
കാസർകോഡ്:വ്യാഴാഴ്ച രാവിലെ കാസർകോഡ് കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ല് ഓണിയില്‍ കെണിയിൽ കുടുങ്ങിയ പുലി ചത്തു.പുലി ചത്തതോടെ കെണിവെച്ചവര്‍ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടുന്നതിന് നിമയത്തില്‍ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതോടെയാണ് കെണിവെച്ചവര്‍ക്കു വേണ്ടി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഏറെ നേരം കെണിയില്‍ കുടുങ്ങിക്കിടന്ന പുലി അവശനായിരുന്നു. കാസര്‍കോട്- കണ്ണൂര്‍ ജില്ലകളില്‍ മയക്കുവെടി വിദഗദ്ധ സംഘമില്ലാത്തതിനാല്‍ വയനാട്ട് നിന്നുമാണ് സംഘമെത്തിയത്.വയനാട്ടു നിന്നും സംഘം കാസർകോട്ട് എത്തിയപ്പോഴേക്കും സമയം വൈകുന്നേരത്തോടടുത്തിരുന്നു. സംഘം മയക്കുവെടിവെച്ച ശേഷം വലയിലാക്കുന്നതുവരെ ജീവനുണ്ടായിരുന്ന പുലി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകും വഴിയാവാം ചത്തതെന്നാണ് വനംവകുപ്പധികൃതരുടെ വിശദീകരണം. വന്യമൃഗസംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ഒന്ന് പാര്‍ട്ട് ഒന്നില്‍പ്പെടുന്ന ജീവിയാണ് പുള്ളിപ്പുലി.








