കൊച്ചി:ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എന്നാല്‍ തലച്ചോറിലെ രക്തസ്രാവം തുടരുന്നതായും, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ വെന്റിലേറ്ററില്‍ പ്രത്യേക നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.ഡോക്റ്റർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസെടുത്തത് . കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ് . മാതാപിതാക്കൾ നിരീക്ഷണത്തിലാണന്നും പൊലീസ് അറിയിച്ചു.അതീവ ഗുരുതര അവസ്ഥയിൽ ആശുപത്രിയിലെത്തിച്ചകുട്ടി ടെറസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് പിതാവ് പൊലീസിനെയും ആശുപത്രി വൃത്തങ്ങളെയും അറിയിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമാണന്ന് അറിയിച്ചിട്ടും ഉടന്‍ തന്നെ മറ്റൊരാശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കണമെന്ന് മാതാപിതാക്കള്‍ വാശി പിടിച്ചതാണ് സംശയത്തിനിടയാക്കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തും.വൈകിട്ട് ഏഴുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.തിരുവനന്തപുരം -ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് പൊതുസമ്മേളനം നടക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഉച്ച മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തും.
സംശയാസ്പദമായ സാഹചര്യത്തില്‍ ഗുരുതര പരിക്കുകളുമായി മൂന്നുവയസുകാരനെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: സംശയാസ്പദമായ സാഹചര്യത്തില്‍ ഗുരുതര പരിക്കുകളുമായി മൂന്നുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതരസംസ്ഥാനക്കാരായ ദമ്ബതികളുടെ കുട്ടിയെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കെട്ടിടത്തില്‍ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. മുറിവേറ്റ പാടുകള്‍ക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെയും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.അതേസമയം വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി.കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തലച്ചോറിനകത്തെ രക്തസ്രാവം നിലച്ചിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു;തമിഴ്നാടും കര്‍ണാടകയും അടക്കം 12 സംസ്ഥാനങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.തമിഴ്നാടും കര്‍ണാടകയും അടക്കം 12 സംസ്ഥാനങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്.ഒഡീഷ, തമിഴ്‌നാട് എന്നിവടങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. 1629 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. രാജ്യത്തെ 18 ശതമാനത്തോളം വോട്ടര്‍മാരാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.തമിഴ്‌നാട് (38), കര്‍ണാടക (14), മഹാരാഷ്ട്ര (10), ഉത്തര്‍പ്രദേശ് (8), അസം (5), ബിഹാര്‍ (5), ഒഡിഷ (5), ഛത്തീസ്ഗഢ് (3), ബംഗാള്‍ (3), ജമ്മുകശ്മീര്‍ (2), മണിപ്പൂര്‍ (1), പുതുച്ചേരി (1) എന്നിവിടങ്ങളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‍ലി, ഹേമമാലിനി, അന്‍പുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, പൊന്‍രാധാകൃഷ്ണന്‍, കനിമൊഴി തുടങ്ങിയ നേതാക്കളാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെയും ക്രമസമാധാന പ്രശ്‌നങ്ങളെ തുടര്‍ന്ന് ത്രിപുര ഈസ്റ്റിലെയും തിരഞ്ഞെടുപ്പുകള്‍ കമ്മീഷന്‍ മാറ്റിവച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ നടന്‍ രജനികാന്ത്, നടനും മക്കള്‍ നീതിമയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍, നടി ശ്രുതി ഹാസന്‍, ഡി.എം.കെ നേതാവും സ്ഥാനാര്‍ത്ഥിയുമായ കനിമൊഴി തുടങ്ങി നിരവധി പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. കര്‍ണാടകയില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥി നടന്‍ പ്രകാശ് രാജ് പുതുച്ചേരിയില്‍ ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരും വോട്ട് രേഖപ്പെടുത്തി.
ഹൈദരാബാദിൽ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്:ഹൈദരാബാദിൽ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ക്ക് ദാരുണാന്ത്യം.തെലുങ്ക് സീരിയൽ നടിമാരായ ഭാര്‍ഗവി( 20) അനുഷ (21) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഭാര്‍ഗവി മരിച്ചു.ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനുഷ മരിക്കുന്നത്.തെലങ്കാനയിലെ വിക്രബാദ് ജില്ലയില്‍വച്ചായിരുന്നു അപകടം. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വണ്ടി തിരിച്ചപ്പോള്‍ റോഡരികിലുണ്ടായിരുന്ന മരത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.തെലുങ്കിലെ ജനപ്രീയ സീരിയലിലെ നടിയാണ് ഭാര്‍ഗവി. കുറച്ച് നാളുകള്‍ക്ക് മുൻപാണ് അനുഷ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. ഷൂട്ടിംഗിനായി തിങ്കാളാഴ്ചയാണ് ഇരുവരും വിക്രാബാദിലെത്തിയത്. സീരിയല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ടത്.കാര്‍ ഡ്രൈവര്‍ക്കും അവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന വിനയ് കുമാര്‍ എന്നയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ചു;കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
കണ്ണൂർ:സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റും 20 സെക്കന്റും നീളുന്ന വീഡിയോ പരസ്യത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുളളത്.പാര്‍ലമെന്റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെ വീഡിയോയിൽ കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.’ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്നും ഒരു കഥാപാത്രം പറയുന്നു. ‘ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല.’ ‘ ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന കുറിപ്പോടെയാണ വീഡിയോ പോസ്റ്റ് ചെയ്തത്.’ആണ്‍കുട്ടി’യായവന്‍ പോയാലാണ് കാര്യങ്ങള്‍ നടക്കുകയെന്നും വീഡിയോയില്‍ പറയുന്നു.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് സുധാകരനെതിരെ കേസെടുത്തത്.
പ്രാര്‍ത്ഥനയോടെ കേരളം;ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കൊച്ചി:ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.ഇന്നലെ വൈകുന്നേരമാണ് കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. കുഞ്ഞിന്റെ ഹൃദയത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ ദ്വാരമുണ്ട്. ശരീരത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന അവസ്ഥയിലും ഹൃദയ വാൽവിന്റെ പ്രവർത്തനം തകരാറിലാണ്.കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും ശസ്ത്രക്രിയ പൂർണ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. ഇന്ന് വൈകുന്നേരത്തോടെ കുഞ്ഞിന്റെ ശസ്ത്രക്രിയ സംബന്ധിച്ച് ഡോക്ടർമാർ തീരുമാനമെടുക്കും.നിലവിൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സാധാരണനിലയിലാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ശസ്ത്രക്രിയ നടത്തണമെങ്കിൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമാകണം. ശരീരം പൂർണമായും അണുബാധ മുക്തമാണെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനെ തുടർന്നാണ് 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രം കുഞ്ഞിന്റെ തുടർചികിത്സ ആരംഭിക്കാൻ തീരുമാനമെടുത്തത്.
കാസര്‍കോട് വിദ്യാനഗര്‍ പാറക്കട്ടയിലെ മിഷ്ത്താഹ്- ഷാനിയ ദമ്ബതികളുടെ പെണ്‍കുഞ്ഞിനെയും കൊണ്ടാണ് മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തിയത്.പകല്‍ 11.15ഓടെ മംഗളൂരുവില്‍നിന്ന് പുറപ്പെട്ട കെഎല്‍ 60 ജെ 7739 നമ്ബര്‍ ആംബുലന്‍സ് വൈകിട്ട് 4.30ഓടെ അമൃതയിലെത്തി. കുട്ടിയെ ആദ്യം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.എന്നാൽ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെത്തുടര്‍ന്നാണ് സമയനഷ്ടമില്ലാതെ ചികിത്സ ലഭ്യമാക്കാന്‍ കുട്ടിയെ അമൃത ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയിലെ ഡോ. ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നിവരുമായി സംസാരിച്ച് ചികിത്സ ആശുപത്രിയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തി. കുട്ടിയെ ശ്രീചിത്രയില്‍ത്തന്നെ കൊണ്ടുവരണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം നിര്‍ബന്ധം പുലര്‍ത്തിയത് ചെറിയ ആശയക്കുഴപ്പമുണ്ടാക്കി. എന്നാല്‍ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചതിനാല്‍ കുട്ടിയെ അമൃതയില്‍ത്തന്നെ പ്രവേശിപ്പിച്ചു. കുട്ടിയെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന്റെ യാത്ര സുഗമമാക്കാന്‍ രാവിലെ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.ജനങ്ങളോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയിരങ്ങള്‍ ഷെയര്‍ ചെയ്തു.ഉദുമ മുക്കുന്നോത്തെ ഹസനാണ് ആംബുലന്‍സ് ഓടിച്ചത്. ഇതിനുമുമ്ബും ഹസന്‍ ഇതുപോലുള്ള ദൗത്യം ഏറ്റെടുത്തിട്ടുണ്ട്.കുട്ടിയുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു.
ടിക് ടോക് ആപ്പിന് ഇന്ത്യയിൽ പൂർണ്ണ വിലക്കേർപ്പെടുത്തി ഗൂഗിൾ
ന്യൂഡൽഹി:ടിക് ടോക് ആപ്പിന് ഇന്ത്യയിൽ പൂർണ്ണ വിലക്കേർപ്പെടുത്തി ഗൂഗിൾ.ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ഗൂഗിൾ വിലക്കേർപ്പെടുത്തിയത്.ഏപ്രില്‍ 3നായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആപ്പ് നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇന്നലെ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു.എന്നാൽ ഏറ്റവും പുതിയ വിവരം അനുസരിച്ച് ആപ്പിള്‍ ഇത് വരെയും അവരുടെ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക് പിന്‍വലിച്ചിട്ടില്ല. പക്ഷെ ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല.
ലോക്സഭാ തിരഞ്ഞെടുപ്പ്;രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ;95 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്
ന്യൂ ഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും.12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ 95 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണം നടത്തും. കര്‍ണാടകയില്‍ 14ഉം മഹാരാഷ്ട്രയില്‍ 10ഉം ഉത്തര്‍പ്രദേശില്‍ 8ഉം സീറ്റുകളിലാണ് വോട്ടെടുപ്പ്. അസം, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ 5ഉം ജമ്മുകശ്മീരില്‍ 2ഉം മണിപ്പൂര്‍, ത്രിപുര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒരു സീറ്റിലേക്കും നാളെ വോട്ടെടുപ്പ് നടക്കും.തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും പണം നല്‍കി വോട്ട് പിടിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.സുരക്ഷാ കാരണങ്ങളാല്‍ ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ നാളെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് മാറ്റി.കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ, മുന്‍ കേന്ദ്രമന്ത്രി കെ.എച്ച് മുനിയപ്പ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ ഹരിപ്രസാദ് അടക്കം നിരവധി പ്രമുഖരാണ് കര്‍ണാടകയില്‍ നിന്ന് ജനവിധി തേടുന്നത്. കേന്ദ്രമന്ത്രിമാരായ ജുവല്‍ ഓറം, ജിതേന്ദ്ര സിങ്, പൊന്‍ രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാംദാസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, ദയാനിധിമാരന്‍, കനിമൊഴി, കാര്‍ത്തി ചിദംബരം, എ രാജ, ഹേമമാലിനി, താരിഖ് അന്‍വര്‍ എന്നിവരും നാളെ ജനവിധി തേടുന്നവരില്‍ പെടുന്നു.
രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ;രാവിലെ 8.30 മണി മുതൽ 10.00 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം
കണ്ണൂർ:തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ എത്തുന്നു.തിരുവനന്തപുരത്തുനിന്ന് രാത്രി 8.55ന് മട്ടന്നൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയ രാഹുൽഗാന്ധി 9.5ന് വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി കാർമാർഗം കണ്ണൂരിലേക്ക് പുറപ്പെട്ടു.കോൺഗ്രസ് പതാകയുമായി വഴിനീളെ കാത്ത് നിന്ന പ്രവർത്തകരെ കാണുമ്പോൾ വാഹനത്തിന്റെ വേഗം കുറച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.9.55 ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്ന രാഹുൽ ഗാന്ധിയെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ത്രിവർണ ഷാളണിയിച്ച് സ്വീകരിച്ചു.നേതാക്കളായ കെ സി ജോസഫ് എം.എൽ.എ, പി എം സുരേഷ് ബാബു, വി എ നാരായണൻ തുടങ്ങിയവർ ഗസ്റ്റ്ഹൗസിൽ സന്നിഹിതരായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഗസ്റ്റ് ഹൗസിൽ രാഹുൽഗാന്ധിയുടെ റൂമിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ചർച്ച നടത്തി. രാഹുൽ ഗാന്ധിയോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, മുകൾ വാസ്നിക് എന്നിവരും എത്തിച്ചേർന്നിരുന്നു.രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് രാവിലെ 8.30 മണി മുതൽ 10.00 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.