
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയിൽ.നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കേയാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടുന്നത്.കേസിൽ അറസ്റ്റിലായ ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ച ഘട്ടത്തിലും സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ദിലീപിന്‍റെ അമ്മയും ഇക്കാര്യം ആവശ്യപ്പെട്ട് മുൻപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.അതേസമയം.കേസിൽ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച ഹർജിയിൽ ഈ മാസം 18 ന് വിധി വരും.വിധി വന്നാലുടനെ കേസിൽ വിചാരണ ആരംഭിക്കും.ഈ സാഹചര്യത്തിൽ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ദിലീപിന്റെ പുതിയ ഹർജിയെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തൽ.2017 ഫെബ്രുവരി 17ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.ദിലീപിന്‍റെ നിർദ്ദേശപ്രകാരം മുഖ്യപ്രതിയായ പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ച് നഗ്നചിത്രം പകർത്തിയെന്നാണ് കേസ്. ദിലീപാണ് കേസിലെ മുഖ്യസൂത്രധാരനെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.








