തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് സോണുകളായി തുടരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളില്‍ അതീവ ജാഗ്രത തുടരുന്നു. റെഡ് സോണുകള്‍ പൂര്‍ണമായും അടച്ച് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ഇവിടങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ഓരോ ദിവസവും പുതിയ കേസുകള്‍ ഇവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ട ശേഷം കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ഉറപ്പിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ദുബായില്‍ നിന്നെത്തി നാല്‍പത് ദിവസം പിന്നിട്ടയാള്‍ക്കും 37 ദിവസം കഴിഞ്ഞ യുവതിക്കുമാണ് രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.കണ്ണൂരില്‍ സമ്പർക്കത്തിലൂടെയാണ് ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 17 നാണ് 21 കാരന്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞ സമയത്ത് യാതൊരു രോഗലക്ഷണങ്ങളും കാണിക്കാതിരുന്ന ഇയാള്‍ക്ക് വിദേശത്ത് നിന്നെത്തിയ എല്ലാവരെയും പരിശോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെയാളായ ചെറുവാഞ്ചേരി സ്വദേശിയായ 20 കാരി മാര്‍ച്ച് 21 കൊച്ചിയിലാണ് വിമാനമിറങ്ങിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് 37 ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചു.കണ്ണൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂരിയാട് സ്വദേശിയായ മൂന്നാമത്തെയാള്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇവിടെയും പരിശോധനകളും നിരീക്ഷണവും ശക്തമായി തുടരുകയാണ്.രോഗം തീവ്രമായ ഇടുക്കി ജില്ലയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഡോക്ടറും ആശാവര്‍ക്കറുമുള്‍പ്പെടെ ആറുപേരുടെ ഫലം ഇന്ന് നെഗറ്റീവായത് ആശ്വാസമായി. ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍, മൈസൂരില്‍ നിന്നെത്തിയ യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ യുവതി , മറ്റൊരു ഇടുക്കി സ്വദേശി എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ചശേഷം മൂന്ന് ദിവസത്തിന് ശേഷം നെഗറ്റീവായത്. ഒരു ടെസ്റ്റ് കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാം.റെഡ് സോണായ കോട്ടയം ജില്ലയില്‍ 375 ഫലങ്ങളാണ് ഇനി വരാനുള്ളത്. റെഡ്സോണ്‍ മേഖലയായതിനാല്‍ ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. അഞ്ചുപേരില്‍ കൂടുതല്‍ ഇവിടെ കൂട്ടം കൂടുന്നതുള്‍പ്പെടെ തടഞ്ഞിരിക്കുകയാണ്.
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം;പകരം ഓർഡിനൻസ് ഇറക്കും
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.പകരം സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതുവഴി ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നിയമപ്രാബല്യം നല്‍കാനാണ് തീരുമാനമായത്. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘട്ടങ്ങളില്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാനാണ് തീരുമാനം.ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതും, തുടര്‍ നടപടികളും കൂടുതല്‍ കാലതാമസത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറു ദിവസങ്ങളിലെ ശമ്പളം എന്ന ക്രമത്തില്‍ അഞ്ചുമാസം ശമ്പളം മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള സാലറി കട്ടിനാണ് തീരുമാനിച്ചിരുന്നത്.മന്ത്രിസഭ അന്തിമതീരുമാനമെടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.ഓര്‍ഡിനന്‍സ് നിയമമാകുന്നതിന് ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. സാലറി കട്ടിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സാലറി കട്ടിന് കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്.ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 116 ആയി.മാര്‍ച്ച് 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മൂര്യാട് സ്വദേശിയായ 21 കാരനും മാര്‍ച്ച് 21ന് ഐഎക്‌സ് 434 ല്‍ നെടുമ്പാശ്ശേരി വഴിയെത്തിയ ചെറുവാഞ്ചേരി സ്വദേശിനിയായ 20കാരിയുമാണ് ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍. മൂര്യാട് സ്വദേശിയായ 40കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധിതനായത്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ഏപ്രില്‍ 26നാണ് മൂന്നു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.അതിനിടെ, ജില്ലയില്‍ നിന്ന് രണ്ടു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആശുപത്രിവിട്ടവരുടെ എണ്ണം 66 ആയി.ജില്ലയില്‍ നിലവില്‍ 2552 പേരാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും ജില്ലാ ആശുപത്രിയില്‍ 14 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 33 പേരും വീടുകളില്‍ 2449 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2960 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2801 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2626 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ലോക്ക് ഡൌൺ കാലത്ത് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകുന്നതിന് നിർദ്ദേശിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് എംഎസ്എംഇകൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ സർക്കുലർ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.എന്നിരുന്നാലും, നയപരമായ തീരുമാനം രേഖപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്‌എ) സുപ്രീംകോടതി നിർദേശം നൽകി. കൂടാതെ, കിഴിവുകളില്ലാതെ മുഴുവൻ വേതനവും നൽകാൻ സ്വകാര്യ സംരംഭങ്ങൾക്ക് നിർദേശം നൽകിയ മാർച്ച് 29 ലെ ഉത്തരവ് എന്തുകൊണ്ട് നിർത്തരുത് എന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടു.ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സർക്കാരിന് നോട്ടീസ് നൽകുകയും രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെടുകയും ചെയ്തു.ലോക്ക് ഡൌൺ കാലാവധിക്കുള്ള മുഴുവൻ ശമ്പളവും നൽകുന്നത് തുടരാൻ എല്ലാ സ്വകാര്യ സംരംഭങ്ങൾക്കും നിർദ്ദേശം നൽകുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ മാർച്ച് 29 ലെ സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലുധിയാന ഹാൻഡ് ടൂൾസ് അസോസിയേഷൻ, ഫിക്കസ് പാക്സ് എന്നിവയുൾപ്പെടെയുള്ള കമ്പനികൾ സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മുഴുവൻ ശമ്പളവും നൽകാനുള്ള നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിരുന്നു.41 എംഎസ്‌എംഇകളടങ്ങുന്ന ലുധിയാന ആസ്ഥാനമായുള്ള ഹാൻഡ് ടൂൾ നിർമ്മാതാക്കളുടെ അസോസിയേഷൻ തൊഴിലുടമകളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ശ്രദ്ധയും ആലോചനയും ഇല്ലാതെ ഇത്തരം ഉത്തരവുകൾ സർക്കാർ പാസാക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തി. അത്തരം പേയ്‌മെന്റുകൾ നടത്തുന്നത് പലതും യൂണിറ്റുകൾ അടച്ചുപൂട്ടുന്നതിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.അതോടൊപ്പം സ്ഥിരമായ തൊഴിലില്ലായ്മയ്ക്ക് കാരണമാവുകയും അത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.സമ്പൂർണ്ണ ശമ്പളം നൽകുന്നതിനുള്ള അത്തരമൊരു ഉത്തരവ് വ്യക്തമായും ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവും സുസ്ഥിരവുമല്ല. മാത്രമല്ല ലോക്ക് ഡൌൺ സമയത്ത് സ്വകാര്യ തൊഴിലുടമകളെ അവരുടെ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണം, കാരണം കരാർ ഏകപക്ഷീയമായി നടപ്പാക്കാൻ അനുവാദമില്ല.ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (ജി) പ്രകാരം ഉറപ്പുനൽകുന്ന ഏതെങ്കിലും തൊഴിൽ, വ്യാപാരം, ബിസിനസ്സ് എന്നിവ നടത്താനുള്ള സ്വകാര്യ കമ്പനികളുടെ അവകാശത്തെ ആഭ്യന്തരമാത്രാലയത്തിന്റെ ഈ ഉത്തരവ് ലംഘിച്ചതായും ലുധിയാന ഹാൻഡ് ടൂൾസ് അസോസിയേഷൻ വ്യക്തമാക്കി. നിയമത്തിലെ 2005 ലെ വ്യവസ്ഥകൾ പ്രകാരം വേതനം നേരിട്ട് നൽകാനുള്ള അധികാരം കേന്ദ്രത്തിന് ഇല്ലെന്നും എംഎസ്എംഇകൾ വാദിച്ചു.ലാഭം, നഷ്ടം, കടം, വിറ്റുവരവ് എന്നിവ കണക്കിലെടുക്കാതെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളെയും ഒരുപോലെ പരിഗണിക്കുന്നത് യുക്തിരഹിതമാണ്,മാത്രമല്ല നിയമപരമായ പിന്തുണയില്ലാതെ എംഎച്ച്‌എയുടെ ഈ നിർദേശം നികുതിയോട് സാമ്യമുള്ളതാണ്.“തൊഴിലാളികൾക്കായി സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, പകരം മുഴുവൻ വേതനം നൽകുന്നതിന് തൊഴിലുടമകൾക്ക് ബാധ്യത വരുത്തുന്നു,” ഒരു തൊഴിലുടമയ്ക്കും ജീവനക്കാരനും പരസ്പര ഉടമ്പടിയുണ്ട്.അതനുസരിച്ച് ശമ്പളം ആവശ്യപ്പെടാനുള്ള ഒരു ജീവനക്കാരന്റെ അവകാശം താൻ ചെയ്ത ജോലിക്ക് അനുസരിച്ചാണ്.കൂടാതെ, ഒരു ജോലിയും ചെയ്തില്ലെങ്കിൽ പണം നൽകാതിരിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നും ഹരജിയിൽ പറയുന്നു.
സർക്കാരിന് തിരിച്ചടി;ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് സ്റ്റേ
:കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ.സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ സ്റ്റേ.ദുരന്ത നിവാരണ നിയമം അനുസരിച്ചും പകർച്ചവ്യാധി നിയമം അനുസരിച്ചും ഉത്തരവിന് സാധുത ഇല്ല. ശമ്പളം നീട്ടി വയ്ക്കുന്നത് നിരസിക്കൽ ആണ്.ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം കട്ട് ചെയ്യല്‍ എന്ന് സര്‍ക്കാര്‍ ഉത്തരവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹർജി പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി.
ഇടുക്കിയില്‍ ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ മൂന്നുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തൊടുപുഴ: ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.ഇന്നലെ രാത്രിയോടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ നഗരസഭാ അംഗവും ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇടുക്കിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17 ആയി.മൂന്നു പേരെയും തിങ്കളാഴ്ച രാത്രിയില്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, റെഡ്സോണിലായ ഇടുക്കിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേരുകയാണ്.
കോട്ടയവും ഇടുക്കിയും ഗ്രീന്‍സോണില്‍ നിന്നും റെഡ്‌സോണിലേക്ക് മാറി;അതീവ ജാഗ്രത
തിരുവനന്തപുരം:കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കോട്ടയം,ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽ നിന്നും റെഡ് സോണിലേക്ക് മാറ്റി.കോട്ടയത്ത് 6 പേർക്കും ഇടുക്കിയിൽ 4 പേർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.കോട്ടയം ജില്ലയിൽ 3 ദിവസം അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഇടുക്കിയിൽ വാഹനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ,യാത്ര തുടങ്ങിയവ പൂർണമായി നിയന്ത്രിക്കും. ഹോട്സ്പോട്ടുകളിൽ ഡബിൾ ലോക്ഡൗൺ ഏർപ്പെടുത്തി.എറണാകുളം– കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ കലക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാതെ ആരെയും കോട്ടയത്ത് നിന്നും എറണാകുളം ജില്ലയിലേക്ക് പ്രവേശിപ്പിക്കുകയില്ല.അതിർത്തികളിൽ ശക്തമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. വാഹനങ്ങൾ തടയാൻ ബാരിക്കേഡും നിരത്തി.കോട്ടയത്ത് മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയായ മുട്ടമ്പലം സ്വദേശി, കുഴിമറ്റം സ്വദേശി വീട്ടമ്മ, മണർകാട് സ്വദേശി ലോറി ഡ്രൈവർ, ചങ്ങനാശേരിയിലുള്ള തമിഴ്നാട് സ്വദേശി, മേലുകാവുമറ്റം സ്വദേശി ബാങ്ക് ഉദ്യോഗസ്ഥ,വടവാതൂർ സ്വദേശി ആരോഗ്യ പ്രവർത്തകൻ എന്നിവർക്കാണ് രോഗം.ആരോഗ്യ പ്രവർത്തകനും ചുമട്ടു തൊഴിലാളിക്കും മാർക്കറ്റിൽ നേരത്തേ രോഗം സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.തമിഴ്നാട് സ്വദേശി തൂത്തുക്കുടിയിൽ പോയിരുന്നു.ബാങ്ക് ഉദ്യോഗസ്ഥ സേലത്തു നിന്നു മടങ്ങിയതാണ്. അതേ സമയം നേരത്തെ രോഗം സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെ ഭാര്യ, രണ്ടു മക്കൾ, ഭാര്യാ സഹോദരൻ, 3 ചുമട്ടു തൊഴിലാളികൾ എന്നിവർക്കു രോഗ ബാധയില്ല.മണര്‍കാട് സ്വദേശി കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.ഇടുക്കിയിൽ തൊടുപുഴ തെക്കുംഭാഗത്ത് യുഎസിൽ നിന്നു മാർച്ച് 22 ന് വന്ന 17 വയസ്സുകാരി, തിരുപ്പൂരിൽ നിന്ന് ഏപ്രിൽ 11 ന് വന്ന ദേവികുളം സ്വദേശി(38),ചെന്നൈയിൽ നിന്ന് ഏപ്രിൽ 14 ന് മാതാപിതാക്കളോടൊപ്പം കരുണാപുരം പോത്തുകണ്ടത്ത് എത്തിയ പെൺകുട്ടി (14),മൂന്നാർ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 60 വയസ്സുകാരൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി;24 മണിക്കൂറിനിടെ 60 മരണം
ന്യൂഡൽഹി:രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി.24 മണിക്കൂറിനിടെ 60 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്കാണിത്.1,543 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29,435 ആയി ഉയര്‍ന്നു.6,869 പേര്‍ രാജ്യത്ത് കൊവിഡ് രോഗമുക്തരായി. ആകെ രോഗികളില്‍ 23.33 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്. 21,632 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 8,590 ആയി ഉയര്‍ന്നു. 369 പേര്‍ മരിച്ചു. ഗുജറാത്തില്‍ 3,548 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 162 ആയി. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 3,108 ആയി. 54 പേരുടെ ജീവന്‍ നഷ്ടമായി.രാജസ്ഥാനില്‍ 2,262 പേര്‍ക്കും മധ്യപ്രദേശില്‍ 2,165 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറെ പേര്‍ക്ക് രോഗം പിടിപെട്ടു. കേരളത്തില്‍ 481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര്‍ മാത്രമാണ് ചികിത്സയില്‍ തുടരുന്നത്.ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.
രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്തിടത്ത് കൂടുതല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.യോഗത്തില്‍ സംസാരിച്ച നാല് മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൌൺ പിന്‍വലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമില്ലാത്തതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ നിലപാടെടുത്തത്. നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഒൻപത് മുഖ്യമന്ത്രിമാര്‍ക്കാണ് ഇന്നത്തെ യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാട് ഏഴ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചെങ്കിലും ആ നിര്‍ദേശം നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. പലയിടങ്ങളിലും നിലവില്‍ മേഖല തിരിച്ച് കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഇളവ് നല്‍കിയിട്ടുണ്ട്.എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ട എന്നാണ് ഇന്നത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലെ ചില ചട്ടങ്ങളെങ്കിലും ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തില്‍ പറഞ്ഞു. ഇത് അനുവദിക്കാനാകുന്നതായിരുന്നില്ല. ഒരു കാരണവശാലും ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കരുതെന്നും കേന്ദ്രം പരമാവധി ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ യോഗത്തില്‍ ആവശ്യപ്പെട്ടു.