
ന്യൂഡൽഹി:അസാധുവാക്കിയ നോട്ടുകൾ മാറ്റിയെടുക്കാൻ ഇനിയും അവസരം നൽകാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.ഇനി ഒരു അവസരം കൂടി നൽകിയാൽ അത് നോട്ട് പിൻവലിക്കലിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ തകർക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു അവസരം കൂടി നല്കിക്കൂടെയെന്നു ഇത് സംബന്ധിച്ച കേസുകൾ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.മാർച്ച് 31 നകം അസാധു നോട്ടുകൾ മാറ്റാൻ കഴിയാത്തവർക്ക് ഇനിയും സമയം നൽകണമെന്ന് കേന്ദ്രസർക്കാരിനോടും റിസേർവ് ബാങ്കിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.ഈ വിഷയത്തിലാണ് കേന്ദ്രം ഇപ്പോൾ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.








