
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ എട്ടാം ദിവസമായ ഇന്നും തുടരും.കൊച്ചിയിൽ നിന്നും ആറു മൽസ്യത്തൊഴിലാളികളുമായി നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി എന്ന കപ്പൽ തിരച്ചിൽ തുടങ്ങി.മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ്ഗാർഡിന്റെയും തിരച്ചിൽ സംഘങ്ങളും കേരള-ലക്ഷദ്വീപ് തീരത്തുണ്ട്.ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നും എത്തിയ നേവി കപ്പലുകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.കടലിൽപ്പെട്ട 36 പേരെ കോസ്റ്റ് ഗാർഡ് ഇന്നലെ കരയ്‌ക്കെത്തിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്തു ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ കാണാതായത് തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയിൽ നിന്നാണ്.ഓഖി നാശം വിതച്ച സംസ്ഥാനത്തെ തീരദേശ ഗ്രാമങ്ങൾ ഇനിയും സാധാരണ നിലയിലെത്തിയിട്ടില്ല.സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് എത്രയും പെട്ടെന്ന് നടപ്പിലാക്കുകയാണ് പ്രതിസന്ധി മറികടക്കുവാനുള്ള ഏക മാർഗം.








