കോഴിക്കോട്:മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകൾ പണിമുടക്ക് നടത്തി.കഴിഞ്ഞ ദിവസം കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.ഇതിനെതിരെയാണ് ബസുടമകള്‍ രംഗത്ത് എത്തിയത്.ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന മിന്നല്‍ പരിശോധനയില്‍ അനാവശ്യമായി ഫൈന്‍ ഈടാക്കുന്നു എന്നാരോപിച്ചാണ് മലബാര്‍ മേഖലയിലെ അന്തര്‍സംസ്ഥാന ലക്ഷ്വറി ബസ്സുടമകള്‍ സൂചനാ പണി മുടക്ക് നടത്തിയത്.കാസര്‍കോട് മുതല്‍ മലപ്പുറം വരെ 50 ല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങാതായതോടെ ബെംഗളൂരുവിലേക്കുള്ള നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. കേരള കര്‍ണാടക സ്റ്റേറ്റ് ബസ്സുകള്‍ ബംഗളൂരുവിലേക്ക് അധിക സര്‍വ്വീസുകള്‍ നടത്തിയാണ് യാത്രാ ക്ലേശം ഒരു പരിധിവരെ പരിഹരിച്ചത്.കര്‍ണാടക സ്റ്റേറ്റിന്റെ ആറും കേരള സ്റ്റേറ്റിന്റെ നാലും വണ്ടികള്‍ അധികമായി സര്‍വ്വീസ് നടത്തി. ഇന്ന് ഗതാഗതമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്ന് ബസ്സുടമകള്‍ അറിയിച്ചു.
തീവ്രത വർദ്ധിച്ച് ‘ഫോനി’;തമിഴ്നാട് തീരം തൊടില്ല; കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം:തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഫോനി ചുഴലിക്കാറ്റിന്‍റെ തീവ്രത വര്‍ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് അതിതീവ്രമാകും.വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട്, ആന്ധ്ര തീരത്തോടടുക്കും. എന്നാൽ തീരത്ത് നിന്ന് ഇരുനൂറ് മുതൽ മുന്നൂറ് കിലോമീറ്റർ അകലെവച്ച് കാറ്റിന്റെ ദിശ മാറും. അതിനാൽ തീരത്തേയ്ക്ക് എത്തില്ല. കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകാനും സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഫാനി ശക്തിപ്രാപിക്കുന്നു;ചൊവ്വാഴ്ചയോടെ തീരം തൊട്ടേക്കും
തിരുവനന്തപുരം:തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ഫാനി’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ചൊവ്വാഴ്ചയോടെ ഫാനി വടക്കന്‍ തമിഴ്‌നാട് തീരം തൊട്ടേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന.കനത്ത ജാഗ്രതയാണ് തീരദേശമേഖല മുന്നറിയിപ്പ് ലഭ്യമായതിനെ തുടര്‍ന്ന് സ്വീകരിച്ചിരിക്കുന്നത്.കാറ്റ് ശക്തമായി വീശിയടിക്കാന്‍ ഏറെ സാധ്യത നിലനില്‍ക്കുന്നത് വടക്കൻ തമിഴ്‌നാട്ടിലും ആന്ധ്രാ തീരങ്ങളിലുമാണ്.തിങ്കളാഴ്ച്ച മുതല്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോകരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ്;നാലാംഘട്ട വോട്ടെടുപ്പ് നാളെ
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും.ഒൻപത് സംസ്ഥാനങ്ങളിലെ 71 സീറ്റുകളിലായാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയിലെ 17 സീറ്റുകള്‍, ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 13 സീറ്റുകള്‍, പശ്ചിമബംഗാള്‍ എട്ട് സീറ്റ്, മദ്ധ്യപ്രദേശിലെയും ഒഡീഷയിലെയും ആറ് സീറ്റുകള്‍, ബിഹാറില്‍ അഞ്ച്, ജാര്‍ഖണ്ഡില്‍ മൂന്നും സീറ്റുകളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.ഇതിന് പുറമെ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഏതാനും ബൂത്തുകളിലും നാളെയാണ് വോട്ടെടുപ്പ്. ഈ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു.നാലാംഘട്ടവും പൂര്‍ത്തിയാകുന്നതോടെ വിവിധ സംസ്ഥാനങ്ങളിലായി 374 സീറ്റുകളിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. കഴിഞ്ഞ ഘട്ടങ്ങളിലുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് പശ്ചിമ ബംഗാളില്‍ ഇത്തവണ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ മയക്കി കിടത്തിയ ശേഷം ജയില്‍ ചാടാന്‍ ശ്രമിച്ച തടവുകാര്‍ പിടിയില്‍
കണ്ണൂർ:കണ്ണൂര്‍ ജില്ലാ ജയിലില്‍ മയക്കുമരുന്ന് ചേർത്ത ചായ നൽകി ഉദ്യോഗസ്ഥരെ മയക്കി കിടത്തിയ ശേഷം ജയില്‍ ചാടാന്‍ ശ്രമിച്ച തടവുകാര്‍ പിടിയില്‍.അരുണ്‍കുമാര്‍, റഫീക്ക്, അഷ്‌റഫ് ഷംസീര്‍ എന്നിവരാണ് പിടിയിലായത്.കൊലക്കേസ് പ്രതിയടക്കമുള്ള മൂന്ന് തടവുകാരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്.24ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. മാനസികരോഗത്തിന് ചികിത്സചെയ്യുന്ന സഹതടവുകാരില്‍ നിന്നാണ് മൂന്നംഗസംഘം മയക്കുഗുളികകള്‍ സംഘടിപ്പിച്ചത്.രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് ചായയിൽ മയക്കു ഗുളിക ചേര്‍ത്ത് ഉറക്കിക്കിടത്തിയാണ് മൂന്നംഗ സംഘം തടവ് ചാടാന്‍ ശ്രമിച്ചത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടല്‍ ശ്രമം പുറത്തറിഞ്ഞത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
തളിപ്പറമ്പ് ബക്കളത്ത് സിപിഎം ഓഫീസിന് നേരെ അക്രമം
തളിപ്പറമ്പ്:തളിപ്പറമ്പ് ബക്കളത്ത് സിപിഎം ഓഫീസിന് നേരെ അക്രമം.മടയിച്ചാലിലെ ബക്കളം സി.പി.എം നോര്‍ത്ത് ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെയാണ് അക്രമമുണ്ടായത്. ഓഫീസും ചെഗുവേര ക്ലബ്ബും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പത്ത് ജനല്‍ചില്ലുകളാണ് ഇന്ന് പുലര്‍ച്ചെ അടിച്ചുതകര്‍ത്തത്.നോര്‍ത്ത് ബ്രാഞ്ച്‌സെക്രട്ടറി പി.വി.സതീഷ്‌കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.സിഐ എ.അനില്‍കുമാര്‍, എസ് ഐ കെ.കെ.പ്രശോഭ്, സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ കെ.മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം തെക്കേ ബക്കളത്തെ അഷറഫിന്റെ ചിക്കന്‍സ്റ്റാളിനും നേരെ ബോംബാക്രമണം നടന്നിരുന്നു. ഇതിനുപിന്നില്‍ സി.പി എം ആണെന്ന് ലീഗ് നേതൃത്വം ആരോപിച്ചിരുന്നു. എന്നാല്‍ ബക്കളത്ത് പ്രവര്‍ത്തിക്കുന്ന കോഴിക്കട പല സാമൂഹ്യ വിരുദ്ധരുടെയും താവളമാണെന്നും നണിയൂര്‍ നമ്ബ്രത്ത് അക്രമം നടത്തിയതും പോള ചന്ദ്രനെ അക്രമിക്കാന്‍ ശ്രമിച്ചതും തെരഞ്ഞെടുപ്പ് ദിവസം അക്രമം ലക്ഷ്യമിട്ട് ഒഴക്രോത്ത് കേന്ദ്രീകരിച്ചതും ഈ സംഘമാണ്.ഇതിന് മറയിടാന്‍ ലീഗ് നേതൃത്വം തന്നെ ആസൂത്രണം ചെയ്തതാണ് ബക്കളത്തെ ബോംബ് സ്‌ഫോടനമെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സി.പി.എം ഓഫീസിന് നേരെ നടന്ന അക്രമസംഭവത്തിന് പിറകിലും മുസ്‌ലിം ലീഗാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. സി.പി.എം ഓഫീസിന് നേരെ നടന്ന അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് ബക്കളത്ത് സിപിഎം നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു.
ശ്രീലങ്കയിലെ ഐസിസ് കേന്ദ്രത്തില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ചു;15 പേര്‍ കൊല്ലപ്പെട്ടു

കൊളംബോ:ശ്രീലങ്കയിലെ ഐസിസ് കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്‌ക്കിടയിൽ ആറു കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. പരിശോധനയ്‌ക്കിടെ മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ച സംഭവത്തിലാണ് മൂന്ന് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെ സുരക്ഷാസേന വെടിവച്ച് കൊല്ലുകയായിരുന്നു.രാജ്യത്തിന്റെ കിഴക്കന്‍ നഗരമായ കലുമുനായിയില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവമുണ്ടായത്.ഐസിസ് കേന്ദ്രത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചത്. വീട്ടിലുള്ളവരുമായി പൊലീസ് സംഘം ഒരുമണിക്കൂറിലേറെ ഏറ്റുമുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏറ്റുമുട്ടലിനിടയില്‍ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി സുരക്ഷാസേനയുടെ വക്താവ് സുമിത്ത് അട്ടപ്പട്ടു അറിയിച്ചു. സംഭവത്തില്‍ സുരക്ഷാസേനയില്‍ പെട്ട ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.ഈസ്‌റ്റര്‍ ദിനത്തില്‍ രാജ്യതലസ്ഥാനത്ത് ആക്രമണം നടത്തിയവരുടെ വസ്ത്രവും കറുത്ത കൊടികളും ഇവിടെ നിന്നും ലഭിച്ചതായും അട്ടപ്പട്ടു വ്യക്തമാക്കി. ഇതിന് പുറമെ സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന സ്‌ഫോടക വസ്തുക്കളുടേതിന് സമാനമായ വസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഞായറാഴ്‌ച പ്രാര്‍ത്ഥനകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായി ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. കൂടുതല്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുര്‍ബാനകള്‍ റദ്ദാക്കിയത്.വിശ്വാസികള്‍ വീടുകളില്‍ തന്നെ തുടരണമെന്നും ആര്‍ച്ച് ബിഷപ്പ് സന്ദേശത്തില്‍ അറിയിച്ചു.
കോട്ടയം നാഗമ്പടത്തെ പഴയ റെയില്‍ പാലം പൊളിക്കുന്നു;ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി
കോട്ടയം:നാഗമ്പടത്തെ പഴയ റെയില്‍ പാലം പൊളിക്കുന്നു.ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെയാവും പാലം തകര്‍ക്കുക. അമിത മലിനീകരണം ഒഴിവാക്കാനും, ട്രെയിന്‍ ഗതാഗതം തടസപ്പെടുത്താതിരിക്കാനുമാണ് സ്ഫോടനത്തലൂടെ പാലം തകര്‍ക്കുന്നതെങ്കിലും കോട്ടയത്ത് ടെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്. ഇന്ന് 11നും 12നും ഇടയിലാണ് പാലം പൊളിക്കുന്നത്.സുരക്ഷ മുന്‍നിര്‍ത്തി എം.സി റോഡിലും ഗതാഗതം നിരോധിക്കും.പാലത്തില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കഴിഞ്ഞു. രാവിലെ പാലത്തിനടിയിലെ വൈദ്യുതി ലൈന്‍ നീക്കം ചെയ്യും. തുടര്‍ന്ന് ട്രാക്ക് മണല്‍ചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടിയതിന് ശേഷമായിരിക്കും സ്ഫോടനം നടത്തുക. പാലം തകര്‍ന്നു കഴിഞ്ഞാലുടന്‍ തന്നെ ട്രാക്ക് പഴയ പടിയിലാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും വൈകുന്നേരത്തോടെ ട്രാക്ക് പൂര്‍വ്വസ്ഥിതിയില്‍ ആക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ റെയില്‍ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് 1953ല്‍ നിര്‍മിച്ച നാഗമ്ബടം പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്.
കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ്;മുൻ സൈനികൻ അറസ്റ്റിൽ
ബെംഗളൂരു:കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ്.വ്യജ സന്ദേശം പൊലീസിനെ വിളിച്ച് അറിയിച്ചതിന് ബംഗലൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തതു.സൈന്യത്തില്‍ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്.ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം ഇയാൾ നല്‍കിയത്. ഫോണ്‍ നമ്പർ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.കേരളം അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ വൈകീട്ട് ബംഗലൂരു പൊലീസ് കേരളത്തെ അറിയിച്ചിരുന്നു.ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഭീകരാക്രമണ ഭീഷണിയുണ്ടായത്.
അതേസമയം ബംഗലൂരുവില്‍ നിന്ന് വന്ന ഭീകരാക്രമണ സന്ദേശം വ്യാജമെന്ന് തെളിഞ്ഞെങ്കിലും ജാഗ്രത തുടരാനാണ് കേരള പൊലീസിന്‍റെ തീരുമാനം. തിരക്കേറിയ സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പൊലീസിന്‍റെ കര്‍ശന പരിശോധന തുടരും. ജാഗ്രതയോടെ ഇരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നല്‍കിയിട്ടുണ്ട്.ട്രെയിന്‍ വഴി തീവ്രവാദികളെത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളിലാണ് കര്‍ശന പരിശോധന നടത്തുന്നത്. റെയില്‍വെ സ്റ്റേഷനുകളിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകള്‍ പരിശോധിക്കുന്നുണ്ട്.യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും ബംഗലൂരു പൊലീസിന്‍റെ സന്ദേശത്തെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കുകയായിരുന്നു. ഭീഷണി സന്ദേശം വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കേരള പൊലീസ് ഇപ്പോഴുള്ളത്.
നാവിക സേനയുടെ ഐഎന്‍എസ് വിക്രമാദിത്യ കപ്പലിൽ തീപിടുത്തം;ലഫ്. കമാന്‍ഡര്‍ക്ക് ദാരുണാന്ത്യം
കാര്‍വാര്‍: നാവിക സേനയുടെ ഐഎന്‍എസ് വിക്രമാദിത്യ കപ്പലിലുണ്ടായ തീപിടുത്തത്തില്‍ ലഫ്. കമാന്‍ഡര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കാര്‍വാറില്‍ വച്ചാണ് സംഭവം.ലഫ്. കമാന്‍ഡര്‍ ഡി. എസ്. ചൗഹാനാണ് കൊല്ലപ്പെട്ടതെന്ന് നാവിക സേന അറിയിച്ചു.തുറമുഖത്തേക്ക് കപ്പല്‍ കയറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. രാജ്യത്തെ ഏക വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രമാദിത്യ.തീ നിയന്ത്രണ വിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കപ്പലില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ചൗഹാന്‍ ശ്വാസം മുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു.സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ കാര്‍വാറിലെ നാവിക സേനാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. തീപിടുത്തമുണ്ടായെങ്കിലും കപ്പലിന് കാര്യമായ തകരാര്‍ ഉണ്ടായിട്ടില്ലെന്നാണ് സൂചന. അപകടമുണ്ടായതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 2004 ജനുവരിയിലാണ് റഷ്യയില്‍നിന്ന് 2.3 ബില്യണ്‍ യുഎസ് ഡോളറിന് ഇന്ത്യ വിമാനവാഹിനിക്കപ്പല്‍ വാങ്ങിയത്. അറ്റകുറ്റപ്പണികള്‍ വൈകിയതിനാല്‍ 2013ലാണു വിക്രമാദിത്യ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്.284 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരവുമുണ്ട്. ഏകദേശം 20 നില കെട്ടിടത്തിന്‍റെ ഉയരമാണിത്. 40,000 ടണ്‍ ഭാരമുള്ള വിക്രമാദിത്യയാണ് ഇന്ത്യന്‍ നാവികസേനയിലെ ഏറ്റവും ഭാരമേറിയതും വലിപ്പമുള്ളതുമായ കപ്പല്‍.ഫ്രാന്‍സിന്‍റെ നാവികസേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ നാവികസേന മെയ് 1 മുതല്‍ നടത്താനിരുന്ന വരുണ നാവികാഭ്യാസത്തിലെ പങ്കാളിയായിരുന്നു ഐ.എന്‍.എസ് വിക്രമാദിത്യ.