തിരുവനന്തപുരം:ഈ വർഷത്തെ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി.ഹയർ സെക്കണ്ടറി ബോർഡിന്റെ വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മെയ് 18 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.തുടര്‍ന്ന‌് 25ന‌് ട്രയല്‍ അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിക്കും. ജൂണ്‍ ഒന്നിന‌് മെയിന്‍ അലോട്ട്മെന്റും തുടര്‍ന്ന‌് പ്രവേശനവുമാണ‌്. 11ന‌് രണ്ടാംഘട്ട അലോട്ട‌്മെന്റിനുശേഷം ജൂണ്‍ 13ന‌് ക്ലാസ‌് ആരംഭിക്കും. വിവിധ അലോട്ട‌്മെന്റുകള്‍ക്കിടയില്‍ ഓപ‌്ഷന്‍ മാറ്റിക്കൊടുക്കുന്നതിനും തിരുത്തലുകള്‍ നടത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക‌് അവസരമുണ്ടായിരിക്കും.ജില്ലയിലെ സ‌്കൂളുകളിലേക്കുള്ള പ്രവേശനത്തിന‌് ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.മറ്റ‌് ജില്ലകളിലേക്ക‌് പ്രത്യേകം വേണം. വെബ്സൈറ്റ് വഴിയാണ‌് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓപ‌്ഷനുകള്‍ തെരഞ്ഞെടുക്കുന്നത‌് സംബന്ധിച്ച‌് വിദ്യാര്‍ഥികര്‍ക്ക‌് അവബോധം നല്‍കാന്‍ സര്‍ക്കാര്‍, എയ‌്ഡഡ‌് സ‌്കൂളുകളില്‍ ഹെല്‍പ‌് ഡെസ‌്ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത‌് എസ‌്‌എസ‌്‌എല്‍സി മാര്‍ക്ക‌് ലിസ‌്റ്റിന്റെ പ്രിന്റ് ഔട്ട്, ആധാര്‍ കാര്‍ഡ് എന്നിവ കരുതണം.ബോണസ് പോയിന്റ് ലഭിക്കാനുള്ള അര്‍ഹത ഉണ്ടെങ്കിൽ അത് സംബന്ധിച്ച കാര്യങ്ങളും കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം.അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്റ് ഔട്ടും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം(എസ‌്‌എസ‌്‌എല്‍സി, ആധാര്‍, ബോണസ് പോയിന്റ് തെളിയിക്കുന്ന രേഖകള്‍) അടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളില്‍ സമര്‍പ്പിക്കണം. അപേക്ഷാഫീസായി 25 രൂപയും അടയ‌്ക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന സ്ലിപ് സൂക്ഷിച്ചു വെയ്ക്കണം.ഇത് നഷ്ടപ്പെട്ടാല്‍ അലോട്ട‌്മെന്റ‌് പരിശോധിക്കാനോ തിരുത്താനോ സാധിക്കില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പ്രവേശനം റദ്ദാക്കും.
വരാപ്പുഴ കസ്റ്റഡി മരണം;ആലുവ മുൻ റൂറൽ എസ്പി എ.വി.ജോർജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുൻ റൂറൽ എസ്പി എ.വി.ജോർജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെതിരെ തയാറാക്കിയ വ്യാജമൊഴിയേക്കുറിച്ച് ജോർജിന് അറിവുണ്ടായിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എ.വി ജോർജിന്റെ മൊഴിയെടുക്കുന്നത്.വരാപ്പുഴയിൽ മരിച്ച വസുദേവന്‍റെ മകൻ വിനീഷിന്‍റെ മൊഴിയാണ് ശ്രീജിത്തിനെതിരെ വ്യാജമായി രേഖപ്പെടുത്തിയത്. വരാപ്പുഴ സ്റ്റേഷനിൽ വെച്ചാണ് മൊഴി തയാറാക്കിയതെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്.അന്ന് സ്റ്റേഷൻ ചുമതയുണ്ടായിരുന്ന റൈറ്റർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജോർജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കി.ഇത് സംബന്ധിച്ചുള്ള നിയമത്തിന്റെ ചട്ടങ്ങൾക്ക് സർക്കാർ രൂപം നൽകി.2017 ജൂൺ ഒന്നിന് മലയാള ഭാഷ നിയമം ഗവർണ്ണർ അംഗീകരിച്ച് നിലവിൽ വന്നിരുന്നെങ്കിലും കഴിഞ്ഞ അധ്യയന വർഷം ഇത് നടപ്പിലാക്കിയിരുന്നില്ല.എന്നാൽ നിയമസഭാ സബ്‌ജക്റ്റ് കമ്മിറ്റി ചട്ടങ്ങൾക്ക് അംഗീകാരം നൽകിയതോടെ ഈ അധ്യയന വർഷം മുതൽ നിയമം നടപ്പിലാക്കും. ഇതനുസരിച്ച് സിബിഎസ്ഇ,ഐ സി എസ് ഇ തുടങ്ങിയ കേന്ദ്ര സിലബസ് സ്കൂളുകൾ,ഭാഷ ന്യൂനപക്ഷ സ്കൂളുകൾ,ഓറിയന്റൽ സ്കൂളുകൾ എന്നിവിടങ്ങളിലടക്കം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബദ്ധമായും പഠിപ്പിക്കണം. മലയാളം പഠിപ്പിക്കുന്നുണ്ടോ എന്ന് എല്ലാ അധ്യയന വർഷാരംഭത്തിലും സ്കൂളുകളിൽ പരിശോധന നടത്തും.വിദ്യാഭ്യാസ ഓഫീസർമാർ,സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ മലയാളം അധ്യാപകരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പാനലാണ് പരിശോധന നടത്തുക.എസ്.സി.ഇ.ആർ.ടി തയ്യാറാക്കുന്ന പാഠപുസ്തകം ഉപയോഗിച്ച് മാത്രമേ പഠിപ്പിക്കാവൂ എന്നും നിബന്ധനയുണ്ട്.മൂല്യനിർണയത്തിന് പരീക്ഷയും നടത്തും.ഭാഷ ന്യൂനപക്ഷ സ്കൂളുകളിലും ഓറിയന്റൽ സ്കൂളുകളിലും നിലവിലെ പാഠ്യപദ്ധതി അനുസരിച്ച് മലയാളം നിർബന്ധമല്ല.എന്നാൽ ഇത്തരം സ്കൂളുകൾക്ക് എസ്.സി.ഇ.ആർ.ടി പ്രത്യേക പാഠപുസ്തകം നൽകും.ഇവിടെയും പരീക്ഷ നടത്തും.മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ താമസം മാറിവരുന്ന വിദ്യാർത്ഥികൾക്കും ഇളവുകളോടെ മലയാള ഭാഷ പഠനം നിർബന്ധമാക്കി.എന്നാൽ പരീക്ഷ നിർബന്ധമാക്കില്ല. മലയാളം പഠിപ്പിക്കാൻ സൗകര്യമൊരുക്കാത്ത സ്കൂളുകളിലെ പ്രധാനാധ്യാപകനിൽ നിന്നും പിഴ ഈടാക്കാനും തീരുമാനമുണ്ട്.ശമ്പളത്തിൽ നിന്നും പിഴ ഈടാക്കാനാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. അൺഎയ്ഡഡ് സ്കൂളുകളിലാണ് മലയാളം പഠിപ്പിക്കാതിരിക്കുന്നതെങ്കിൽ മൂന്നാം ലംഘനത്തിന് സ്കൂളിന്റെ അംഗീകാരം റദ്ദാക്കും.സിബിഎസ്ഇ,ഐ.സി.എസ്.ഇ സ്കൂളുകളാണെങ്കിൽ പ്രധാനാധ്യാപകനും മാനേജ്മെന്റിനും നോട്ടീസ് നൽകിയ ശേഷം സ്കൂളിന് സർക്കാർ നൽകിയ നിരാക്ഷേപപത്രം റദ്ദാക്കും.മലയാള ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കോളർഷിപ്പും ഏർപ്പടുത്തും.പത്താം ക്ലാസ്സിൽ മികച്ച വിജയം നേടുന്നവർക്കായി തുടർന്നുള്ള രണ്ടുവർഷം മലയാളം പഠിക്കുന്നതിന് സ്കോളർഷിപ്പ് നൽകും.ഓരോ സ്കൂളിലും മലയാളം പഠിക്കുന്ന അഞ്ചുശതമാനം കുട്ടികൾക്കും സ്കോളർഷിപ്പ് നൽകും.
പഴനിക്കടുത്ത് വാഹനാപകടം;ഏഴു മലയാളികൾ മരിച്ചു
ചെന്നൈ:പഴനിക്കടുത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഏഴു മലയാളികൾ മരിച്ചു.കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയ, പേരക്കുട്ടി അഭിജിത്ത്, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു, സജിനി എന്നിവരാണ് മരിച്ചത്. രാത്രി 12.30 ഓടെ പഴനിക്കടുത്ത് സിന്തലാംപട്ടിയില്‍ 8 അംഗ മലയാളി സംഘം സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഘത്തിലുണ്ടായിരുന്ന,ശശി,വിജയമ്മ ,സുരേഷ്,മനു എന്നിവര്‍ ഇന്നലെ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ 4 പേരെ പഴനി, ദിണ്ടിഗല്‍, മധുര സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും ഇതില്‍ മൂന്നു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. അഭിജിത്,ലേഖ,സജിനി എന്നിവരാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. പരുക്കേറ്റ ആദിത്യന്‍ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നൈട്രജൻ ഐസ്ക്രീമുകൾക്കും പാനീയങ്ങൾക്കും കേരളത്തിൽ നിരോധനം ഏർപ്പെടുത്തി
കോഴിക്കോട്:നൈട്രജൻ ഐസ്ക്രീമുകൾക്കും പാനീയങ്ങൾക്കും കേരളത്തിൽ നിരോധനം ഏർപ്പെടുത്തി.നൈട്രജൻ ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണിത്.നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.ദ്രവീകരിച്ച നൈട്രജൻ ഉപയോഗിച്ച് അതിശീതീകരിച്ച ഐസ്ക്രീമുകൾ ഈയിടെ കേരളത്തിൽ വൻ പ്രചാരം നേടിയിരുന്നു. ദ്രവീകരിച്ച നൈട്രജൻ അതിവേഗം ബാഷ്പ്പമാകുന്നതിനാൽ ‘പുകമഞ്ഞ് ഐസ്ക്രീം’ എന്നാണ് ഇത് കേരളത്തിൽ അറിയപ്പെട്ടിരുന്നത്.ഇത് ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടു കൂടിയാണ് ഇവ നിരോധിക്കാൻ തീരുമാനിച്ചത്.എന്നാൽ നൈട്രജൻ ആരോഗ്യത്തിന് ദോഷകരമായ മൂലകമല്ലെന്നും പക്ഷെ ദ്രവീകരിച്ച നൈട്രജൻ പൂർണ്ണമായി ബാഷ്പീകരിക്കുന്നതിനു മുൻപ് ശരീരത്തിലെത്തിയാൽ അപകടമുണ്ടായേക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
സ്വദേശിവൽക്കരണം;കുവൈറ്റിൽ ആയിരം വിദേശികളെ ജൂലൈ ഒന്നിന് പിരിച്ചുവിടും
കുവൈറ്റ് സിറ്റി:സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ആയിരം വിദേശികളെ ജൂലൈ ഒന്നിന് പിരിച്ചുവിടും.ഇത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും ലഭിച്ച പട്ടിക പാർലമെന്റ് സ്വദേശിവൽക്കരണ കമ്മിറ്റിക്ക് കൈമാറി.സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 27 കോടി കുവൈറ്റ് ദിനാർ(ഏകദേശം 4700 കോടി രൂപ) നീക്കിവെയ്ക്കാനും തീരുമാനിച്ചു.സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ പര്യാപ്തമായ തൊഴിലവസരങ്ങൾ നൽകുന്നതിന് വേണ്ട പദ്ധതികൾ ആവിഷ്‌ക്കരിക്കാനും തുടങ്ങിയിട്ടുണ്ട്.സ്വകാര്യ മേഖലയിലും നടപടികൾ ശക്തമാക്കുന്നതോടെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കുവൈറ്റിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാകും.
ജില്ലയിൽ ഈ മാസം പത്തു മുതൽ റേഷൻ വിതരണം ഇ-പോസ് വഴിയാകും
കണ്ണൂർ:ജില്ലയിൽ ഇ-പോസ് മെഷീൻ ഉപയോഗിച്ച് റേഷൻ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക്.ഈ മാസം പത്താം തീയതി മുതൽ ജില്ലയിലെ മുഴുവൻ റേഷൻ കടകളിലെയും റേഷൻ വിതരണം ഇ പോസ് മെഷീൻ വഴിയാകും. ആദ്യഘട്ടത്തിൽ മാർച്ചിൽ കണ്ണൂർ താലൂക്കിലെ 45 റേഷൻ കടകളിൽ ഇ.പോസ് മെഷീൻ വഴി റേഷൻ വിതരണം നടത്തിയിരുന്നു.റേഷൻ കാർഡ് അംഗങ്ങളുടെ വിരലടയാളം ആധാറുമായി ബന്ധിപ്പിച്ച് റേഷൻ അനുവദിക്കുന്ന പദ്ധതിയാണ് ഇ-പോസ്. ആധാർ വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞാൽ കാർഡിന് അർഹമായ ഭക്ഷ്യ ധാന്യങ്ങളുടെ അളവ്,വില എന്നിവ സ്‌ക്രീനിൽ തെളിയും.ആവശ്യമായ അളവ് രേഖപ്പെടുത്തിക്കഴിയുമ്പോൾ മെഷീനിലൂടെ ബില് ലഭിക്കും. റേഷൻ വിതരണം സംബന്ധിച്ച ശബ്ദരൂപത്തിൽ അറിയിപ്പും ലഭിക്കും.ഉപഭോക്താക്കൾ തങ്ങളുടെ മൊബൈൽ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ റേഷൻ വിഹിതം സംബന്ധിച്ച എസ്എംഎസ് സന്ദേശവും ലഭിക്കും. ഇ-പോസ് മെഷീൻ നിലവിൽ വരുന്നതോടെ ജില്ലയിലെ മുഴുവൻ റേഷൻ കടകളിലെയും ഭക്ഷ്യധാന്യ വിതരണ വിവരങ്ങൾ നെറ്റ് വർക്കിലൂടെ നിരീക്ഷിക്കാൻ സിവിൽ സപ്ലൈ വകുപ്പിന് സാധിക്കും. ഇതോടെ ജില്ലയിലെ റേഷൻ വിതരണം കൂടുതൽ സുതാര്യമാകും.ഇ-പോസ് സംവിധാനം നിലവിൽ വരുന്നതിനാൽ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്ത മുഴുവൻ റേഷൻ ഉപഭോക്താക്കളും ഈ മാസം പത്തിനകം ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
കണ്ണൂർ തില്ലങ്കേരിയിൽ നിന്നും വൻ ബോംബ് ശേഖരം കണ്ടെത്തി
മട്ടന്നൂർ:തില്ലങ്കേരി പഞ്ചായത്തിലെ ഉളിയിൽ ചാളപറമ്പിൽ നിന്നും വൻ ബോംബ് ശേഖരം കണ്ടെത്തി.ആളൊഴിഞ്ഞ പറമ്പിൽ നിന്നും 11 ഐസ്ക്രീം ബോളുകളും 14 ബോംബ് നിർമിക്കുന്നതിനുള്ള കണ്ടെയിനറുകളുമാണ് കണ്ടെത്തിയത്.കണ്ണൂരിൽ നിന്നും എത്തിയ ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് പടിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോട്ടത്തിൽ നിന്നും ബോംബുകൾ കണ്ടെത്തിയത്.കാടിനുള്ളിൽ ബക്കറ്റിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് ബോബുകൾ കണ്ടെത്തിയത്.പിടികൂടിയ ബോംബുകൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം തില്ലങ്കേരി കാർക്കോട് അമ്മു അമ്മ സ്‌മൃതി മന്ദിരത്തിനു സമീപത്തു നിന്നും ആളൊഴിഞ്ഞ പറമ്പിൽ മൺപൊത്തിനകത്ത് സൂക്ഷിച്ച നിലയിൽ അഞ്ചു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. ഇതേ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.ഈ പരിശോധനയിലാണ് വീണ്ടും ബോംബുകൾ കണ്ടെടുത്തത്.
ഹൈ ഹീൽഡ് ചെരിപ്പ് ധരിച്ച് കല്യാണത്തിനെത്തിയ മാതാവിന് ബാലൻസ് നഷ്ട്ടപ്പെട്ടു;കയ്യിലിരുന്ന കുഞ്ഞ് താഴെ വീണ് മരിച്ചു
മുംബൈ:കല്യാണ ചടങ്ങിന് ഹൈ ഹീൽഡ് ചെരുപ്പ് ധരിച്ചെത്തിയ മാതാവിന് സ്റ്റെപ് ഇറങ്ങുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ടതിനെ തുടർന്ന് കയ്യിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു മരിച്ചു.ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് കുഞ്ഞ് താഴേക്ക് വീണത്.വിവാഹ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി ഒന്നാം നിലയിലെ ബാൽക്കണിയിലൂടെ താഴേക്ക് ഇറങ്ങുകയായിരുന്നു കുട്ടിയുടെ മാതാവ് ഫെമിദയും ഭർത്താവ്.പെട്ടെന്ന് ബാലൻസ് നഷ്ട്ടപ്പെട്ട ഫെമിദയുടെ കയ്യിൽ നിന്നും കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.രക്തത്തിൽ കുളിച്ച കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
കണ്ണൂർ:കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.കണ്ണൂരിലും മാഹിയിലും സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്നാണിത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.