
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ഇനി മുതൽ രഹസ്യാന്വേഷണ വിഭാഗവും.പോലീസ് സ്പെഷ്യല്‍ബ്രാഞ്ച് മാതൃകയിലാണ് രഹസ്യാന്വേഷണ വിഭാഗം രൂപപ്പെടുത്തിയിരിക്കുന്നത്. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ രഹസ്യമായി മാനേജിങ് ഡയറക്ടര്‍ക്ക് കൈമാറുകയാണ് യൂണിറ്റിന്‍റെ പ്രധാന ചുമതല.ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതിരിക്കുക, സര്‍വീസ് നടത്താതെ ബസുകള്‍ വെറുതേയിടുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരു പറഞ്ഞ് തിരക്കുള്ള സമയങ്ങളില്‍ ബസുകള്‍ വെറുതേ ഇടുക, കോണ്‍വേ ആയി സര്‍വീസ് നടത്തുക, ഗ്യാരേജുകളില്‍ അറ്റകുറ്റപ്പണി സമയത്ത് തീര്‍ക്കാതിരിക്കുക, ഓഫീസ് സമയങ്ങളില്‍ ആരൊക്കെ മറ്റു പ്രവര്‍ത്തനം നടത്തുന്നു, ആരൊക്കെ ഒപ്പിട്ട് മുങ്ങുന്നു, ഇതിന് പുറമേ ചീഫ് ഓഫീസില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി താഴേത്തട്ടില്‍ നടപ്പാക്കുന്നുണ്ടോ തുടങ്ങി മുഴുവന്‍ കാര്യങ്ങളും അപ്പപ്പോള്‍ സിഎംഡി അറിയും. വെള്ളിയാഴ്ച കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് ചേര്‍ന്ന പ്രഥമയോഗത്തില്‍ എം.ഡി. ടോമിന്‍ തച്ചങ്കരി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. വിവിധ യൂണിറ്റുകളിലെ 94 ഇന്‍സ്പെക്ടര്‍മാരാണ് രഹസ്യാന്വേഷണ വിഭാഗമായ സാള്‍ട്ടറിന്റെ ഭാഗമാകുന്നത്. ഡിപ്പോകളില്‍നിന്നും മേല്‍തട്ടിലേക്ക് ലഭിക്കുന്ന വിവരങ്ങളില്‍ കൃത്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു.



