കാ​ഞ്ഞി​ര​ക്കൊ​ല്ലി ശ​ശി​പ്പാ​റ കൊ​ക്ക​യി​ൽ ചാ​ടി ക​മി​താ​ക്ക​ൾ ആത്മഹത്യ ചെയ്തു

keralanews lovers committed suicide in kanjirakkolli
കണ്ണൂർ:കണ്ണൂർ കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയിൽ ചാടി കമിതാക്കൾ ആത്മഹത്യ ചെയ്തു.പാപ്പിനിശ്ശേരി സ്വദേശികളായ കമല്‍ കുമാര്‍, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവരെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ ഇന്നലെ പോലീസിൽ പരാതി നല്‍കിയിരുന്നു.200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍ കാണാനായത്. KL13 AD /6338 ബജാജ് പള്‍സര്‍ ബൈക്കില്‍ ആണ് ഇവര്‍ എത്തിയത്. ബൈക്കിന്റെ ഉടമയെ തേടിയുള്ള പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അരയ്‌ക്ക് ഭാഗം കൂട്ടി കെട്ടിയാണ് ഇവര്‍ ചാടിയത്.മൃതദേഹങ്ങള്‍ മരത്തിന്റെ ഇടയില്‍ കുരുങ്ങി കിടക്കുകയാണ്. അഗ്നിശമനസേന സ്ഥലത്ത് എത്തിയിട്ടുണ്ട്. കനത്ത മഴ മൂലം ഇതു വരെ മൃതദേഹം പുറത്തെടുക്കാനായിട്ടില്ല.

ചെറുപുഴ പാടിയോട്ടുചാലിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

keralanews two youths killed in an accident in cherupuzha padiyottuchal

ചെറുപുഴ:ചെറുപുഴ പാടിയോട്ടുചാലിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.ബൈക്ക് ഓടിച്ചിരുന്ന കരിയാക്കരയിലെ അഴകത്ത് ചാക്കോയുടെ മകൻ ടോണി(18),ചെറുപുഴ കാക്കയംചാലിലെ  കേഴപ്ലാക്കൽ സജിയുടെ മകൻ അഭിഷേക്(18) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ മച്ചിയിൽ ജുമാ മസ്ജിദിനു മുന്നിലായിരുന്ന അപകടം.പാടിയോട്ടു ചാലിൽ നിന്നും ചെറുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും ചെറുപുഴ ഭാഗത്തു നിന്നും വരികയായിരുന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ ഓടിക്കൂടിയ നാട്ടുകാർ  അപകടത്തിൽപ്പെട്ട യുവാക്കളെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ടോണി മരിക്കുകയായിരുന്നു.അഭിഷേകിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.ഇരുവരും ചിറ്റാരിക്കാൽ തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം പ്ലസ് ടു പാസ്സായവരാണ്.

പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ ഇളവ് വരുത്താൻ തീരുമാനം;സംസ്ഥാനത്ത് ഇന്ധന വില കുറയും

keralanews The decision to reduce taxes on petrol and diesel would also reduce fuel prices in the state

തിരുവനന്തപുരം:പെട്രോളിന്‍റെയും ഡീലസലിന്‍റെയും നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായകമായ തീരുമാനം.എന്നാൽ എത്ര രൂപ കുറയ്ക്കണമെന്ന കാര്യം ധനകാര്യവകുപ്പ് തീരുമാനിക്കും. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രം വിലകുറയ്ക്കല്‍ നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ ആ ഘട്ടത്തില്‍ ഈ ഇളവ് പിന്‍വലിക്കും.പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം ഈടാക്കുന്ന നികുതി. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാറ് ദിവസത്തിന് ശേഷം പെട്രോള്‍ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്.ഇന്ധന വില വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും വന്‍ വര്‍ദ്ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇത്തരത്തിൽ അധികം ലഭിക്കുന്ന തുക വേണ്ടെന്നു വച്ച് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

കനത്ത കാറ്റിൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം

keralanews widespread damage to the kannur and surrounding areas in heavy wind

കണ്ണൂർ:ഇന്നലെ പുലർച്ചെ ഉണ്ടായ കനത്ത കാറ്റിൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം.കണ്ണൂർ കോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടിലെ കട മരം വീണ് തകർന്നു. മാങ്ങാട് സ്വദേശി അനൂപിന്‍റെ ഉടമസ്ഥതയിലുള്ള ലഘുഭക്ഷണ ശാലയാണ് തകർന്നത്.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.ജീവനക്കാർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പുതുതായി വാങ്ങിയ ഫ്രീസർ ഉൾപ്പെടെ കടയിലെ സാധനങ്ങളെല്ലാം നശിച്ചു.കനത്ത കാറ്റിൽ കണ്ണൂർ ഐജി ഓഫീസിനു സമീപത്തെ റോഡരികിലുള്ള കൂറ്റൻ മരത്തിന്‍റെ  ശിഖരവും മുറിഞ്ഞു വീണു.റോഡരികിൽ നിർത്തിയിട്ട ലോറിക്ക് മുകളിലാണ് മരക്കൊമ്പ് പൊട്ടി വീണത്. ആർക്കും പരിക്കില്ല. ഇതിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പികളും മുറിഞ്ഞുവീണു. ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. അഗ്നിശമനസേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് ഓഫീസിന്‍റെ ജനൽചില്ലുകളും ഇന്നലെ രാത്രി വീശിയ കാറ്റിൽ തകർന്നിട്ടുണ്ട്.

കാറ്റിൽ തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വാപക നാശനഷ്ടം ഉണ്ടായി.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ മഞ്ഞോടിയിലുള്ള കെട്ടിടത്തിന്റെ അഞ്ചാംനിലയുടെ മേൽക്കൂര ഭാഗികമായി തകർന്നു.ആശുപത്രി ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.തിങ്കഴാഴ്ച രാത്രി വീശിയടിച്ച ശക്തമായ കാറ്റിൽ ധർമടത്ത് തെങ്ങ് വീണ് വീട് തകർന്നു. ബ്രണ്ണൻ കോളജ് അംബേദ്കർ കോളനിക്കടുത്ത് കടുമ്പേരി ജയന്‍റെ ഇരു നില തറവാട് വീടാണ് തകർന്നത്.മഞ്ഞോടിയിൽ കമലാലയത്തിൽ രഞ്ജിത്തിന്റെ കാറിന്റെ ചില്ലുകൾ തകർന്നു.മഞ്ഞോടിയിലെ ആർ.പി രമേശിന്റെ വീടിന്റെ ഓടുകൾ കാറ്റിൽ പാറിപ്പോയി.പട്ടൻ നാരായണന്റെ കടയുടെ മേൽക്കൂരയുടെ ഇരുമ്പ് ഷീറ്റ് ഇളകി അടുത്ത വീട്ടിലെത്തി.പുല്ലമ്പിൽ റോഡിൽ കെ.സി.എസ് വാടകസാധനങ്ങൾ സൂക്ഷിക്കുന്ന താൽക്കാലിക ഷെഡ്ഡ് നിലംപൊത്തി.ഇവിടെ മരം പൊട്ടിവീണ് ട്രാൻസ്ഫോർമറിന് കേടുപാട് സംഭവിച്ചതിനാൽ പലയിടത്തും വൈദ്യുതി ബന്ധവും താറുമാറായി.

കെവിനെ തട്ടിക്കൊണ്ടുപോയത് പോലീസിന്റെ അറിവോടെയെന്ന് ഐജി;ഗാന്ധിനഗർ എഎസ്ഐ ബിജുവിനെ സസ്‌പെൻഡ് ചെയ്തു

keralanews kevin was kidnapped with the knowledge of police gandhinagar asi biju was suspended

കോട്ടയം: കെവിന്‍റെ കൊലപാതകത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. അന്വേഷണം അട്ടിമറിച്ചത് ഗാന്ധിനഗർ എഎസ്ഐ ബിജുവാണെന്ന് തെളിയിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു.കൊച്ചി റേഞ്ച് ഐജി വിയജ് സാഖറേയാണ് റിപ്പോർട്ട് തയാറാക്കിയത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ എഎസ്ഐ ബിജുവിനെ സസ്പെൻഡ് ചെയ്തു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രാത്രിയിൽ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്പെൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോ കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പൊലീസ് അപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവാണ് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ മറച്ചുവച്ചതെന്ന് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ വാഹനം ഞായറാഴ്ച പുലര്‍ച്ചെ ഗാന്ധി നഗര്‍ പൊലീസ് പരിശോധിച്ചതായി കെവിന്റെ ബന്ധു അനീഷും വെളിപ്പെടുത്തിയിരുന്നു. ഇതു രണ്ടും കണക്കിലെടുത്താണ് ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍. കെവിനൊടൊപ്പം അനീഷിനെയും നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയിരുന്നു. തട്ടിക്കൊണ്ടുപോകും വഴി നീനുവിന്റെ സഹോദരന്‍ ഷാനുവും എസ്‌ഐയും ഫോണില്‍ മൂന്നുതവണ സംസാരിച്ചുവെന്ന വെളിപ്പെടുത്തലാണ് അനീഷ് നടത്തിയത്. രണ്ടുതവണ എസ്‌ഐ ഷാനുവിനെ അങ്ങോട്ടുവിളിക്കുകയായിരുന്നു എന്നും അനീഷ് പറഞ്ഞു.കൈക്കൂലി വാങ്ങിയാണ് എഎസ്ഐ ബിജു ഷാനുവിനെയും സംഘത്തെയും വിട്ടയച്ചതെന്നാണ് വിവരം. സംഭവം ഉന്നത ഉദ്യോഗസ്ഥരെ ബിജു അറിയിക്കുകയും ചെയ്തില്ല.

ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

keralanews bank strike today and tomorrow

ന്യൂഡൽഹി:സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്‍റെ നേതൃത്വത്തിൽ 48 മണിക്കൂർ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നതിനാൽ ഇന്നും നാളെയും രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം നിശ്ചലമാകും. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള മുഴുവന്‍ ബാങ്കുകളിലെയും ജീവനക്കാര്‍ പണിമുടക്കും. ശമ്ബള വര്‍ധനവ് ആവശ്യപ്പെട്ടു നടക്കുന്ന പണിമുടക്കില്‍ 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള പത്തു ലക്ഷത്തോളം ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുന്നുണ്ട്. സമരത്തിനു മുന്നോടിയായി കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുഖ്യ ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ച ശമ്ബള പരിഷ്‌കരണത്തിന്മേല്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബിയു) ഒന്‍പതു ഘടകങ്ങളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍(എഐബിഒസി) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കുഴപ്പമുണ്ടാകില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, മഹാമൊബൈല്‍ ആപ് തുടങ്ങിയവയുടെ സേവനങ്ങള്‍ ലഭ്യമാകും.രണ്ടു ദിവസവും എടിഎമ്മില്‍ പണവും നിറയ്ക്കില്ല.എന്നാല്‍ എല്ലാ എടിഎമ്മുകളിലും പണിമുടക്കിനു മുന്നോടിയായി പണം നിറച്ചതായി ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും സിറ്റി വിട്ടുള്ള പല എടിഎമ്മുകളും കാലിയാണ്.

കെവിന്റെ കൊലപാതകം;നീനുവിന്റെ സഹോദരനും പിതാവും കീഴടങ്ങി;കീഴടങ്ങിയത് കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ

keralanews kevins murder the main accused neenus brother and father surrendered in kannur karikkottakkari police station

കോട്ടയം:കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പ്രതിചേർത്ത നീനുവിന്റെ സഹോദരൻ ഷിനു ചാക്കോ,പിതാവ് ചാക്കോ എന്നിവർ പൊലീസിന് മുൻപിൽ കീഴടങ്ങി.കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലാണ് ഇവർ കീഴടങ്ങിയത്.സംഭവത്തിന് ശേഷം ബംഗളൂരുവില്‍ ഒളിവിലായിരുന്ന ഇവര്‍ പൊലീസ് പിന്നാലെയുണ്ടെന്ന സംശയത്തില്‍ ഇരിട്ടിയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിക്കാനായിരുന്നു ഇവിടെ എത്തിയത്. എന്നാല്‍ ബന്ധു കൈവിട്ടതോടെ നിവൃത്തിയില്ലാതെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്.ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് ഇരുവരെയും കോട്ടയത്തേക്ക് കൊണ്ടുവരികയാണ്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയാണ് ഷാനു ചാക്കോ. ഷാനുവും സുഹൃത്തുക്കളും ചേര്‍ന്നാണ് കെവിനെ ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. നീനു ചാക്കോയുടെ മാതാപിതാക്കളായ ചാക്കോയും രഹ്നയും കേസില്‍ പ്രതികളാകുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില്‍ ചാക്കോയുടെയും രഹനയുടെയും പങ്ക് സ്ഥിരീകരിച്ചതോടെയാണിത്.എങ്ങനെയാണ് കെവിൻ മരിച്ചതെന്ന് ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കാൻ മുഖ്യപ്രതികളുടെ അറസ്റ്റ് സഹായകമാകും. കോട്ടയത്ത് എത്തിച്ചിട്ടാവും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുക.

ഇന്ധന വില വർധന;നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനികൾ

keralanews fuel price hike and companies to increase the prices of essential commodities

ന്യൂഡൽഹി:ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനികൾ.പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, സോപ്പ്, സോപ്പുപൊടി, ഭക്ഷ്യ എണ്ണ, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില നാല് മുതല്‍ എഴ് ശതമാനംവരെ കൂടുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിത്യോപയോഗ സാധനങ്ങളായതിനാല്‍ വിലവര്‍ധിച്ചാലും ഡിമാന്‍ഡില്‍ കുറവുണ്ടാകില്ലെന്നാണ് കമ്പനികളുടെ നിരീക്ഷണം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ 50 ശതമാനമാണ് വര്‍ധനയുണ്ടായത്. ബാരലിന് 80 ഡോളറിലെത്തിയ വില കഴിഞ്ഞ ദിവസമാണ് 75ലേയ്ക്ക് താഴ്ന്നത്. ക്രൂഡ് വിലവര്‍ധനയെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്.

സംസ്ഥാനത്ത് കാലവർഷം എത്തി;ഈ മാസം 31 വരെ ശക്തമായ മഴ;മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം

keralanews monsoon reached in kerala heavy rain till may 31 fishermen should not go to sea

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.3 ദിവസം നേരത്തെയാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളാ തീരത്തെത്തിയത്. ഈ മാസം 31 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.കേരള കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ കാറ്റിന്റെ വേഗത വര്‍ധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ഇത് 60 കീലോമീറ്റര്‍ വേഗതയില്‍ വരെ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാലവര്‍ഷം കൂടി ശക്തിപ്പെട്ടതോടെ കടല്‍ പ്രക്ഷുബ്ദമാണ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

keralanews kummanam rajasekharan take oath as mizoram governor

ഐസ്വാള്‍: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം അദ്ദേഹം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.മിസോറം സംസ്ഥാനത്തിന്റെ പതിനെട്ടാമത് ഗവര്‍ണറായാണ് കുമ്മനം രാജശേഖരന്‍ ചുമതലയേറ്റത്.വക്കം പുരുഷോത്തമന് ശേഷം മിസോറമില്‍ ഗവര്‍ണറാകുന്ന രണ്ടാമത്തെ മലയാളി കൂടിയാണ് അദ്ദേഹം.നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ചത്.ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും എത്രയും പെട്ടെന്ന് ചുമതലയേല്‍ക്കാനായിരുന്നു നിര്‍ദേശം.സര്‍ക്കാര്‍ ജോലി രാജിവെച്ച്‌ ആര്‍എസ്‌എസ് പ്രചാരക സ്ഥാനത്ത് എത്തിയ വ്യക്തിയാണ് കുമ്മനം രാജശേഖരന്‍. സസ്യശാസ്ത്രത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയ അദ്ദേഹം ദീപിക, കേരള ശബ്ദം തുടങ്ങിയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ പത്രാധിപരും, ചെയര്‍മാനുമായി. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതോടെയാണ് കുമ്മനമെന്ന പേര് കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.