ബെംഗളൂരു:കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.ബുധനാഴ്ച്ച വൈകിട്ട് ചേരുന്ന യോഗത്തിൽ ഇരുപാർട്ടികളും ക്യാബിനറ്റിനെ കുറിച്ച് അന്തിമരൂപമുണ്ടാക്കും.സംസ്ഥാനത്തെ 34 മന്ത്രിമാരിൽ 22 എണ്ണം കോൺഗ്രസിനും മുഖ്യമന്ത്രി പദവി ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങൾ ജെഡിഎസിനുമാണ് ലഭിക്കുക.അവശേഷിക്കുന്ന മന്ത്രി സ്ഥാനങ്ങൾ സംബന്ധിച്ച് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം തീരുമാനിക്കും.അതേസമയം ഇന്ന് സത്യപ്രതിജ്ഞ നടക്കാനിരിക്കെ സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി.പാർട്ടി വക്താവ് എസ്.ശാന്താറാമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്.സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്നും ശാന്താറാം അറിയിച്ചു. ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന പ്രതിഷേധ പരിപാടികൾ പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെദിയൂരപ്പ ഉദ്ഘാടനം ചെയ്യും.ബിജെപിയുടെ പ്രതിഷേധ പരിപാടികൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
വടകര ദേശീയ പാതയിൽ കാറും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ച് തലശ്ശേരി സ്വദേശികളായ നാലു യുവാക്കൾ മരിച്ചു
വടകര: ദേശീയപാതയിൽ കൈനാട്ടിക്കടുത്ത് മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസിനു സമീപം കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് യുവാക്കൾ മരിച്ചു. തലശേരി പുന്നോൽ സ്വദേശികളാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.പുന്നോൽ കുറിച്ചിയിൽ സൈന ബാഗ് ഹൗസിൽ അനസ് (20), കുറിച്ചിയിൽ പരയങ്ങാട് ഹൗസിൽ സഹീർ (20), റൂഫിയ മൻസിൽ നിഹാൽ (20),കുറിച്ചി ടെമ്പിൾ ഗേറ്റ് സുലൈഖ മഹൽ മുഹമ്മദ് തലത്ത് ഇഖ്ബാൽ എന്നിവരാണു മരിച്ചത്.പരിക്കേറ്റ ത്വൽഹത്ത് അബോധാവസ്ഥയിലാണ്.ഇന്നലെ രാത്രി ഏഴേകാലോടെയാണ് അപകടം. തലശേരി ഭാഗത്തേക്കു പോയ കാറും എതിരേ വന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. കോഴിക്കോട്ടു നിന്നും വസ്ത്രമെടുത്ത് മടങ്ങുകയായിരുന്നു ഇവർ.
തമിഴ്‌നാട് തൂത്തുക്കുടിയിൽ സമരക്കാർക്കെതിരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ഒൻപതുപേർ മരിച്ചു
തൂത്തുക്കുടി:തമിഴ്‌നാട് തൂത്തുക്കുടിയിൽ സ്റ്റെർലെറ്റ് വിരുദ്ധ സമരക്കാർക്കു നേരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ 9 സമരക്കാർ മരിച്ചു.നിരവധി പേർക്ക് വെടിവയ്പ്പിലും സംഘർഷത്തിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കളക്ടറുടെ ഓഫീസിലേക്ക് സമരക്കാര്‍ നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലീസ് വെടിവച്ചത്. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതാണ് വെടിവയ്ക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു.സമരക്കാർ നിരവധി സ്വകാര്യ വാഹനങ്ങൾ തകർക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കളക്‌ട്രേറ്റ് വളപ്പിൽ കടന്നതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു. കളക്‌ട്രേറ്റ് വളപ്പിൽ കിടന്ന വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു.സ്ഥിതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ സമീപ ജില്ലകളിൽ നിന്നും കൂടുതൽ പോലീസ് സംഘത്തെ തൂത്തുക്കുടിയിലേക്ക് വിളിപ്പിച്ചു.സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയുടെ കീഴിലുള്ള സ്ഥാപനത്തിനെതിരെയാണ് പ്രദേശവാസികളുടെ സമരം.ബിഹാര്‍ സ്വദേശിയായ വ്യവസായി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതിയുള്ള കമ്പനിയാണ് വേദാന്ത റിസോഴ്‌സസ്. ഈ കമ്പനിക്ക് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്റസ്ട്രീസ് എന്ന സ്ഥാപനമാണ് തൂത്തുകുടിയിലുള്ളത്. ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.ഈ സ്ഥാപനത്തിന് കീഴില്‍ നിരവധി പ്ലാന്റുകള്‍ തൂത്തുകുടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വസിച്ച് ക്യാന്‍സര്‍ പോലുള്ള മാരക രോഗം ബാധിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സമരം തുടങ്ങിയത്.മലിനീകരണ തോത് കണ്ടെത്തുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠിക്കുന്നതിനും പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിരവധി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് പോലീസ് സേവനകൾക്കായുള്ള ഓൺലൈൻ പോർട്ടൽ ‘തുണ’ ഉൽഘാടനം ചെയ്തു
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും നേരിട്ടെത്തുന്നതിനു പകരമായി വിവിധ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ‘തുണ’(The Hand YoU Need For Assistance) സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.പ്രസ്തുത പോർട്ടൽ വഴി പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് വഴി പരാതികളും മറ്റ് അപേക്ഷകളും പോലീസ് സ്റ്റേഷൻ /ഓഫീസുകളിൽ സമർപ്പിക്കാവുന്നതും മറുപടി സ്വീകരിക്കാവുന്നതുമാണ്.തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏത് സ്‌റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. www.thuna.keralapolice.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യണം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും ഇതിലൂടെ സാധിക്കും.പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്‌ഐആര്‍ പകര്‍പ്പ് ഓൺലൈനായി ഈ പോർട്ടലിലൂടെ ലഭിക്കും. പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈനായി അപേക്ഷിക്കാം. കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്.സമ്മേളനങ്ങൾ,കലാപരിപാടികൾ, സമരങ്ങൾ,ജാഥകൾ,പ്രചാരണ പരിപാടികൾ എന്നിവ നടത്തുന്നതിന് മൈക്ക് ഉപയോഗിക്കാനുള്ള അനുമതി ലഭിക്കാൻ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സംശയകരമായി സാഹചര്യത്തില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍, എന്നിവയെക്കുറിച്ച് പൊലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താം. പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പൊലീസ് മാന്വല്‍, സ്റ്റാന്റിങ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി എന്നിവയും സൈറ്റില്‍ ലഭിക്കും.പരാതികൾ സമർപ്പിക്കുന്നതിനെ കുറിച്ചും പോലീസ് സേവനങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള സൗകര്യവും ഈ പോർട്ടൽ വഴി ലഭ്യമാകും.പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികളും സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുക വഴി ഇതിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിനെ സാങ്കേതികവിദ്യയില്‍ മുന്നിലെത്തിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ സംവിധാനമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
‘സജീഷേട്ടാ,i am almost on the way’,മരിക്കുന്നതിന് മുൻപുള്ള ലിനിയുടെ അവസാന വാക്കുകൾ
കോഴിക്കോട്:’സജീഷേട്ടാ,i am almost on the way,മരിക്കുന്നതിന് മുൻപുള്ള ലിനിയുടെ അവസാന വാക്കുകൾ.നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സോറി.നമ്മുടെ മക്കളെ നല്ലപോലെ നോക്കണം.അച്ഛനെ പോലെ തനിച്ചാകരുത്’.നിപ്പ വൈറസ് ബാധയെ തുടർന്ന് മരിക്കുന്നതിന് മുൻപ് നേഴ്സ് ലിനി ഭർത്താവിനെഴുതിയ കത്തിലെ വാചകങ്ങളാണിവ.ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്‍റെയും രാധയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് ലിനി. ആറു വർഷമായി താലൂക്ക് ആശുപത്രിയിൽ നഴ്സായിരുന്നു.വ്യാഴാഴ്ച രാത്രി ജോലിക്കു കയറിയ ലിനിക്ക് വെള്ളിയാഴ്ച രാവിലെയോടെ പനി ബാധിച്ചു. വ്യാഴാഴ്ച രാത്രി മുഴുവൻ നിപ്പാ രോഗ ബാധിതരെ പരിചരിച്ചത് ലിനിയായിരുന്നു. പനി കൂടിയതോടെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗൾഫിൽ നിന്ന് ലിനിയുടെ രോഗവിവരമറിഞ്ഞെത്തിയ ഭർത്താവ് സജീഷ് ഐസിയുവിൽ വച്ചാണ് അവസാനമായി ഭാര്യയെ കണ്ടത്.രോഗം ബാധിച്ചത് മുതൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിലായിരുന്ന ലിനിക്ക് ബന്ധുക്കളെയടക്കം ആരെയും കാണാനും സംസാരിക്കാനും സാധിച്ചിരുന്നില്ല. ബഹ്‌റിനിൽ അക്കൗണ്ടന്റായിരുന്ന സജീഷ് ഭാര്യയുടെ രോഗവിവരം അറിഞ്ഞാണ് നാട്ടിലെത്തിയെത്.എന്നാൽ ലിനിയെ അടുത്ത നിന്ന് കാണണോ സംസാരിക്കാനോ സാധിച്ചില്ല.ആശുപത്രിയിലെത്തിയ സജീഷിനെ അകലെനിന്നും ലിനിയെ ഒരുനോക്ക് കാണാൻ മാത്രമേ ഡോക്റ്റർമാർ അനുവദിച്ചിരുന്നുള്ളൂ.അഞ്ചു വയസുകാരൻ റിതുലും രണ്ടു വയസുകാരൻ സിദ്ധാർഥുമാണ് സജീഷ്-ലിനി ദമ്പതികളുടെ മക്കൾ.
നിപ്പ വൈറസ് എന്ന് സംശയം;കോഴിക്കോട് രണ്ടുപേർ കൂടി മരിച്ചു
കോഴിക്കോട്:നിപ്പ രോഗലക്ഷങ്ങളോടെ കോഴിക്കോട് രണ്ടുപേർ കൂടി മരിച്ചു.മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നെങ്കിലും റിസൾട്ട് ഇതുവരെ ലഭ്യമായിട്ടില്ല.നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്കും പനി ബാധിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ മരണമടഞ്ഞ സാബിത്തിന്റെയും സഹിലിന്റെയും പിതാവ് മൂസയ്ക്കും വൈറസ് ബാധ സ്ഥിതീകരിച്ചു. സാബിത്തിനെയും സഹിലിനെയും പരിചരിച്ച പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിലെ നഴ്സുമാരായ ഷിജി,ജിസ്ന എന്നിവരും ചികിത്സയിലാണ്.വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞ നേഴ്സ് ലിനിയുടെ മാതാവും പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിപ്പ വൈറസ്;കേന്ദ്രസംഘം പേരാമ്ബ്രയിലെത്തി
കോഴിക്കോട്:നിപ്പ വൈറസ് ബാധയെ കുറിച്ച് പഠിക്കാൻ കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം പേരാമ്ബ്രയിലെത്തി.വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ വീടുകൾ സംഘം സന്ദർശിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സംഘത്തോടൊപ്പമുണ്ട്.വൈറസ് ബാധയുണ്ടെന്നു കരുതുന്ന മേഖലകളില്‍ സംഘം പരിശോധന നടത്തുകയും ചെയ്തു. നേരത്തെ, ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറസ് ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രി സംഘത്തിന് വിശദീകരിച്ചു നല്‍കിയിട്ടുണ്ട്. വൈറസ് ബാധയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സന്ദർശനത്തിന് ശേഷം കേന്ദ്ര സംഘം പറഞ്ഞു.രോഗം പടരാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. രോഗലക്ഷണമുള്ളവരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്കും ധരിക്കണം. രോഗി ഉപയോഗിക്കുന്ന തോര്‍ത്ത് പോലുള്ള വസ്ത്രങ്ങള്‍ മറ്റാരും ഉപയോഗിക്കരുതെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു.അതേസമയം വൈറസ് പടർന്നത് ഏതു ജീവിയിൽ നിന്നാണെന്ന് സ്ഥിതീകരിച്ചിട്ടില്ലെന്നും ഇത് സ്ഥിതീകരിക്കുന്നതിനായി പ്രത്യേക കേന്ദ്ര സംഘം ചൊവ്വാഴ്ച കേരളത്തിലെത്തുമെന്നും കേന്ദ്ര സംഘം അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കളക്റ്ററേറ്റ് മൈതാനിയിൽ ഒരുക്കിയിരിക്കുന്ന ജല അതോറിറ്റിയുടെ സ്റ്റാളിൽ സൗജന്യ ജലപരിശോധന
കണ്ണൂർ: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ കളക് ടറേറ്റ് മൈതാനിയിൽ ഒരുക്കിയ പൊൻകതിർ പ്രദർശന വിപണന മേളയിൽ ഒരുക്കിയിരിക്കുന്ന ജല അതോറിറ്റിയുടെ സ്റ്റാളിൽ സൗജന്യ ജലപരിശോധന നടത്തുന്നു.ജലത്തിന്‍റെ ഭൗതികവും രാസപരവുമായ ഗുണനിലവാരമാണു മേളയിൽ പരിശോധനയ്ക്കു വിധേയമാക്കുന്നത്. അരലിറ്റർ വെള്ളവുമായി മേളയിലെത്തുന്ന ആർക്കും അര മണിക്കൂറിനുള്ളിൽ ജലത്തിന്‍റെ ഗുണനിലവാരം പരിശോധിച്ചു മടങ്ങാവുന്ന രീതിയിലാണു ജല അതോറിറ്റിയുടെ പ്രവർത്തനം.സാധാരണ ഗതിയിൽ 850 രൂപ ചെലവുവരുന്ന ജലപരിശോധനയാണു സർക്കാർ വാർഷികത്തിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്ന സ്റ്റാളിലൂടെ സൗജന്യമായി ജനങ്ങൾക്കായി ലഭ്യമാക്കുന്നത്. പ്രാഥമിക പരിശോധനയിൽ കൂടുതൽ രാസപരിശോധനകൾ ആവശ്യമായി കണ്ടെത്തുന്ന ജല സാമ്പിളുകൾ താണയിലെ വാട്ടർ ടാങ്കിനു സമീപത്തുള്ള ക്വാളിറ്റി കണ്‍ട്രോൾ റീജണൽ ലബോറട്ടറിയിലേക്ക് അയക്കുന്നുമുണ്ട്. ഈ പരിശോധനയുടെ ചെലവ് സ്വന്തമായി വഹിക്കണം.ജലപരിശോധനയ്ക്കു പുറമേ കിണറുകളുടെ പരിപാലനം, ജലത്തിന്‍റെ ഗുണനിലവാരവ്യതിയാനം മൂലമുണ്ടാകുന്ന ദോഷഫലങ്ങളും പരിഹാരങ്ങളും, വിവിധ രൂപത്തിലുള്ള അണുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സ്നേഹാക്ഷരങ്ങൾ ഏകദിന സഹവാസ ക്യാമ്പ് നടത്തി
കാഞ്ഞങ്ങാട്: തായന്നൂർ ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് കുട്ടികൾക്കായി സ്നേഹാക്ഷരങ്ങൾ കൂട്ടായ്മ്മയുടെയും യൂത്ത് ഫൈറ്റേഴ്സ് എണ്ണപ്പാറയുടെയും നേതൃത്വത്തിൽ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
പരിസ്ഥിതി പഠനം, ഓല കളിപ്പാട്ട നിർമാണം,ചിത്ര രചന തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ക്ലാസുകൾ നടത്തി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കേണ്ടതിന്റെ അനിവാര്യത കുട്ടികളെ പഠിപ്പിക്കാനും സ്വന്തമായും ക്രിയാത്മകമായും കളിപ്പാട്ടങ്ങൾ നിര്മിക്കുവാനും വേണ്ടിയാണു ഓലകൊണ്ടുള്ള കളിപ്പാട്ട നിർമാണത്തെ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്ന് സ്നേഹാക്ഷരങ്ങളിലെ ഐറിഷ് വത്സമ്മ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു.
സ്നേഹാക്ഷരങ്ങൾ ഒരു കൂട്ടം സമാന മനസ്കരുടെ കൂട്ടായ്മയാണ്. കേരളത്തിൽ പലയിടങ്ങളിലായി പലരീതിയിൽ സ്നേഹാക്ഷരങ്ങൾ ക്യാമ്പുകൾ സംഘടിപ്പികാറുണ്ട്. സമാന മനസ്കർ എത്തിച്ചു നൽകുന്ന പഠനോപകരണങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കുട്ടികൾക്ക് സമ്മാനിക്കുന്നത്. അർഹരായ കുട്ടികളെ പലയിടങ്ങളിൽനിന്നായി കണ്ടെത്തി ഒരു സ്നേഹ സഹവാസ ക്യാമ്പ് നടത്തി അതിൽ പങ്കെടുക്കുന്നവരുടെ കഴിവുകൾ മുൻനിർത്തി സമ്മാനമായാണ് പഠനോപകരണങ്ങൾ നൽകുന്നത്. വേദികൾ കെട്ടിപ്പൊക്കി പ്രമുഖരെ മുന്നിൽ നിർത്തി നിർധനരായ കുട്ടികളെ കാഴ്ച വസ്തുക്കളാക്കാതെ കുട്ടികൾ തന്നെ പരസ്പരം പഠനോപകരണങ്ങൾ കൈമാറുകയും അവർക്ക് ആവശ്യമുള്ളത് മാത്രം ചോദിച്ചുവാങ്ങുകയും ചെയ്യുന്നത് പുതിയ അനുഭവം സമ്മാനിക്കുന്നു . വളരെ ഹൃദ്യമായ രീതിയിൽ തങ്ങൾക്ക് കിട്ടിയ സമ്മാനങ്ങൾ വരെ അത് അർഹതപ്പെട്ടവർക്ക് വേണ്ടി മാറ്റിവയ്ക്കുന്നത് കുട്ടികളുടെ ഇടയിൽ സഹജീവികളോടുള്ള കരുതൽ വളർത്താൻ വളരെ ഉപകരിക്കും .അവധികാലത്തെ ഒരു ഉത്സവാന്തരീക്ഷത്തിൽ പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുരുത്തോലകൾ കൊണ്ട് കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയും പരസ്പരം കുഞ്ഞുമനസിലെ അറിവുകൾ പങ്കു വച്ചും കുട്ടികൾ ഒരു ദിവസം മുഴുവൻ ആഘോഷമാക്കി.
വിവിധ സ്കൂളുകളിൽ നിന്നായി 73 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ഓല കളരിയിൽ ബൈജുവും ശ്രേയയും കുട്ടികൾക്കായി വിവിധ കളിപ്പാട്ടങ്ങൾ നിർമിക്കാൻ പഠിപ്പിച്ചു. മലയാറ്റൂരുള്ള രമേശും നാട്ടുകാരും കുട്ടികളുടെ രക്ഷിതാക്കളും ക്യാമ്പിനെ സജീവമാക്കി നിലനിർത്താൻ വളരെ സഹായിച്ചു.
സമ്മാനങ്ങൾ നല്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും മുഖങ്ങൾ പ്രസിദ്ധീകരിച്ച് പരസ്യകമ്പനികളുടെ വക്താക്കൾ ആകെണ്ടന്നു തീരുമാനിച്ച സുമനസുകൾ തായന്നൂർ നിവാസികൾക്ക് പുതിയ അനുഭവം തന്നെ ആയിരുന്നു .
നിപ്പ വൈറസ്;രോഗം പകർന്നത് വെള്ളത്തിലൂടെയെന്ന് സംശയം;കിണറ്റിൽ വവ്വാലുകളെ കണ്ടെത്തി
കോഴിക്കോട്: നിപ്പ വൈറസ് പടർന്നത് കിണറ്റിലെ വെള്ളത്തിൽ നിന്നാകാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് ചങ്ങരോത്ത് നിപ്പ വൈറസ് ബാധിച്ച് മരിച്ച മൂന്നു പേരുടെ വീട്ടിലെ കിണറ്റിൽ വവ്വാലുകളെ കണ്ടെത്തി.ഈ വവ്വാലുകൾ വഴി കിണറ്റിലെ വെള്ളത്തിലൂടെയാവാം വൈറസ് പടർന്നതെന്ന് കോഴിക്കോട് ചേർന്ന ഉന്നതതല അവലോകനയോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള എല്ലാ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.ജില്ലയിൽ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം ബാധിച്ചവരെ പ്രത്യേകം മാറ്റി ചികിത്സിക്കും. നിപാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ചതിനെ തുടര്‍ന്ന് നഴ്സിന് രോഗം ബാധിച്ചത് കണക്കിലെടുത്ത് ആശുപത്രികളിലെ ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇവര്‍ക്ക് ആവശ്യമായ മാസ്‌കുകളും കൈയുറകളും നല്‍കാനും തീരുമാനിച്ചു. മെഡിക്കല്‍ കോളജില്‍ നിന്ന് ആവശ്യമെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രികളിലെ ഐ.സിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.വൈറസ് തടയുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടില്ല. രണ്ടാമത്തെ മരണം ഉണ്ടായപ്പോൾതന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തി. മന്ത്രി ടി.പി രാമകൃഷ്ണനും യോഗത്തില്‍ പെങ്കടുത്തു. രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ തീരുമാനമെടുത്തു.നിപ വൈറസ് വാഹകരായ വവ്വാലുകള്‍, പന്നികള്‍ എന്നിവരുമായി നേരിട്ടുള്ള സമ്ബര്‍ക്കം വഴിയും രോഗം പകരാം. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. പക്ഷികളും മൃഗങ്ങളും കഴിച്ച പഴങ്ങള്‍, വവ്വാലുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ തുറന്നവെച്ച കള്ള് എന്നിവ കഴിക്കാതിരിക്കണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കി.