
കണ്ണൂർ:മറുനാടൻ തൊഴിലാളികൾക്കായുള്ള ആശ്വാസ് ഇൻഷുറൻസ് പദ്ധതിയിൽ 15000 പേർ അംഗങ്ങളായി.പ്രീമിയം അടയ്ക്കാതെയുള്ള പദ്ധതിയാണ് ഇത്.ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് 15000 രൂപ വരെ ചികിത്സ ചിലവ് ലഭിക്കും.മരണപ്പെടുന്നവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപവരെ സഹായധനവും നൽകും.ലേബർ വകുപ്പാണ് പദ്ധതിക്കായുള്ള അപേക്ഷ സ്വീകരിക്കുന്നത്.നിർമാണ മേഖല,ക്വാറി ക്രഷർ യൂണിറ്റ്, മത്സ്യത്തൊഴിലാളി മേഖല എന്നിവിടങ്ങളിലാണ് മറുനാടൻ തൊഴിലാളികൾ കൂടുതലായും ജോലി ചെയ്യുന്നത്.തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതാണ് പദ്ധതി.അതേസമയം പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് നല്കാനാകാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥർ.കാർഡ് നൽകുന്നതിനുള്ള പതിനഞ്ചോളം മെഷീനുകൾ കണ്ണൂരിന് നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിൽ മൂന്നെണ്ണം മാത്രമാണ് നൽകിയത്.ഇതാണ് ഉദ്യോഗസ്ഥരെ കുഴപ്പിച്ചിരിക്കുന്നത്. ആധാറുമായി ബന്ധിപ്പിച്ചാണ് ഇൻഷുറൻസ് കാർഡ് നൽകുന്നത്.ആധാർ കാർഡ് ഇല്ലാത്തവർക്ക് തിരിച്ചറിയൽ കാർഡോ മറ്റെന്തെകിലും ഔദ്യോഗിക തിരിച്ചറിയൽ രേഖയോ ഉപയോഗിക്കാം.കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരിയിൽ മരിച്ച മറുനാടൻ തൊഴിലാളിക്ക് രണ്ടുലക്ഷം രൂപ നല്കാൻ തീരുമാനമായിട്ടുണ്ട്.