
പഞ്ചാബ്:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ വൈദികനെ മരിച നിലയിൽ കണ്ടെത്തി.ജലന്ധർ രൂപതയിലെ വൈദികനും ചേർത്തല പള്ളിപ്പുറം സ്വദേശിയുമായ ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ്(62) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ദസൂഹയിലുള്ള പള്ളിമുറിയിൽ തിങ്കളാഴ്ച രാവിലെയാണ് വൈദികനെ മരിച്ച നിലയിൽ കണ്ടത്.വൈദികന്റെ ശരീരത്തിൽ സാരമായ പരിക്കുകളോ മുറിവുകളോ ഇല്ലായിരുന്നെന്നും എന്നാൽ കിടന്നിരുന്ന മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നെന്നും നിലത്ത് ഛർദിൽ ഉണ്ടായിരുന്നതായും ഡെപ്യുട്ടി സൂപ്രണ്ട് എ.ആർ ശർമ്മ പറഞ്ഞു.രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ദസൂഹയിലെ പള്ളിയിലേക്ക് മാറ്റിയത്.പള്ളിയോട് ചേർന്നുള്ള മുറിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ താമസം.ഞായറഴ്ച ഉച്ചഭക്ഷണത്തിനു ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് പുറത്തേക്ക് വന്നിരുന്നില്ല.എന്നാൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും ഹൃദയസ്തംഭനമാണ് മരണകരണമെന്നുമാണ് ജലന്ധർ രൂപതയുടെ വിശദീകരണം.അതേസമയം മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് വൈദികന്റെ ബന്ധുക്കളും ഒരുവിഭാഗം വൈദികരും രംഗത്തെത്തി.ബിഷപ്പിനെതിരെ സാക്ഷി പറഞ്ഞത് മുതൽ തന്റെ സുരക്ഷയെ കുറിച്ച ഫാ.കുര്യാക്കോസിന് ആശങ്കയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതായും കൊലപാതകമാണെന്ന് സംശയമുള്ളതായും കാണിച്ച് വൈദികന്റെ സഹോദരൻ ജോസ് കുര്യൻ മുഖ്യമന്ത്രിക്കും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.








