
കണ്ണൂർ:കൊറോണ വൈറസ് ബാധ സംശയിച്ച് കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഉയരുന്നു.ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണമാണ് വര്‍ധിച്ചിട്ടുള്ളത്. തിങ്കളാഴ്ച മാത്രം നാന്നൂറോളം ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 6504 ആളുകളാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 72 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. നേരത്തെ ഇത് 49 ആയിരുന്നു.കൊറോണ രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കാസര്‍കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് കണ്ണൂര്‍ ജില്ല.കാസര്‍കോടുനിന്ന് കണ്ണൂരിലേക്കുള്ള വഴി പൂര്‍ണമായും അടച്ചിരിക്കുകയാണ്.ദേശീയ പാത ഒഴികെ മറ്റൊരു വഴിയും ഉപയോഗിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടുണ്ട്. കാസര്‍കോടുനിന്ന് കണ്ണൂരിലേക്കുള്ള മറ്റ് വഴികള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അടച്ചു. അതേസമയം നിരീക്ഷണത്തിലുള്ളവരെ അടക്കം താമസിപ്പിക്കുന്നതിനായി 17 ഏകാന്ത കേന്ദ്രങ്ങള്‍ തയ്യാറാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.400ല്‍ അധികം കിടക്കകളുള്ള നിലവില്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകള്‍, കിന്‍ഫ്രയുടെ കീഴിലുള്ള കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാനാണ് ശ്രമം നടക്കുന്നത്.








