മുംബൈ:കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുംബൈയിൽ അഞ്ചുപേർ മരിച്ചു.മുംബൈയിൽ വെള്ളപ്പൊക്കത്തിൽ വീട് ഇടിഞ്ഞു വീണു രണ്ടു കുട്ടികളുൾപ്പെടെ മൂന്നുപേരും താനെയിൽ ഒരു സ്ത്രീയും ഒരു പെൺകുട്ടിയുമാണ് മരിച്ചത്.അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അവശ്യ സർവീസ് സേനാവിഭാഗങ്ങളല്ലാതെ ആരും പുറത്തിറങ്ങരുതെന്നും മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകി.2005 ന് ശേഷം മുംബൈയിൽ ലഭിക്കുന്ന ഏറ്റവും ശക്തമായ കാലാവസ്ഥയാണ് ഇതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ സമയം വൈകി. സിയോൺ,ദാദർ,മുംബൈ സെൻട്രൽ,കുർള,അന്തേരി,സാകിനാക തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.ദേശീയ ദുരന്ത നിവാരണ സേനയും നാവികസേനാ അധികൃതരും പൂർണ്ണ സജ്ജരാണ്.
സ്വാശ്രയ പ്രവേശനത്തിൽ സീറ്റ് നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിയുടെ പേരിൽ സീറ്റ് നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അഞ്ചു ലക്ഷം ഫീസിന് പുറമെ ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.സ്വാശ്രയ മെഡിക്കൽ കോളേജുകൾ നാടിൻറെ സ്ഥാപങ്ങളാണെന്നും അവിടെ പഠിക്കാൻ വരുന്നത് നമ്മുടെ കുട്ടികളാണെന്നു കരുതി മാനേജ്മെന്റുകൾ പെരുമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .കേരള ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്‌മെന്റിന് കീഴിലുള്ള നാലു മെഡിക്കൽ കോളേജുകളും പരിയാരം മെഡിക്കൽ കോളേജും നേരത്തെ നിശ്ചയിച്ച ഫീസിൽ കുട്ടികളെ പഠിപ്പിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.ബാങ്ക് ഗ്യാരന്റി പ്രശ്നത്തിൽ വിദ്യാർത്ഥികൾക്കുള്ള പ്രയാസം പരിഹരിക്കുന്നതിന് ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്.കൊളാറ്ററൽ സെക്യൂരിറ്റിയും തേർഡ് പാർട്ടി ഗ്യാരന്റിയും മാർജിൻ മണിയും ഒഴിവാക്കണമെന്ന് ബാങ്കുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അവർ സഹകരിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്തി പറഞ്ഞു.
സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തി നിര്യാതയായി
കൊച്ചി:പ്രശസ്ത സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തി മോഹൻദാസ്(36) നിര്യാതയായി.ഇന്ന് വൈകുന്നേരം നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മസ്തിഷ്ക്കാഘാതമാണ് മരണ കാരണം.കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞു വീണ ശാന്തിയെ ആശുപത്രിയിൽ എത്തിച്ചു.തിങ്കളാഴ്ച്ച വൈകിട്ടോടെ ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.നർത്തകിയായ ശാന്തി ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി എന്നിവയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.ദിയ,ദേവദത്ത് എന്നിവർ മക്കളാണ്.
ബി നിലവറ തുറക്കാൻ അനുവദിക്കില്ല;നിലപാടിലുറച്ച് രാജകുടുംബം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ പാടില്ലെന്ന നിലപാടിലുറച്ച് രാജകുടുംബം. നിലവറതുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളോട് സഹകരിക്കില്ലെന്ന് അശ്വതി തിരുന്നാൾ ഗൗരിലക്ഷമിഭായ് പറഞ്ഞു. അതേസമയം സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം മുഖ്യമന്ത്രി പിണറായി വിജയനുമായും രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് സമവായം ഉണ്ടാക്കാനാണ് ഗോപാൽ സുബ്രഹ്മണ്യത്തിന്‍റെ ശ്രമം. ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന നിരീക്ഷിക്കാനാണ് എത്തിയതെന്ന് ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു.പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നടത്തിയ നിരീക്ഷണം. എന്നാൽ, ബി നിലവറ തുറക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും, നിലവറ തുറക്കുന്നത് ഉചിതമാകില്ലെന്നുമായിരുന്നു രാജകുടുംബത്തിന്‍റെ വാദം.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സ്നേഹവീട് കൈമാറി
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് അത്താണിയാകാൻ അമ്പലത്തറയിൽ നിർമിച്ച സ്നേഹവീട് നടൻ സുരേഷ് ഗോപി എംപി നാടിന് സമർപ്പിച്ചു.റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍റെ സാന്നിധ്യത്തിലാണ് സ്നേഹവീട് സമർപ്പണം നടന്നത്. കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ മനുഷ്യജീവൻ ഹനിക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മറിച്ച് കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഇക്കാര്യം കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, നിർമല സീതാരാമൻ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ നടപടികളുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.നിശ്ചയിച്ചതിലും അഞ്ച് മിനിറ്റ് മുൻപെത്തി സൂപ്പർസ്റ്റാർ സുരേഷ് ഗോപി സംഘാടകരെയും ആരാധകരെയും അത്ഭുതപ്പെടുത്തി. നെഹ്റു കോളജ് സാഹിത്യവേദിയാണ് 40 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിക്കുന്നതിന് മുൻകൈയെടുത്തത്.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;എസ്.സി,എസ്.ടി വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കും
തിരുവനന്തപുരം:നീറ്റ് ലിസ്റ്റിൽ നിന്നും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന എസ്.സി,എസ്.ടി വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ അറിയിച്ചു.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫീസുമായി ബന്ധപ്പെട്ട ഒരു ആശങ്കയും പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉണ്ടാകേണ്ടതില്ലെന്നു മന്ത്രി വ്യക്തമാക്കി.സർക്കാരോ കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നീറ്റ് ലിസ്റ്റിൽ നിന്നും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് സർക്കാർ നൽകും.അതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കും.തുടർന്ന് നടക്കുന്ന സ്പോട് അഡ്മിഷനിൽ പ്രവേശനം ലഭിക്കുന്നവർക്കും ഈ സഹായം ലഭിക്കും.കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫീസിന്റെ പേരിൽ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചാൽ അത്തരം മാനേജ്മെന്റുകൾക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.
മുംബൈയിൽ കനത്ത മഴ;ഗതാഗതം സ്‌തംഭിച്ചു
മുംബൈ:കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു.കേരളത്തിൽ നിന്നും കൊങ്കൺ വഴി പോകുന്ന ട്രെയിനുകളെയും മഴ ബാധിച്ചിട്ടുണ്ട്. സിയോൺ,ദാദർ,മുംബൈ സെൻട്രൽ,കുർള,അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.ഇപ്പോൾ തുടരുന്ന മഴ അടുത്ത ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ അധികൃതർ നൽകുന്ന വിവരം.
നടൻ ബിജുമേനോന്‍റെ കാർ അപകടത്തിൽപെട്ടു
മലപ്പുറം: ചലച്ചിത്ര താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയിൽ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ബിജുമേനോൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജുമേനോൻ സഞ്ചരിച്ച കാറിലും നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാത്രി ഏറെ വൈകി ബിജുമേനോൻ മറ്റൊരു കാറിൽ വീണ്ടും യാത്ര തിരിച്ചു.
വയനാട്ടിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു
കൽപ്പറ്റ:പടിഞ്ഞാറത്തറ നായ്‌മൂലയിൽ മണ്ണിടിച്ചിൽ.മണ്ണിനടിയിൽപെട്ട രണ്ടുപേരിൽ ഒരാൾ മരിച്ചു.മുട്ടിൽ സ്വദേശി ഹസ്സൻകുട്ടിയാണ് മരിച്ചത്.മുണ്ടേരി സ്വദേശിയായ ഉണ്ണിയെ പരിക്കുകളോടെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
അമേരിക്കയിൽ ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശം
വാഷിങ്ടൺ:അമേരിക്കയിൽ ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശനഷ്ടം.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഹൂസ്റ്റണിൽ ഇതുവരെ അഞ്ചുപേർ മരിച്ചതായാണ് വിവരം.ഹൂസ്റ്റണിലുണ്ടായ പ്രളയത്തിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ നില ഗുരുതരം.ടെക്‌സാസിലെ എ ആൻഡ് എം സർവകലാശാല വിദ്യാർത്ഥികളായ ശാലിനി,നിഖിൽ ഭാട്ടിയ എന്നിവരാണ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. വൈദ്യുതിയും വാർത്ത വിനിമയ സംവിധാനങ്ങളും തകരാറിലാണ്. അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഹാർവി മലയാളി കുടുംബങ്ങളെയും കനത്ത ദുരിതത്തിലാഴ്ത്തി.വെള്ളപ്പൊക്കം ഏതാനും ദിവസം കൂടി തുടരുമെന്നാണ് സൂചന.