അബുദാബി:അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ മരിച്ചു. പിണറായി സ്വദേശികളായ റഫിനീദ് വലിയപരമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നില്‍ അല്‍ഐന്‍ – അബുദാബി റോഡിന് സമാന്തരമായുള്ള റോഡിലാണ് അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചതോടെ നിയന്ത്രണം വിട്ട് കാര്‍ റോഡിലെ ഡിവൈഡറിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായി തകര്‍ന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കാറില്‍ കുടുങ്ങിയ നിലയിലായിരുന്നു. വന്നിടിച്ച കാറിലെ ഡ്രൈവര്‍ ചികിത്സയിലാണ്.റഫിനീദ് ബനിയാസില്‍ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്.ചെറുപ്പം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് റഫിനീദും റാഷിദും. അബുദാബിയില്‍ രണ്ട് സ്ഥലങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു.
ഷഹാമ സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ.
കെ.ബി. ഗണേഷ് കുമാറിനെതിരെ സി.മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച് സോളാര്‍ കേസിലെ പരാതിക്കാരി
തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെതിരെ സി. മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച് സോളാര്‍ കേസിലെ പരാതിക്കാരി രംഗത്ത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മര്‍ദമുണ്ടായിരുന്നു. താന്‍ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി പറഞ്ഞു. ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്ന ആളാണ്. മനോജ് കുമാറിന്‍റെ ഫോണ്‍ വിളികള്‍ പരിശോധിക്കണം. തെളിവ് പുറത്തുവിടാന്‍ താന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും സോളാര്‍ കേസ് പരാതിക്കാരി പറഞ്ഞു.പരാതിക്കാരിയെക്കൊണ്ട് ക്കൊണ്ട് പലതും പറയിക്കുകയും യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും എഴുതിക്കുകയും ചെയ്തിനു പിന്നില്‍ ഗണേഷ് ആണെന്ന് മനോജ് വെളിപ്പെടുത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനാപുരത്ത് നടന്ന ഒരു യോഗത്തിലാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. കെ.ബി.ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവും സോളര്‍ വിവാദ കാലത്ത് കേരള കോണ്‍ഗ്രസ് (ബി) യുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന മനോജ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായ സജി ചെറിയാനെതിരെയും ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കോട്ടത്തലയ്‌ക്കെതിരെയും ശരണ്യ മനോജ് ആരോപണമുന്നയിച്ചിരുന്നു. പരാതിക്കാരി നിരന്തരം മൊഴി മാറ്റിയതിനു പിന്നില്‍ ഗണേഷും പിഎ പ്രദീപ് കോട്ടത്തലയുമാണ്. പരാതിക്കാരിയുടെ കത്തില്‍ തിരുത്തലുകള്‍ നടന്നു എന്നത് സത്യമാണ്. ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതി ചേര്‍ത്തതാണെന്നാണ് മനസിലാക്കുന്നത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതിക്കാരിയെക്കൊണ്ട് പറയിപ്പിച്ചത് ഗണേഷ് കുമാര്‍ ആണെന്നും ശരണ്യ മനോജ് പറഞ്ഞു.
സോളാർ കേസിനു പിന്നിൽ ഗണേഷ് കുമാർ;വെളിപ്പെടുത്തലുമായി ശരണ്യമനോജ്
കൊല്ലം: സോളാര്‍ കേസില്‍ മുഖ്യപ്രതി കെ.ബി ഗണേഷ്‌കുമാറാണെന്ന വെളിപ്പെടുത്തലുമായി ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യമനോജ്. പത്തനാപുരത്തു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സോളാര്‍ കേസിലെ പരാതിക്കാരിക്ക് പിന്നില്‍ ഗണേഷ് കുമാറാണ്. പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചതും ഗണേഷും പിഎയുമാണെന്നും മനോജ് പറഞ്ഞു. സോളാര്‍ വിഷയം വന്നപ്പോള്‍ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ്‌കുമാര്‍ തന്നെ സഹായിക്കണം എന്നുപറഞ്ഞു. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തില്‍ പിന്നീട് ആ സ്ത്രീയെക്കൊണ്ട് ഗണേഷ്‌കുമാറും പി.എയും ചേര്‍ന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു’- മനോജ് പറഞ്ഞു.കേരളകോണ്‍ഗ്രസ് ബി അംഗമായിരിക്കെ ഗണേഷ് കുമാറിന്റേയും ആര്‍ ബാലകൃഷ്ണപിള്ളയുടേയും വിശ്വസ്തനായിരുന്ന മനോജ്കുമാര്‍ അടുത്തിടെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്. ആര്‍ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യാ മനോജ്. മുൻപ് സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരാക്കിയ ഇരയുടെ കത്തില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ബന്ധുവായ മനോജ് കുമാറും പി എയും ചേര്‍ന്ന് നാല് പേജുകള്‍ ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് എംഎല്‍എയുടെ വസതിയില്‍വെച്ചാണെന്നും ഇരയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ 2017ല്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട്;എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ തേടി വിജിലന്‍സ് കോടതിയെ സമീപിച്ചു
കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ തേടി വിജിലന്‍സ് എന്‍ഐഎ കോടതിയെ സമീപിച്ചു. ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ എന്ന് വിജിലന്‍സ് പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴ സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണം.ലൈഫ് മിഷന്‍ ക്രമക്കേടില്‍ അഞ്ചാം പ്രതിയാണ് എം ശിവശങ്കര്‍. ലൈഫ് മിഷന്‍ സി.ഇ.ഒ യുവി ജോസ്, വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയര്‍, സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എന്നിവര്‍ എം ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നു. യൂണിടാക്കുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച് എം. ശിവശങ്കറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നാണ് യു.വി ജോസ് നല്‍കിയ മൊഴി. യൂണിടാകിനെ സഹായിക്കാന്‍ ശിവശങ്കര്‍ പറഞ്ഞതായി എഞ്ചിനീയര്‍ വിജിലന്‍സിനോട് വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ആഴ്ചയാണ് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്.ലൈഫ് മിഷന്‍ അഴിമതിയില്‍ തുടരന്വേഷണത്തിന് വാട്സാപ്പ് ചാറ്റുകള്‍ അനിവാര്യമാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.വാട്സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചശേഷം മാത്രമേ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നാണ് സൂചന.
കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരുടെ സമരം മൂന്നാം ദിവസത്തിലേക്ക്;നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ;ചര്‍ച്ചക്ക് തയാറെന്ന് കേന്ദ്രം
ഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിലും ഡല്‍ഹി അതിര്‍ത്തിയിലും കര്‍ഷകരുടെ സമരം മൂന്നാം ദിവസത്തിലേക്ക്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.വടക്കന്‍ ഡല്‍ഹി ബുറാഡിയില്‍ സമരത്തിന് സ്ഥലം നല്‍കാമെന്ന പൊലീസ് നിര്‍ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചിരുന്നു. ജന്തര്‍മന്ദറിലോ, രാംലീല മൈതാനിയിലോ സമരത്തിന് സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്.സമാപന ദിവസമായ ഇന്നും പ്രക്ഷോഭകാരികളെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസേനയെയും ഡല്‍ഹി പൊലീസിനെയും അതിര്‍ത്തിയില്‍ ഉടനീളം വിന്യസിച്ചിരിക്കുകയാണ്. റോത്തക്ക് ദേശീയപാതയും കര്‍ണാല്‍ ദേശീയപാതയും ഒഴിവാക്കണമെന്ന് ഹരിയാന പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചാബ് അതിര്‍ത്തി ഹരിയാന സര്‍ക്കാര്‍ ഇന്നും അടച്ചിടും. കടുത്ത ശൈത്യത്തിനിടയിലും പട്യാല-അംബാല ദേശീയപാതയില്‍ അടക്കം കര്‍ഷകര്‍ തുടരുകയാണ്. ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍, ഇന്ത്യ ഗേറ്റ് പരിസരത്ത് സുരക്ഷാസന്നാഹം ശക്തമാക്കി. അയല്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് ഡല്‍ഹി മെട്രോ ഇന്നും സര്‍വീസ് നടത്തില്ല.മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ചലോ ദില്ലി മാര്‍ച്ചിന്റെ രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവച്ചത്. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് പലതവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമായി തുടര്‍ന്നു.ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനായി എത്തിയത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3ന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എല്ലാ കര്‍ഷക സംഘടനകളും.
കൊവിഡ് വാക്‌സിന്‍ ഉത്പാദനം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് പ്രതിരോധ വാക്‌സിന്‍ നിര്‍മാണ ഫാര്‍മ പ്ലാന്റുകള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി:കോവിഡ് പ്രതിരോധ വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി രാജ്യത്തെ മൂന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മാണ ഫാര്‍മ പ്ലാന്റുകള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. അഹമ്മദാബാദിനടുത്തുളള പ്രധാന ഫാര്‍മകളിലൊന്നായ സൈഡസ് കാഡിലയുടെ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു.പ്രധാനമന്ത്രി ശനിയാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ടെന്നും അതിനിടയില്‍ വാക്‌സിന്‍ വികസിപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി സൈഡസ് കാഡിലയില്‍ സന്ദര്‍ശനം നടത്തുമെന്നുമാണ് നിതിന്‍ പട്ടേല്‍ വെളളിയാഴ്ച അറിയിച്ചത്. അഹമ്മദാബാദ് നഗരത്തിന് സമീപമായുളള ചാങ്കോദര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സികോവ്-ഡിയുടെ ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായെന്നും ഓഗസ്റ്റില്‍ രണ്ടാംഘട്ട ട്രയലുകള്‍ ആരംഭിച്ചതായും സൈഡസ് കാഡില അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്. വൈകീട്ട് 4നും 5നും ഇടയില്‍ പ്രധാനമന്ത്രി ഭാരത് ബയോടെക്കിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സൈബെറാബാദ് പോലീസ് കമ്മിഷണര്‍ വി.സി.സജ്ജനാര്‍ പറഞ്ഞു. അഹമ്മദാബാദിലെ വാക്‌സിന്‍ പ്ലാന്റ് സന്ദര്‍ശനത്തിന് ശേഷം പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിക്കും.നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്‌സഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ സ്പുട്‌നിക് V ന്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്. ബയോളജിക്കല്‍ ഇ എന്ന വാക്‌സിനാകട്ടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്.
കെഎസ്‌എഫ്‌ഇ ചിട്ടിയില്‍ ക്രമക്കേട്; വിവിധ ശാഖകളില്‍ വിജിലന്‍സിന്റെ റെയ്ഡ് ഇന്നും തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ഇന്നും നടക്കും. ഓപ്പറേഷന്‍ ‘ബചത്’ എന്ന പേരിലാണ് ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടര്‍ന്നാണിത്.റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്.40 ബ്രാഞ്ചുകളിൽ നടന്ന റെയ്ഡിൽ 35 ലും ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ് വ്യക്തമാക്കി. നിയമവിരുദ്ധമായി കൊള്ള ചിട്ടി നടത്തുന്നതും കണ്ടെത്തി.വൻതുക മാസ അടവുള്ള ചിട്ടികൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് സംശയം. മാസം രണ്ട് ലക്ഷം രൂപ മുതല്‍ പത്തുലക്ഷം വരെ ചിട്ടിയില്‍ അടക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സില്‍ വിജിലന്‍സ് സംശയം ഉയര്‍ത്തുന്നുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമാണോ എന്നും വിജിലന്‍സ് സംശയിക്കുന്നു.ചിട്ടികളിലെ ആദ്യ ഗഡു ട്രഷറികളിലോ ബാങ്കുകളിലോ നിക്ഷേപിക്കാത്തതായും കണ്ടെത്തിയിട്ടുണ്ട്. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും കണ്ടെത്തി.ഇന്നലെ രാത്രി വൈകിയും റെയ്ഡ് തുടര്‍ന്നു. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.റെയ്ഡ് ഇന്നും തുടരും.
സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4544 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3348 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 488 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 574, തൃശൂര്‍ 507, എറണാകുളം 261, കോഴിക്കോട് 340, പാലക്കാട് 176, കോട്ടയം 341, തിരുവനന്തപുരം 177, ആലപ്പുഴ 224, കൊല്ലം 219, പത്തനംതിട്ട 120, ഇടുക്കി 121, കണ്ണൂര്‍ 107, വയനാട് 98, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 9, തിരുവനന്തപുരം 7, കൊല്ലം, കണ്ണൂര്‍ 6 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, മലപ്പുറം 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4544 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 334, കൊല്ലം 378, പത്തനംതിട്ട 127, ആലപ്പുഴ 251, കോട്ടയം 202, ഇടുക്കി 174, എറണാകുളം 476, തൃശൂര്‍ 826, പാലക്കാട് 228, മലപ്പുറം 779, കോഴിക്കോട് 455, വയനാട് 93, കണ്ണൂര്‍ 136, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള താത്കാലിക നിയമനത്തിന് വിലക്ക്; പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണം
തിരുവനന്തപുരം:സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് സര്‍ക്കാര്‍ വിലക്കി. പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നേരിട്ട് താത്കാലിക നിയമനം നടത്തിയവരെ പിരിച്ചുവിടാനും നിര്‍ദേശിച്ചു. ആദ്യപടിയായി അനധികൃതമായി നിയമിച്ച താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ വകുപ്പ് മേധാവികള്‍ക്ക് നോട്ടീസ് നല്‍കി.പിരിച്ചുവിട്ട ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ അടിയന്തരമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കണമെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ വകുപ്പ് മേധാവികള്‍ക്ക് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിയമനം നേടിയ ഡ്രൈവര്‍മാരുടെ പട്ടിക തയാറാക്കാനും തുടര്‍ നടപടികള്‍ക്കും വകുപ്പുകളും നടപടി തുടങ്ങി.സര്‍ക്കാര്‍ വകുപ്പുകളും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് വിലക്കി.ഒഴിവുകളില്‍ നേരിട്ട് നിയമനം നടത്തുന്നതിലൂടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തു വര്‍ഷങ്ങളായി ജോലിക്ക് കാത്തിരിക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കാതെ വരുന്നു. കൂടാതെ അനധികൃത നിയമനങ്ങള്‍ സംവരണ തത്വം അട്ടിമറിക്കുകയും സംവരണ സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.പിഎസ്‌സിയുടെ നിയമന പരിധിയില്‍പ്പെടാത്ത സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണം നിയമനമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; കേരളത്തില്‍ ഡിസംബര്‍ ആദ്യം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു.ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബർ ആദ്യം ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ഡിസംബര്‍ ഒന്നിന് തെക്കന്‍ ജില്ലകളിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം. പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളിലും തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. അതേസമയം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റ് പ്രദേശത്ത് കനത്ത നാശ നഷ്ടമാണ് ഉണ്ടാക്കിയത്. മുന്‍കരുതലുകളുടെ ഭാഗമായി ആളപായം കുറക്കാന്‍ കഴിഞ്ഞത് ആശ്വാസമായി. തീര പ്രദേശങ്ങളില്‍ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ മൂന്ന് പേരാണ് മരിച്ചത്.ഈ വര്‍ഷം ഉത്തരേന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട നാലാമത്തെ ചുഴലിക്കാറ്റാണ് നിവാര്‍. സൊമാലിയയില്‍ കനത്ത നാശം വിതച്ച ഗതി ചുഴലിക്കാറ്റ്, മഹാരാഷ്ട്രയിലെ നിസാര്‍ഗ, മെയ് മാസത്തില്‍ കിഴക്കന്‍ ഇന്ത്യയെ ബാധിച്ച ആംഫാന്‍ എന്നിവയാണ് നേരത്തെ നാശം വിതച്ച ചുഴലിക്കാറ്റുകള്‍.