ലഖ്‌നൗ:ഇടിമിന്നലേറ്റ് ബിഹാറിലും യുപിയിലുമായി 107 പേർ മരിച്ചു.ബീഹാറിൽ 83 ഉം യുപിയിൽ 24 പേരുമാണ് മരിച്ചത്.ബീഹാറിലെ 23 ജില്ലകളിലാണ് ഇടിമിന്നല്‍ ദുരന്തം വിതച്ചത്. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 13 പേരാണ് ഇവിടെ മരിച്ചത്. നവാഡയിലും മധുബാനിയിലും എട്ട് വീതവും സിവാനിലും ഭഗല്‍പൂരിലും ആറ് വീതവും ഈസ്റ്റ് ചമ്ബാരന്‍, ദര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ച് വീതവും ഖഗാരിയ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും വെസ്റ്റ് ചമ്ബാരന്‍, കിഷന്‍ഗഞ്ച്, ജിഹാനാബാദ്, ജമൂയ്, പുര്‍ണിയ, സുപൗല്‍, ബക്സാര്‍, കൈമൂര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും സമസ്തിപൂര്‍, ശിയോഹര്‍, സരന്‍, സീത്മഠി, മധേപുര എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്.യു പിയിലെ ദേവ്റിയയിലാണ് ഏറ്റവുമധികം മരണം. ഒൻപതുപേര്‍ ഇവിടെ മരിച്ചു. സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ആവശ്യമുള്ളവർക്ക് സഹായം എത്തിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധിയും നിർദ്ദേശിച്ചു.അതിനിടെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അസമിൽ 14 പേര്‍ മരിച്ചു. ദേമാജി, ലഖിംപൂർ, ജോർഹാത്, മജൂലി, ശിവസാഗർ, തിൻ സുകിയ, ദിബ്രുഗഡ് ജില്ലകളിലാണ് പ്രളയം. ഈ ജില്ലകളിലെ 180 ഗ്രാമങ്ങളിലെ 50,000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. 5,300 ഹെക്ടർ കൃഷി നശിച്ചു. ബ്രഹ്മപുത്ര നദി കവിഞ്ഞൊഴുകുകയാണ്. തീര മേഖലകളിലുള്ള വരെ മാറ്റി പാർപ്പിച്ചു. സംസ്ഥാനത്ത് ഇപ്പോഴും മഴ തുടരുകയാണ്.