തളിപ്പറമ്പ്:തളിപ്പറമ്പ് പാലക്കുളങ്ങരയിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്.പരിക്കേറ്റ ടി.വി മോഹനൻ(50),ശ്രെയ(8),പി.ബാലകൃഷ്ണൻ(70),കെ.കാർത്യായനി(65),സഞ്ജയ്(11),സുരേന്ദ്രൻ(55),ശ്രീഹരി(10),അംബിക(31),കൃഷ്ണൻ നമ്പൂതിരി(66),മൂസ(39) എന്നിവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പലയിടങ്ങളിൽ വെച്ചാണ് ഇവർക്ക് നായയുടെ കടിയേറ്റത്.സംഭവമറിഞ്ഞ് ഒരു കൂട്ടം യുവാക്കൾ നാട്ടിൽ കാവലിരുന്നുവെങ്കിലും നായയെ കണ്ടെത്താനായില്ല.നാട്ടുകാരുടെ പരാതിയെ തുടർന്ന് വൈകുന്നേരത്തോടെ പോലീസും സ്ഥലത്തെത്തിയിരുന്നു.
വരാപ്പുഴ കസ്റ്റഡി മരണം;നാല് പോലീസുകാർ കൂടി പ്രതിപട്ടികയിൽ
കൊച്ചി:വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ നാല് പൊലീസുകാരെ കൂടി പ്രതിചേർത്തു.വരാപ്പുഴ സ്റ്റേഷന്റെ താൽക്കാലിക ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ ജയാനന്ദൻ,സംഭവദിവസം ജി.ഡി ചാർജിലുണ്ടായിരുന്ന സന്തോഷ് ബേബി,പാറാവുകാരായിരുന്ന സുനിൽ കുമാർ,പി.ആർ ശ്രീരാജ് എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്.ഇതിൽ സന്തോഷ് ബേബിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം രാത്രി ഒരുമണി വരെ സ്റ്റേഷന്റെ താൽക്കാലിക ചുമതല ഗ്രേഡ് എസ്‌ഐക്കായിരുന്നു.ഒരുമണിക്ക് ശേഷമാണ് സ്റ്റേഷന്റെ ചുമതലക്കാരനായ എസ്‌ഐ ദീപക് വരാപ്പുഴ സ്റ്റേഷനിലെത്തുന്നത്.ശ്രീജിത്തിന് സ്റ്റേഷനിൽ വെച്ച് മർദ്ദനമേൽക്കുമ്പോൾ ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതാണ് പ്രതിചേർക്കാനുള്ള കാരണമായി അന്വേഷണ സംഘം പറയുന്നത്.ശ്രീജിത്തിനെ മർദിക്കുന്നതിന് എസ്‌ഐ ദീപക്കിന് ഇവർ ഒത്താശ ചെയ്തു കൊടുത്തതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പ്രതിചേർക്കപ്പെട്ട ഒൻപതു പോലീസുകാരുൾപ്പെടെ പത്തു പോലീസ് ഉദ്യോഗസ്ഥരുടെ പേരിലാണ് ഇതുവരെ നടപടിയെടുത്തിട്ടുള്ളത്.
അൻപതിലേറെ മലയാളികൾ ഐ.എസ്സിൽ ചേർന്നതായി എൻഐഎ റിപ്പോർട്ട്
കൊച്ചി:കേരളത്തിൽ നിന്നും അൻപതിലേറെ പേർ ഐഎസ്സിൽ ചേർന്നതായി എൻഐഎ റിപ്പോർട്ട്.കണ്ണൂർ വളപട്ടണത്തു നിന്നും ഐഎസ് പ്രവർത്തകർ അറസ്റ്റിലായ കേസുമായി ബന്ധപ്പെട്ട് എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലാണ് വെളിപ്പെടുത്തൽ.കേരളത്തിൽ നിന്നും സ്ട്രീകളും കുട്ടികളും അടക്കം ഇരുപതിനടുത്ത് ആളുകൾ ഐഎസ്സിലെത്തിയതായുള്ള മുൻ റിപ്പോർട്ട് തെറ്റാണെന്നും ഏകദേശം അൻപതിലേറെ മലയാളികൾ സിറിയയിൽ ഐഎസ്സിൽ ചേർന്ന് പ്രവർത്തിക്കുന്നതായും കുറ്റപത്രത്തിൽ പറയുന്നു.വിദേശത്ത് ജോലിക്കെന്ന പേരിൽ പോയവരിൽ ഐഎസ്സിൽ ചേർന്നവരുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യതയുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.കണ്ണൂർ വളപട്ടണത്തെ പോപ്പുലർ ഫ്രന്റ് മേഖല പ്രസിഡന്റ് മുഹമ്മദ് സമീർ ആണ് ഇത്തരത്തിൽ സിറിയയിലേക്ക് കടന്ന ആദ്യവ്യക്തിയെന്നും കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പെരുമ്പാവൂർ സ്വദേശി സഫീർ റഹ്‌മാൻ,താമരശ്ശേരി സ്വദേശി ഷൈബു നിഹാർ,കൊയിലാണ്ടി സ്വദേശി ഫാജിദ് എന്നിവരെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കേസിൽ ഇവർ പ്രതികളല്ല.ബഹറിനിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഇവർ മൂന്നുപേരും കുടുംബസമേതം സിറിയയിലേക്ക് കടന്നത്.നേരെത്തെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത തലശ്ശേരി സ്വദേശികളായ യു.കെ ഹംസ,അബ്ദുൽ മനാഫ് എന്നിവരാണ് ഇവരെ ഐഎസ്സിൽ എത്തിച്ചത്.ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
മാഹി ഇരട്ടക്കൊലപാതകം;ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് നേതാക്കളുടെ ഉറപ്പ്
കണ്ണൂർ:മാഹിയിൽ ഇരട്ടക്കൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഉണ്ടായിരിക്കുന്ന സംഘർഷം ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ബിജെപി-സിപിഎം നേതാക്കൾ ഉറപ്പ് നൽകി.കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി വിളിച്ചുചേർത്ത യോഗത്തിലാണ് നേതാക്കൾ ഉറപ്പ് നൽകിയത്.പാർട്ടി പ്രവർത്തകർക്കിടയിൽ സമാധാന സന്ദേശം പ്രചരിപ്പിക്കുമെന്നും താഴേത്തട്ടിൽപോലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിനുശേഷം സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. സഹദേവൻ പറഞ്ഞു. ഇരു കൊലപാതകങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും വീഴ്ചകൾ ഇരു പാർട്ടികളും പരിശോധിക്കുമെന്നു കലക്ടറെ അറിയിച്ചതായും ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രമും യോഗത്തിൽ സംബന്ധിച്ചു.സിപിഎമ്മിനെ പ്രതിനിധീകരിച്ച് തലശ്ശേരി എംഎൽഎ എ.എൻ. ഷംസീറും ബിജെപിയെ പ്രതിനീധികരിച്ച് ആർഎസ്എസ് ജില്ലാ കാര്യവാഹ് കെ. പ്രമോദ്, സഹകാര്യവാഹ് കെ.വി. ജയരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ദീർഘകാല അവധിയെടുത്ത ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കെഎസ്ആർടിസിയുടെ നിർദേശം
തിരുവനന്തപുരം:ദീർഘകാല അവധിയെടുത്ത ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കെഎസ്ആർടിസിയുടെ നിർദേശം.അല്ലാത്തപക്ഷം ഇവരെ പിരിച്ചു വിടാനും തീരുമാനിച്ചിട്ടുണ്ട്.അഞ്ചുവര്‍ഷത്തേക്ക് അവധിയെടുത്ത് വിദേശത്തും ഇന്ത്യയ്‌ക്കകത്തും ജോലി ചെയ്യുന്ന 391 ജീവനക്കാര്‍ അടുത്തമാസം പത്തിനകവും അഞ്ചുവര്‍ഷത്തെ അവധി കഴിഞ്ഞ് ജോലിക്ക് ഹാജരാകാത്ത 73 ജീവനക്കാര്‍ ഈ മാസം 25നകവും ജോലിയില്‍ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തീരുമാനം അനുസരിച്ചില്ലെങ്കില്‍ ഇത്രയും പേരെ പിരിച്ചു വിടും. ഡെപ്യൂട്ടേഷനിലുള്ള 54 പേര്‍ക്കും എം.ഡി ടോമിന്‍ തച്ചങ്കരി നോട്ടിസ് നല്‍കിയിട്ടുണ്ട്. ജീവനക്കാരില്ലാതെ ട്രിപ്പുകള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി.കണ്ടക്‌ടര്‍,ഡ്രൈവര്‍,മെക്കാനിക്ക്,ടയര്‍ ഇന്‍സ്‌പെക്‌ടര്‍, പമ്പ് ഓപ്പറേറ്റര്‍,എ.ഡി.ഇ തസ്‌തികയിലുള്ളവരാണു മുങ്ങിയ ജീവനക്കാര്‍. കോര്‍പ്പറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ചു വര്‍ഷംവരെ ദീര്‍ഘകാല അവധിയെടുക്കാന്‍ ജീവനക്കാര്‍ക്കു കഴിയും.അതാത് യൂണിറ്റ് മേധാവികളുടെ അനുവാദത്തോടെ 14 ദിവസംവരെ തുടച്ചയായി അവധിയെടുക്കാം.പതിനാല് ദിവസം കഴിഞ്ഞാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ യൂണിറ്റ് മേധാവി ഭരണവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അയയ്ക്കണം. ഭരണവിഭാഗം മേധാവി അംഗീകരിച്ചാലേ അവധിയില്‍ തുടരാന്‍ കഴിയൂ. 90 ദിവസംവരെയുള്ള അവധികള്‍ ഭരണവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുവദിക്കാനാകും. ഇതുകഴിഞ്ഞാല്‍ സി.എം.ഡിയുടെ അനുവാദം വേണം.
പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് മെയ് 14 -ന് വിപണിയില്‍
മുംബൈ:പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് മെയ് 14 -ന് വിപണിയില്‍ എത്തുമെന്ന് റിപ്പോർട്ട്.125 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് അവതരിപ്പിക്കുന്നത്.ദൃഢതയേറിയ സസ്‌പെന്‍ഷന്‍ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസിലെ ഡ്രൈവിംഗ് കൂടുതല്‍ സുഖകരമാക്കും. സ്റ്റീയറിംഗ് പ്രതികരണവും മികവേറിയതായിരിക്കും. ഇക്കോസ്പോർട്സ് നിരയില്‍ ഏറ്റവും ഉയര്‍ന്ന വകഭേദമായാകും പുതിയ ടൈറ്റാനിയം എസ് ഇക്കോസ്‌പോര്‍ട് അറിയപ്പെടുക.1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിന് പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ടൈറ്റാനിയം എസില്‍ അണിനിരക്കും. ഡീസല്‍ എഞ്ചിന് പരമാവധി 98.5 bhp കരുത്തും 205 Nm torque ഉം ഉണ്ട്. പുതുക്കിയ 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ്, HID ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിവയൊക്കെ ടൈറ്റാനിയം എസ്സിന്റെ പ്രത്യേകതയാണ്. പുതിയ സാറ്റിന്‍ ഓറഞ്ച് നിറമാണ് ടൈറ്റാനിയം എസ് വകഭേദത്തിന്റെ മുഖ്യാകർഷണം.കോണ്‍ട്രാസ്റ്റ് നിറത്തിലാണ് ടൈറ്റാനിയം എസ് ഇക്കോസ്‌പോര്‍ടിന്റെ മേല്‍ക്കൂര.ഇരുണ്ട പ്രതീതിയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ (ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെ), കറുത്ത റൂഫ് റെയിലുകള്‍, ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റുമുള്ള കറുത്ത ക്ലാഡിംഗ് എന്നിവ ടൈറ്റാനിയം എസില്‍ എടുത്തുപറയണം.ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മൂന്നു സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിംഗ് വീലും നേരത്തെയുള്ള ശൈലിയില്‍ തന്നെയാണ്. എഞ്ചിന്‍ മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.
കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഓർഡിനൻസ് തയ്യാറാക്കുന്നു
തിരുവനന്തപുരം: കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഭക്ഷ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. കുപ്പിവെള്ളം വിലകുറച്ചു വിൽക്കണമെന്ന തീരുമാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണു നടപടി. സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വില ലിറ്ററൊന്നിന് 13 രൂപയാക്കി നിശ്ചയിക്കാനും തീരുമാനമായി. നേരത്തെ 12 രൂപയ്ക്കു വില്‍ക്കാന്‍ കേരള ബോട്ടില്‍സ് വാട്ടര്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ കുപ്പിയുടെ വില കൂടിയെന്ന കാരണം അവര്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ച് വില 15 രൂപ ആക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ കുപ്പിവിലയില്‍ വന്ന നാമമാത്രമായ വിലവര്‍ദ്ധനവിന്റെ പേരില്‍ അത്രയും വില നിശ്ചയിക്കാന്‍ കഴിയില്ലെന്ന നിലപാട് മന്ത്രിയെടുത്തു. തുടര്‍ന്നാണ് 13 രൂപയ്ക്ക് വില്‍ക്കാന്‍ അസോസിയേഷന്‍ സമ്മതിച്ചത്.കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാതാക്കളാണ് ഇപ്പോഴും വില കുറയ്ക്കാന്‍ സമ്മതിച്ചത്. എന്നാല്‍ മറ്റ് കമ്പനികൾ ഇപ്പോഴും വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. അതുകൊണ്ട് കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍സ് കണ്‍ട്രോള്‍ ആക്ടില്‍ കുപ്പിവെള്ളം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാവും ഓര്‍ഡിനന്‍സ് പുറത്തിറക്കുക.
ചരിത്രം കുറിച്ച് കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ വിവാഹം;സൂര്യയുടെ കഴുത്തിൽ ഇഷാൻ മിന്നുകെട്ടി
തിരുവനന്തപുരം:ചരിത്രം കുറിച്ച് കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ വിവാഹം ഇന്ന് തലസ്ഥാന നഗരിയിൽ നടന്നു.ഹിന്ദുവായ സൂര്യയും ഇസ്ലാമായ ഇഷാനും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായപ്പോൾ സാക്ഷികളായത് ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും.തിരുവനന്തപുരം മന്നം നാഷണല്‍ ക്ലബ്ബില്‍ നടന്ന വിവാഹം, ആദ്യത്തെ നിയമവിധേയമായ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളാണ് ഇരുവരും. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലുള്ളവര്‍ ആട്ടവും പാട്ടവുമായാണ് വധൂ-വരന്മാരെ വിവാഹ വേദിയിലേക്ക് ആനയിച്ചത്.വേദിയിലെത്തിയ ഇരുവരും പരസ്പ്പരം ഹാരമണിഞ്ഞ് സ്വീകരിച്ചു.ഏറെ വര്‍ഷങ്ങളായുള്ള ഇവരുടെ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. 32കാരനായ ഇഷാന്‍ മൂന്നു വര്‍ഷം മുൻപാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. 2014ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. സോഷ്യല്‍ ആക്ടിവിസ്റ്റും ഭിന്ന-ലൈംഗിക പ്രവര്‍ത്തകയുമായ സൂര്യ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്.
തലശ്ശേരി പാറാലിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ ബോംബേറ്
തലശ്ശേരി:തലശ്ശേരി:സംഘര്‍ഷം നിലനിൽക്കുന്ന ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാറാലില്‍ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബാക്രമണം.സി.പി.എം.ലോക്കല്‍ കമ്മിറ്റിയംഗം അരവിന്ദൻ കരിയാടന്റെ വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.മുകള്‍ നിലയിലെ ചുമരില്‍ തട്ടിയുണ്ടായ സ്പോടനത്തില്‍ ചുമര്‍വിണ്ടു കീറി.തൊട്ടുള്ള ജനല്‍ പാളികള്‍ പൊട്ടിത്തെറിച്ചു. അരവിന്ദാക്ഷന്റെ സഹോദരനും ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകനുമായ വിജേഷും അമ്മയും സഹോദരങ്ങളുമാണ് തത്സമയം വീട്ടിലുണ്ടായത്. ഇവര്‍ക്കാര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് ന്യൂ മാഹി പോലീസെത്തി അന്വേഷണം ആരംഭിച്ചു.സി.പി.എം.സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന്‍, അഡ്വ.എ.എന്‍.ഷംസീര്‍ എം.എല്‍.എ, പാര്‍ട്ടി തലശ്ശേരി ഏരിയ സെക്രെട്ടറി എം.സി.പവിത്രന്‍ തുടങ്ങിയ നേതാക്കള്‍ ഇന്ന് രാവിലെ വീട് സന്ദര്‍ശിച്ചു.കഴിഞ്ഞ ദിവസം ഇതിനടുത്തുള്ള ഒരു ബി.ജെ.പി.പ്രവര്‍ത്തകന്റെ വീടിന് നേരെയും ആക്രമം നടന്നിരുന്നു.
മഴയിലും മഞ്ഞിലും വിമാനം കൃത്യമായി ഇറക്കാനുള്ള ഐഎൽഎസ് സംവിധാനം കണ്ണൂർ വിമാനത്താവളത്തിലും
കണ്ണൂർ:മഴയിലും മഞ്ഞിലും വിമാനം കൃത്യമായി ഇറക്കാനുള്ള ഐഎൽഎസ് സംവിധാനം കണ്ണൂർ വിമാനത്താവളത്തിലും എത്തി.വിദേശത്തുനിന്നുമാണ് ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം വ്യോമഗതാഗത വകുപ്പ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്.മഞ്ഞിലും മഴയിലും പൈലറ്റിന് റൺവെ പൂർണ്ണമായും ദൃശ്യമാകാത്ത സാഹചര്യത്തിൽ വിമാനം കൃത്യമായി യഥാസ്ഥാനത്ത് ഇറക്കാൻ കഴിയുന്ന സംവിധാനമാണിത്.നിലവിൽ രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ.വിമാനത്തിലും വിമാനത്താവളത്തിലും ഈ സംവിധാനം ഉണ്ടാകും.ഈ സംവിധാനം കണ്ണൂർ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നതിനായി ഈ മാസം അവസാനം ഡൽഹിയിൽ നിന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ എൻജിനീയർമാർ കണ്ണൂർ വിമാനത്താവളത്തിലെത്തും.