൊതുഗതാഗതം വ്യാഴാഴ്ച വരെ നിര്‍ത്തിവച്ചു.ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ച് സുരക്ഷാ മുന്നൊരുക്കങ്ങളെകുറിച്ച് അന്വേഷിക്കുകയും, ആവശ്യമായ കേന്ദ്രസഹായവും ഉറപ്പ് നല്‍കി.അതേസമയം കാരയ്ക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഒൻപത് ബോട്ടുകള്‍ ഇതുവരെ കണ്ടെത്താനായില്ല.നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നേരത്തെ വിലക്കിയിരുന്നു. ചൊവ്വാഴ്ചയാണ് ഈ ബോട്ടുകള്‍ കടലിലേക്ക് പോയത്. കാരയ്ക്കലില്‍ നിന്നും പോയ 23 ബോട്ടുകളില്‍ ഈ ഒമ്പതെണ്ണത്തെ മാത്രം ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.ഒൻപത് ബോട്ടുകളിലായി അൻപതിലേറെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയിട്ടുണ്ടെന്നാണ് വിവരം.
ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
ന്യൂഡൽഹി:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രിമുതല്‍.25ന് രാത്രി 12 മണി മുതല്‍ 26ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്.10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ പങ്കുചേരും. കേരളത്തില്‍ ഒന്നരക്കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.വ്യാപാര മേഖലയിലും പണിമുടക്കില്‍ പങ്കാളികളായതിനാല്‍ കട കമ്പോളങ്ങൾ അടഞ്ഞുകിടയ്ക്കും. അതേസമയം, ബാങ്ക് ജീവനക്കാരോട് പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. പാല്‍, പത്രം, തിരഞ്ഞെടുപ്പ് ഓഫീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്ക് പോകുന്ന വാഹനയാത്രക്കാരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കും. ഇന്ന് രാത്രി പന്തം കൊളുത്തി പ്രകടനവും നാളെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രതിഷേധ സമരവും നടക്കും. ബിഎംഎസ് ഒഴികെയുള്ള ഒട്ടുമിക്ക തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, യുടിയുസി, എസ്ടിയു, എല്‍പിഎഫ്, എസ്‌ഇഡബ്ല്യുഎ, എഐസിസിടിയു തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു
ഗുരുഗ്രാം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേല്‍(71) അന്തരിച്ചു.ബുധനഴ്ച പുലര്‍ച്ചെ 3.30 മണിക്ക് ഡെല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്.ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു. ആന്തരികാവയവങ്ങള്‍ തകരാറിലായിരുന്നു.നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നുതവണ ലോക്‌സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ എഐസിസി ട്രഷററാണ്.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.2004, 2009 വര്‍ഷങ്ങളില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആളായിരുന്നു.1987-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുന്‍പ് 1985-ല്‍ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാർലമെന്റ് സെക്രട്ടറിയായി നിയമിതനായിരുന്നു. ഗുജറാത്തില്‍ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേല്‍ പാർലമെന്റിൽ എത്തിയത്. മൂന്ന് തവണ ലോക്സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തില്‍ നിന്നും ലോക്സഭയില്‍ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്.
സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസര്‍ഗോഡ് 99 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 592 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 796, എറണാകുളം 447, തൃശൂര്‍ 542, കോഴിക്കോട് 487, കൊല്ലം 459, കോട്ടയം 459, പാലക്കാട് 234, ആലപ്പുഴ 372, തിരുവനന്തപുരം 265, കണ്ണൂര്‍ 209, പത്തനംതിട്ട 145, ഇടുക്കി 93, വയനാട് 92, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, മലപ്പുറം, കോഴിക്കോട് 6 വീതം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, പത്തനംതിട്ട 4, തിരുവനന്തപുരം 3, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 441, കൊല്ലം 97, പത്തനംതിട്ട 100, ആലപ്പുഴ 254, കോട്ടയം 463, ഇടുക്കി 49, എറണാകുളം 450, തൃശൂര്‍ 924, പാലക്കാട് 443, മലപ്പുറം 617, കോഴിക്കോട് 782, വയനാട് 111, കണ്ണൂര്‍ 317, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 556 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
വിവാദ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം;സര്‍ക്കാരിന്റെ പിന്മാറ്റം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന്
തിരുവനന്തപുരം:വിവാദ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. പിന്‍വലിക്കാന്‍ ഓന്‍സിനന്‍സ് ഇറക്കും.ഭേദഗതി പിന്‍വലിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം.തീരുമാനം ഗവര്‍ണറെ അറിയിക്കും. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പുതിയ ഭേദഗതി. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപീലിങ് ഓര്‍ഡര്‍ ഉടനെ പുറത്തിറങ്ങും. സാധാരണഗതിയില്‍ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം മന്ത്രിസഭായോഗം ചേരുകയും വിവാദഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഓര്‍ഡിനന്‍സ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്.പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസത്തെ ഓര്‍ഡിനന്‍സ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മേധവി ലോക്‌നാഥ് ബെഹറ കീഴുദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ നല്‍കി.വിവാദ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ സംസ്ഥാനത്തിനകത്തും ദേശീയ തലത്തിലും ഇത് വിമര്‍ശന വിധേയമായി. ഈ ഘട്ടത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഓര്‍ഡിനന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഓര്‍ഡിന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്നും അതിനാല്‍ ഈ ഓര്‍ഡിന്‍സ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. പിന്‍വലിച്ച സാഹചര്യത്തില്‍ കോടതിയിലെ കേസ് തീര്‍പ്പാക്കാനാണ് സാധ്യത.
സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്ന് രാവിലെ 10 മണിയോടെ കാക്കനാട് ജില്ലാ ജെയിലിലെ്ത്തിയ കസ്റ്റംസ് സംഘം 11.15 ഓടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയത്.അറസ്റ്റ് രേഖപ്പെടുത്താന്‍ ഇന്നലെ എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. അറസ്റ്റിനു ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ കസ്റ്റംസ് അപേക്ഷ നല്‍കും. ശിവശങ്കറിന്‍റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസ് വാദം.ഇതിനിടെ വിദേശ കറന്‍സി കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. ഇതേ തുടർന്ന് പ്രതികളെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.അതേ സമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇ ഡി യുടെ നിലപാട്. തനിക്കെതിരായ എന്‍ഫോഴ്സ്മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിലും ശിവശങ്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇരിട്ടി നഗരസഭയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസാം സ്വദേശിനി മുന്‍മിക്ക് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി സുരേഷ്ഗോപി എംപി
കണ്ണൂർ:ഇരിട്ടി നഗരസഭയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസാം സ്വദേശിനി മുന്‍മിക്ക് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി സുരേഷ്ഗോപി എംപി.നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് ആസാം സ്വദേശിയായ മുന്‍മി മത്സരിക്കുക.കണ്ണൂരില്‍ തൊഴിലാളിയായ സജേഷ് എന്ന കെ.എന്‍. ഷാജിയെ ഏഴ് വര്‍ഷം മുന്‍പ് വിവാഹം കഴിച്ചതോടെയാണ് ആസാമിലെ ലോഹാന്‍പൂര്‍ ജില്ലയിലുള്ള ബോഗിനടി ഗ്രാമത്തില്‍ നിന്നും മുന്‍മി ഇരിട്ടിയിലെത്തിയത്. ഇപ്പോള്‍ ഊവാപ്പള്ളിയിലെ അയ്യപ്പ ഭജനമഠത്തിന് സമീപം ഒരു വാടക വീട്ടിലാണ് സജേഷും മുന്‍മിയും മക്കളായ സാധികയും ഋതികയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും മുണ്‍മി പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ ഭാഷപ്രശ്നമില്ലെന്നാണ് മുണ്‍മിയുടെ പക്ഷം.മുന്‍മിയെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് സുരേഷ് ഗോപി ഇവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ മുന്നോട്ട് വന്നത്.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം;ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറി അറസ്റ്റില്‍
കൊല്ലം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റുചെയ്തു.ഇന്ന് പുലര്‍ച്ചെ പത്തനാപുരത്തുനിന്നും ബേക്കല്‍ പോലിസാണ് പ്രദീപിനെ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടതിനുശേഷമാണ് കോടതി ജാമ്യഹരജി തള്ളിയത്. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിനെ കോടതിയില്‍ മൊഴിമാറ്റിക്കുന്നതിനായി വീട്ടിലെത്തിയും ബന്ധുക്കള്‍ മുഖേനയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു കേസ്.മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന്‍ ജോലി ചെയ്യുന്ന കാസര്‍ഗോഡ് ജുവലറിയിലേക്കെത്തി അവിടെ വെച്ച് അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു. തുടര്‍ന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു.ഇതുമായി ബന്ധപ്പെട്ട് വിപിന്‍ലാല്‍ ബേക്കല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രദീപ് അറസ്റ്റിലായത്. അതേസമയം, അറസ്റ്റിലായ പ്രദീപ് കുമാറിനെ ഓഫിസ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയതായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഗണേഷ് കുമാറിന്റെ പത്താനപുരത്തെ ഓഫിസില്‍നിന്നാണ് പ്രദീപ് കുമാറിനെ ബേക്കല്‍ പോലിസ് അറസ്റ്റുചെയ്തത്.
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്;കോവിഡ് വാക്സിന്‍ വിതരണം മുഖ്യവിഷയം
ന്യൂഡല്‍ഹി:കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. കോവിഡ് വാക്‌സിന്‍ വിതരണവും ഇന്നത്തെ ചര്‍ച്ചയില്‍ പ്രധാന വിഷയമായിരിക്കും.മുന്‍ഗണനാടിസ്ഥാനത്തില്‍ ആര്‍ക്കെല്ലാം വാക്സിന്‍ ആദ്യം ലഭ്യമാക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.അടുത്ത വര്‍ഷം ആദ്യത്തില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കോവിഡ് മുന്‍നിര പോരാളികളില്‍ ആദ്യ ഡോസ് വാക്സിന്‍ എത്തിക്കും. അതിനുശേഷമായിരിക്കും മറ്റു വിഭാഗങ്ങളിലേക്ക് വിതരണം ചെയ്യുക. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ വിതരണം നടത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ വിതരണം നടത്തുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്തെ ആകെ സര്‍ക്കാര്‍ ആശുപത്രികളിലെ 92 ശതമാനവും സ്വകാര്യ ആശുപത്രികളിലെ 56 ശതമാനവും ഇതിനോടകം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ജനുവരിയോടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ഓക്‌സ്‌ഫഡ് സര്‍വകലാശാലയും അസ്‌ട്രാസെനക്കയും ചേര്‍ന്ന് തയ്യാറാക്കുന്ന കോവിഷീല്‍ഡ് ആയിരിക്കും ഇന്ത്യയില്‍ ആദ്യമെത്തുക.പൂണെ സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്‌ഫഡ് വാക്‌സിന്റെ ട്രയല്‍ റിപ്പോര്‍ട്ട് ഡിസംബര്‍ അവസാനം ലഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ 70.4 ശതമാനം സ്ഥിരത പുലര്‍ത്തിയെന്നാണ് സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് അവകാശപ്പെടുന്നത്. കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉടന്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് സ്ഥാപകന്‍ ഡോ.സൈറസ് പൂനെവാല പറഞ്ഞു.വാക്‌സിന്‍ ഉപയോഗിച്ച വ്യക്തികളില്‍ ഗുരുതര പ്രത്യാഘാതങ്ങളില്ലെന്നും അത്തരം രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കേണ്ട അവസ്ഥ പോലും സംജാതമായിട്ടില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.