
ന്യൂഡൽഹി: അതിർത്തി പ്രകോപനം തുടരുന്ന പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകുമെന്നു കരസേന മേധാവി ബിപിൻ റാവത്ത്. തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണ് സുരക്ഷ ശക്തമാക്കിയതായും അദേഹം പറഞ്ഞു. അതിനിടെ, ഷോപ്പിയാനിലെ 25 ഗ്രാമങ്ങളിൽ നാട്ടുകാരെ ഒഴിപ്പിച്ച സൈന്യം ഭീകരർക്കായി പരിശോധന നടത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കശ്മീരിൽ പരിശോധനകള്‍ നടത്തിയതെന്ന് റാവത്ത് അറിയിച്ചു.
ബാങ്കുകൾ കൊള്ളയടിക്കപ്പെടുകയാണ്. പൊലീസുകാർ കൊല്ലപ്പെടുന്നു. ഇതുകൊണ്ടാണ് പരിശോധനകൾ നടത്തിയത്. ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കാനുള്ള നടപടികൾ എടുത്തു – റാവത്ത് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം തെക്കൻ ഷോപ്പിയാനിലെ കോടതി സമുച്ചയം സംരക്ഷിക്കുന്ന പൊലീസ് പോസ്റ്റിൽ അതിക്രമിച്ചുകയറിയ ഭീകരർ ആയുധങ്ങൾ തട്ടിയെടുത്തിരുന്നു.
അഞ്ച് സർവീസ് തോക്കുകൾ, നാല് ഇൻസാസ്, ഒരു എകെ 47 തോക്ക് എന്നിവയാണു തട്ടിയെടുത്തത്. ഇതുകൂടാതെ, ബുധനാഴ്ച പുൽവാമയിലെ രണ്ടു ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ലഷ്കറെ തയിബ ഭീകരരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.